December 04, 2022
December 04, 2022
അൻവർ പാലേരി
ദോഹ : തൃശൂർ പട്ടണത്തിൽ നിന്ന് 20 കിലോമീറ്റർ അകലെ ഏനാമാക്കൽ പുഴയുടെ തീരത്തുള്ള കെട്ടുങ്ങൽ ഇപ്പോൾ 'ഖത്തർ ഗ്രാമം' എന്നാണ് അറിയപ്പെടുന്നത്.അത്രത്തോളമുണ്ട് പ്രവാസികൾ മെറൂൺ പുതപ്പിച്ച ഈ കൊച്ചുഗ്രാമത്തിന്റെ ഫുട്‍ബോൾ ആവേശം.ഇന്ത്യയിൽ ലോകകപ്പ് സംപ്രേഷണാവകാശമുള്ള സ്പോർട്സ് 18 ഉൾപ്പെടെയുള്ള ടെലിവിഷൻ ചാനലുകൾക്കും ഇപ്പോൾ കെട്ടുങ്ങൽ വലിയ വാർത്തയാണ്.അന്നം തരുന്ന നാടിനോട് ഒരുഗ്രാമം കാണിക്കുന്ന സ്നേഹത്തിന്റെയും കടപ്പാടിന്റെയും കഥകൾ അങ്ങനെ കടൽകടന്ന് കാതോട് കാതോരം സുഖമുള്ള നാട്ടുവിശേഷമാവുകയാണ്.
ഏനാമാവ് പാലം കടന്ന് കെട്ടുങ്ങലിൽ പ്രവേശിക്കുമ്പോൾ തന്നെ ഖത്തർ ലോകകപ്പ് ആവേശം നിങ്ങളെ വരവേൽക്കാൻ തുടങ്ങും..കുറഞ്ഞത് ഒരു കിലോമീറ്ററോളം, റോഡിന്റെ ഇരുവശങ്ങളിലുമുള്ള വീടുകളുടെ ചുവരുകളിൽ ഖത്തറിന്റെ ദേശീയ പതാകയുടെ നിറമായ മെറൂണും വെള്ളയും പെയിന്റ് ചെയ്തിരിക്കുന്നു..ലോകകപ്പിൽ ഉപയോഗിച്ച അൽ റിഹ്‌ല പന്തിന്റെ കൂറ്റൻ മാതൃക പുഴയിൽ പൊങ്ങിക്കിടക്കുന്നു. “ഞങ്ങളെ പോറ്റുന്ന ഖത്തറിനോട് സ്നേഹവും നന്ദിയും,”അറിയിക്കുന്ന കട്ട് ഔട്ടുകളും പോസ്റ്ററുകളുമാണ് നാട് നിറയെ.
ലോകകപ്പ് ഉൽഘാടന ദിവസമായ നവംബർ 20 ന് അൽ ബൈത്ത് സ്റ്റേഡിയത്തിൽ വിസിൽ മുഴങ്ങുന്നതിന് മുമ്പ് തന്നെ കെട്ടുങ്ങലിൽ ആഘോഷങ്ങളുടെ വെടിക്കെട്ടുയർന്നിരുന്നു.റവന്യു മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്ത ഘോഷയാത്രയോടെ തുടങ്ങിയ ഒരു മാസം നീളുന്ന ആഘോഷ പരിപാടികൾ ഇപ്പോഴും ഈ കൊച്ചുഗ്രാമത്തിലെ രാപ്പകലുകൾക്ക് കാൽപന്തുകളിയുടെ ഉത്സവലഹരി പകരുകയാണ്.മെറൂൺ, വെള്ള വസ്ത്രങ്ങൾ ധരിച്ച 2,000-ത്തിലധികം ആളുകൾ പങ്കെടുത്ത റാലിയിൽ അറബ് സംസ്‌കൃതിയുടെ ഭാഗമായ ഒട്ടകത്തെയും കുതിരയെയും കൂടി അണിനിരത്തിയത് നാട്ടുകാർക്ക് കൗതുകക്കാഴ്ചയായി.
എല്ലാ ലോകകപ്പ് മത്സരങ്ങളും ഭീമൻ സ്‌ക്രീനിൽ തത്സമയം സംപ്രേക്ഷണം ചെയ്യുന്നതിനാൽ രാത്രി ഏറെ വൈകിയും കെട്ടുങ്ങലിൽ കാൽപന്തുകളിയുടെ ആരവങ്ങൾ അവസാനിക്കുന്നില്ല.
കെട്ടുങ്ങലിൽ നിന്ന് ആദ്യമായി ഖത്തറിലെത്തിയ അബ്ദുൽ അസീസ്
വെങ്കിടങ്ങ് ഗ്രാമപഞ്ചായത്തിലെ രണ്ടു വാർഡുകൾ ഉൾപ്പെടുന്ന കെട്ടുങ്ങൽ ഗ്രാമത്തിലെ മിക്കവാറും എല്ലാ വീടുകളിൽ നിന്നും ഒരാളെങ്കിലും ഖത്തറിൽ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്.ഈ ഗ്രാമത്തിൽ നിന്നുള്ള ഏതാണ്ട് 350-ലധികം ആളുകൾ ഖത്തറിൽ ജോലിചെയ്യുന്നതായാണ് പ്രദേശവാസികൾ പറയുന്നത്.അതുകൊണ്ടുതന്നെ ഖത്തർ ലോകകപ്പ് തങ്ങൾക്ക് അന്നം തരുന്ന നാടിനോടുള്ള നന്ദിയും സ്നേഹവും പ്രകടിപ്പിക്കാനുള്ള അവസരമാണെന്ന് ഇവർ പറയുന്നു.ഖത്തറിലെ കെട്ടുങ്ങൽ നിവാസികളുടെ കൂട്ടായ്മയായ ഏനാമാക്കൽ കെട്ടുങ്ങൽ വെൽഫെയർ അസോസിയേഷൻ(EKWA)ആണ് ഇത്തരമൊരു ആഘോഷത്തിന് നേതൃത്വം നൽകുന്നത്.
1952-ൽ കെട്ടുങ്ങലിൽ നിന്ന് അബ്ദുൽ അസീസ് എന്ന വ്യക്തി ആദ്യമായി പത്തേമാരി കയറി ഖത്തറിൽ എത്തിയതോടെയാണ് ഈ ഗ്രാമത്തിന്റെ 'ഖത്തർ പെരുമ'ആരംഭിക്കുന്നത്.അക്കാലത്ത് ബ്രിട്ടീഷ് അധീനതയിലായിരുന്ന ഖത്തറിലെത്തിപ്പെട്ട അബ്ദുൽ അസീസ് ആദ്യകാലത്ത് എന്തൊക്കെ ജോലികൾ ചെയ്തുവെന്ന് അറിയില്ലെങ്കിലും ഒടുവിൽ ബ്രിട്ടീഷ് ബാങ്കിൽ ജോലി ലഭിച്ചതായാണ് ഗ്രാമവാസികൾ പറയുന്നത്.ഇദ്ദേഹത്തിന്റെ മകനും മകളും ഇപ്പോൾ ഖത്തറിലുണ്ട്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/C2rupFykVgXBqmlpJc6amX എന്ന ലിങ്കിൽ ജോയിൻ ചെയ്യുക