October 26, 2022
October 26, 2022
അൻവർ പാലേരി
പാരീസ് :ഖത്തർ ലോകകപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉപേക്ഷിച്ച് ഫുട്‍ബോളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ എല്ലാവരും തയാറാകണമെന്ന് മുൻ ഫ്രഞ്ച് താരം സിനദൻ സിദാൻ. പാരീസിലെ മ്യൂസി ഗ്രെവിനിൽ തന്റെ സ്വന്തം മെഴുക് പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങിൽ സംസാരിക്കുന്നതിനിടെയാണ് മുൻ റയൽ മാഡ്രിഡ് കോച്ച് കൂടിയായ സിദാൻ ഇക്കാര്യം പറഞ്ഞത്.ഫ്രാൻസിലെ ചില മേയർമാരും മാധ്യമങ്ങളും ഖത്തർ ലോകകപ്പ് ബഹിഷ്ക്കരിക്കാനുള്ള കാമ്പയിനിൽ പങ്കാളികളാവുന്ന സാഹചര്യത്തിലാണ് സിദാൻ ലോകകപ്പിന് പിന്തുണയുമായി രംഗത്തെത്തിയത്.
"വിവാദങ്ങൾ മറന്ന് ഫുട്ബോളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണിത്. ഫുട്ബോൾ കാണാൻ മാത്രം ആഗ്രഹിക്കുന്ന ആവേശഭരിതരായ ആളുകളോട് നമ്മൾ എന്ത് പറഞ്ഞാലും അതൊന്നും ഒന്നിനെയും ബാധിക്കില്ല.2022 ഖത്തർ ലോകകപ്പിന് സാക്ഷ്യം വഹിക്കുന്ന മനോഹരമായ നിമിഷങ്ങളും അന്തരീക്ഷവും ആസ്വദിക്കാൻ എല്ലാവരും ഖത്തറിലേക്ക് പോവുകയാണ് വേണ്ടത്"-അദ്ദേഹം പറഞ്ഞു.
ഫ്രാൻസിന് ഒരു മികച്ച പ്രകടനം തന്നെ ഖത്തറിൽ ഉണ്ടാകുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും എന്നാൽ തനിക്ക് ലോകകപ്പിൽ പങ്കെടുക്കാൻ കഴിയുമോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതുകൂടി വായിക്കുക :2013 ൽ നീക്കം ചെയ്ത സിദാന്റെ പ്രതിമ വീണ്ടും തല പോകുന്നു
1998-ൽ സ്വന്തം മണ്ണിൽ നടന്ന ലോകകപ്പിൽ ഫ്രാൻസിനെ വിജയത്തിലേക്ക് നയിച്ച സിദാൻ, ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ഖത്തറിന്റെ ശ്രമങ്ങളെ ശക്തമായി പിന്തുണച്ച താരം കൂടിയാണ്. ലോകത്തെ ഏറ്റവും മികച്ച കളിക്കാരിലൊരാളായി അറിയപ്പെടുന്ന സിനദൻ സിദാൻ 1998 ൽ ലോകകപ്പ് നേടിയ ടീമിലും 2000 ൽ യൂറോപ്യൻ ചാംപ്യൻഷിപ്പ് നേടിയ ടീമിലും അംഗമായിരുന്നു. ഫിഫ വേൾഡ് പ്ലയർ ഓഫ് ദ ഇയർ അവാർഡ് മൂന്നുതവണ സ്വന്തമാക്കിയ സിദാൻ 2006 ലോകകപ്പിനുശേഷമാണ് അന്താരഷ്ട്ര മത്സരങ്ങളിൽ നിന്ന് വിരമിച്ചത്.
2006 ലോകകപ്പ് ഫൈനലിൽ ഇറ്റാലിയൻ ഡിഫൻഡർ മാർക്കോ മറ്റരാസിയെ തലക്കടിച്ചു വീഴ്‌ത്തുന്ന വിവാദ പ്രതിമ ഖത്തറിലെ 1-2-3 മ്യുസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻhttps://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക.വീഡിയോകൾ കാണാൻ https://www.youtube.com/c/NewsRoomme സബ്സ്ക്രൈബ് ചെയ്യുക