October 12, 2022
October 12, 2022
അൻവർ പാലേരി
ദോഹ: നവംബർ 20 മുതൽ ഡിസംബർ 18 വരെ ഖത്തറിൽ ഫിഫ ലോകകപ്പിന്റെ ഭാഗമായി രാജ്യത്തെ ഏർപ്പെടുത്തിയ ഗതാഗത സൗകര്യങ്ങളും നിയന്ത്രണങ്ങളും സംഘാടകർ വിശദീകരിച്ചു.ഇന്ന് രാവിലെ(ബുധൻ)ദോഹയിൽ വിളിച്ചു ചേർത്ത സംയുക്ത വാർത്താ സമ്മേളനത്തിൽ വിവിധ വകുപ്പ് മേധാവികളാണ് ഇക്കാര്യം വിശദീകരിച്ചത്.നിലവിൽ ഖത്തറിൽ താമസിക്കുന്ന ആരാധകർ പരമാവധി സ്വന്തം വാഹനങ്ങളിൽ തന്നെ ലോകകപ്പ് വേദികളിൽ എത്താൻ ശ്രമിക്കണമെന്നും പുറത്തുനിന്ന് വരുന്ന സന്ദർശകർക്ക് പൊതുഗതാഗത സൗകര്യങ്ങൾ ഉപയോഗിക്കാൻ സൗകര്യം ഒരുക്കണമെന്നും അധികൃതർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ദോഹ മെട്രോ,മൊവാസലാത്തിന് കീഴിലെ വിവിധ ഗാതാഗത സൗകര്യങ്ങൾ,മറ്റു നിയന്ത്രണങ്ങൾ എന്നിവ സംബന്ധിച്ച വിശദാംശങ്ങളാണ് അധികൃതർ വാർത്താസമ്മേളനത്തിൽ വിശദീകരിച്ചത്.
ലോകകപ്പ് ദിനങ്ങളിൽ ഉടനീളം ഗതാഗതം സുഗമമാക്കുന്നതിന് സമഗ്രമായ പദ്ധതികൾ ആവിഷ്‌കരിച്ചതായി സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയിലെ ട്രാൻസ്‌പോർട്ട് ഓപ്പറേഷൻസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ അബ്ദുൽ അസീസ് അൽ മവ്ലാവി പറഞ്ഞു.ഗതാഗത സൗകര്യങ്ങൾക്കായി മെട്രോയും ബസുകളും ടാക്‌സികളും പൂർണ സജ്ജമാണെന്നും ദോഹ മെട്രോ ദിവസവും രാവിലെ 6 മുതൽ 3 വരെ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
മെട്രോ സ്റ്റേഷനുകൾക്ക് സമീപം സ്വകാര്യ പാർക്കിംഗിന് സൗകര്യമുണ്ടാകും. നവംബർ 1 മുതൽ ഡിസംബർ 19 വരെ കോർണിഷ് സ്ട്രീറ്റ് കാൽനടയാത്രക്കാർക്ക് മാത്രമെ ഉപയോഗിക്കാൻ അനുമതിയുണ്ടാവൂ.പ്രതിദിനം 2,300-ലധികം ബസുകൾ സർവീസ് നടത്തുമെന്നും പരിസ്ഥിതി സൗഹൃദ ബസുകൾ ഉൾപ്പെടെ ആരാധകർക്ക് ഉപയോഗിക്കാൻ കഴിയുന്ന 6 തരം ബസുകളുണ്ടെന്നും മൊവാസലാത്ത് (കർവ) ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അഹമ്മദ് അൽ-ഉബൈദ്ലി സൂചിപ്പിച്ചു.
ലോകകപ്പിനായി ദോഹയിൽ എത്തിച്ചേരുന്ന യാത്രക്കാർക്കായി ഷട്ടിൽ ബസുകൾ, ദോഹ മെട്രോ, ടാക്‌സികൾ, ഊബർ, കരീം തുടങ്ങിയ നിരവധി ഗതാഗത സൗകര്യങ്ങൾ ഉപയോഗിക്കാനാവും..രണ്ട് വിമാനത്താവളങ്ങളിൽ നിന്നും സെൻട്രൽ ദോഹയിലെ താമസ സ്ഥലങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും എത്തിച്ചേരാൻ ഷട്ടിൽ ബസുകൾ സർവീസ് നടത്തും.
ലോകകപ്പ് സ്റ്റേഡിയങ്ങളിൽ എത്തിച്ചേരാൻ പ്രദേശവാസികൾ ഖത്തറിലെ താമസക്കാർക്ക് സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കാവുന്നതാണ്. എന്നാൽ പുറത്തുനിന്ന് വരുന്ന സന്ദർശകർ പരമാവധി മെട്രോയും പൊതു ബസ് സർവീസുകളും ഉപയോഗിക്കാനാണ് നിർദേശം.ദോഹയ്ക്ക് ചുറ്റുമുള്ള അഞ്ച് സ്ഥലങ്ങളിൽ നിന്നും പ്രധാന താമസ സ്ഥലങ്ങളിൽ നിന്നും സ്റ്റേഡിയങ്ങളിലേക്ക് നേരിട്ട് ബസ് സർവീസ് നടത്തും.
വൈവിധ്യമാർന്ന കലാസാംസ്കാരിക പരിപാടികൾക്ക് വേദിയാകുന്ന കോർണിഷ് സ്ട്രീറ്റ് നവംബർ 1 മുതൽ കാൽനടക്കാർക്ക് മാത്രമായി ക്രമീകരിച്ചിട്ടുണ്ട്.ഈ ഭാഗങ്ങളിൽ വാഹനങ്ങൾക്ക് പ്രവേശനമുണ്ടാവില്ല..അൽ ബിദ്ദ പാർക്കിൽ സ്ഥിതി ചെയ്യുന്ന കോർണിഷ് ആക്ടിവേഷൻ,ഫിഫ ഫാൻ ഫെസ്റ്റിവൽ സന്ദർശിക്കാൻ പൊതുഗതാഗത സൗകര്യങ്ങളാണ് ഉപയോഗിക്കേണ്ടത്..ഇതിനായി വിനോദ പരിപാടികൾ നടക്കുന്ന കേന്ദ്രങ്ങളിലേക്ക് ബസുകൾ ഷട്ടിൽ സർവീസ് നടത്തും.
ട്രാൻസ്‌പോർട്ട് ഓപ്പറേഷൻസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ അബ്ദുൽ അസീസ് അൽ-മവ്ലവി,ആഭ്യന്തര മന്ത്രാലയം ഫസ്റ്റ് ലെഫ്റ്റനന്റ് എഞ്ചിനീയർ ഖാലിദ് അൽ മുല്ല,മൊവാസലാത്ത്(കർവ)ഓപറേറ്റിങ് ഓഫീസർ അഹമദ് അൽ ഒബൈദ്അലി,അഷ്‌ഗാൽ ദോഹ സിറ്റി ഡിസൈൻ മേധാവി മുഹമ്മദ് അലി അൽ മർറി,ഗതാഗത മന്ത്രാലയം പ്രതിനിധി എഞ്ചിനിയർ നജില മലാല അൽ ജാബിർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/Dg5TqG6OdNJIDasvwIm1qY എന്ന ലിങ്കിൽ ജോയിൻ ചെയ്യുക