November 21, 2022
November 21, 2022
അൻവർ പാലേരി
ദോഹ : 2017 ലെ ഉപരോധത്തിന് ശേഷം ഗൾഫ്,അറബ് രാജ്യങ്ങളിൽ നിന്നുള്ള പ്രബല നേതാക്കൾ ഖത്തർ ലോകകപ്പ് ഉൽഘാടന ചടങ്ങിൽ ഒത്തുകൂടിയപ്പോൾ ബഹ്‌റൈൻ വിട്ടുനിന്നു.
സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ അൽ സഊദ്,യു.എ.ഇ വൈസ് പ്രസിഡണ്ടും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്‌ദൂം,ഒമാൻ സാംസ്കാരിക, യുവജന, കായിക മന്ത്രിയും കിരീടാവകാശിയുമായ തിയാസിൻ ബിൻ ഹൈതം ബിൻ താരിഖ് അൽ സെയ്ദ്,കുവൈത്ത് കിരീടാവകാശിയും അമീറിന്റെ പ്രതിനിധിയുമായ ശൈഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് എന്നിവർ ഉൽഘാടന ചടങ്ങിൽ പങ്കെടുത്തപ്പോൾ ബഹ്‌റൈൻ ഔദ്യോഗിക പ്രതിനിധകളെ അയക്കാതെ ചടങ്ങിൽ നിന്ന് വിട്ടുനിന്നു.
അൾജീരിയൻ പ്രസിഡന്റ് അബ്ദുൽമദ്ജിദ് ടെബൗൺ, ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ സിസി, പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്, തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് എർദോഗൻ, ജോർദാനിലെ കിംഗ് അബ്ദുല്ല രണ്ടാമൻ,ലെബനൻ പ്രധാനമന്ത്രി എച്ച് ഇ നജീബ് മിക്കാതി .എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ലോക നേതാക്കൾ ഉൽഘാടന ചടങ്ങിനെത്തി
സെനഗൽ പ്രസിഡന്റ് മാക്കി സാലും,റുവാണ്ടയുടെ പ്രസിഡന്റ് പോൾ കഗാമെ; ലൈബീരിയൻ പ്രസിഡന്റ് ജോർജ്ജ് വീ; റിപ്പബ്ലിക് ഓഫ് ഇക്വഡോർ വൈസ് പ്രസിഡന്റ് ആൽഫ്രെഡോ ബോറെറോ; യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്; അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാച്ച്; റഷ്യൻ പ്രസിഡന്റിന്റെ പ്രതിനിധി ഇഗോർ ലെവിറ്റിൻ; ഇന്ത്യൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ; വെനസ്വേല വൈസ് പ്രസിഡന്റ് ഡെൽസി എലോയ്ന റോഡ്രിഗസ് എന്നിവരാണ് ചടങ്ങിൽ പങ്കെടുത്ത ലോകനേതാക്കൾ.
അതേസമയം,അൽ ഉല കരാറിനെ തുടർന്ന് ഖത്തറും അയൽരാജ്യങ്ങളും തമ്മിലുള്ള അഭിപ്രായ ഭിന്നതകൾ ഒത്തുതീർപ്പായെങ്കിലും ബഹ്‌റൈൻ ഇപ്പോഴും ഇടഞ്ഞുനിൽക്കുകയാണ്.ഖത്തർ ലോകകപ്പിനോടനുബന്ധിച്ച് എല്ലാ ഗൾഫ് രാജ്യങ്ങളും ഫാൻ സോണുകൾ ഉൾപെടെ ഒരുക്കി അറബ് ലോകത്തെ ആദ്യ ലോകകപ്പിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നെങ്കിലും ബഹ്‌റൈൻ നിശബ്ദത പാലിക്കുകയായിരുന്നു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/FIrAwQZT29aGSsExw8Oea6 എന്ന ലിങ്കിൽ ജോയിൻ ചെയ്യുക