അൻവർ പാലേരി
ദോഹ : ഖത്തറിൽ കുട്ടികൾക്കുള്ള കോവിഡ് പ്രതിരോധ വാക്സിൻ നൽകി തുടങ്ങിയതിന്റെ ആദ്യ ദിനം തന്നെ മികച്ച പ്രതികരണം.ഞായറാഴ്ചയാണ് രാജ്യത്തെ അഞ്ചു മുതൽ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് വാക്സിൻ നൽകിത്തുടങ്ങിയത്. ഫൈസർ വാക്സിന്റെ പ്രവർത്തനക്ഷമത ലാബുകളിൽ പരിശോധിച്ച് ഫലപ്രാപ്തി ഉറപ്പുവരുത്തിയതിന് പിന്നാലെ ഖത്തർ ആരോഗ്യമന്ത്രാലയം അനുമതി നൽകുകകയായിരുന്നു.മുതിർന്നവർക്ക് നൽകുന്ന വാക്സിൻ ഡോസിന്റെ മൂന്നിലൊന്ന് ഡോസുള്ള വാക്സിനാണ് കുട്ടികൾക്ക് നൽകുന്നത്.വാക്സിനേഷൻ തുടങ്ങിയ ഞായറാഴ്‌ച തന്നെ നിരവധി രക്ഷിതാക്കൾ കുട്ടികളുമായി അതാത് ഹെൽത്ത് സെന്ററുകളിൽ എത്തി വാക്സിനെടുത്തത് മികച്ച പ്രതികരണമായാണ് വിലയിരുത്തുന്നതെന്ന് ഹമദ് മെഡിക്കൽ കോർപറേഷന് കീഴിലെ ആരോഗ്യ പ്രവർത്തകർ ന്യൂസ്‌റൂമിനോട് പറഞ്ഞു.
കോവിഡിനെതിരെ പ്രതിരോധശക്തി കൈവരിക്കാൻ കുട്ടികളെ സഹായിക്കാനാണ് ഈ നടപടിയെന്നും, ഇതൊരു നിർണ്ണായക തീരുമാനം ആണെന്നും മന്ത്രാലയം നേരത്തെ വാർത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു.മുതിർന്നവരുമായി താരതമ്യം ചെയ്യുമ്പോൾ കുട്ടികൾക്ക് കോവിഡ് പിടിപെടാനുള്ള സാധ്യത കുറവാണെങ്കിലും, ഒമിക്രോൺ അടക്കമുള്ള മൂന്നാം തരംഗം കുട്ടികളെയും ബാധിക്കുന്നത് കണക്കിലെടുത്താണ് നടപടി. കുട്ടികൾക്ക് ആദ്യ ഡോസ് നൽകി മൂന്ന് ആഴ്ചകൾക്ക് ശേഷം രണ്ടാം ഡോസ് നൽകാനാണ് ഫൈസർ തയ്യാറെടുക്കുന്നത്.
ആദ്യ രണ്ടു ദിനങ്ങളിലെ മികച്ച പ്രതികരണം അടുത്ത ദിവസങ്ങളിലും തുടരുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.രക്ഷിതാക്കൾ നിർദിഷ്ട ഹെൽത്ത് സെന്ററുകളിൽ എത്തിയാണ് കുട്ടികൾക്ക് വാക്സിനേഷൻ നൽകേണ്ടത്.മുൻകൂർ അപ്പോയിന്മെന്റ് ഇല്ലാതെ തന്നെ നേരിട്ടെത്തി വാക്സിൻ എടുക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.രക്ഷിതാക്കൾക്ക് സംശയനിവാരണത്തിനായി 4027 7077 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.