March 08, 2022
March 08, 2022
ദോഹ : ഖത്തർ ലോകകപ്പിന് പന്തുരുളാൻ മാസങ്ങൾ മാത്രം അവശേഷിക്കെ,ടിക്കറ്റിനായി അപേക്ഷിച്ച എത്രപേർക്ക് കളികാണാൻ അവസരം ലഭിക്കുമെന്ന് ഇന്നറിയാം. റാൻഡം നറുക്കെടുപ്പിലൂടെയാണ് കാണികളെ തെരഞ്ഞെടുക്കുന്നത്. ഇവരെ ഇ മെയിൽ വഴി വിവരം അറിയിക്കുമെന്ന് ഫിഫ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പത്ത് ലക്ഷത്തോളം ടിക്കറ്റുകളാണ് ആദ്യഘട്ടത്തിൽ നൽകുന്നത്. ജനുവരി 19 മുതൽ ഫെബ്രുവരി എട്ട് വരെ നീണ്ട ആദ്യഘട്ടത്തിൽ ഒരു കോടി 70 ലക്ഷം ആരാധകരാണ് ടിക്കറ്റിനായി അപേക്ഷിച്ചത്. ഇതിൽ നിന്ന് റാൻഡം നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത 10 ലക്ഷത്തോളം പേർക്കാണ് മത്സരം കാണാൻ അവസരം. ഫിഫയുടെ ഇ മെയിൽ ലഭിക്കുന്ന മുറക്ക് വിസ കാർഡ് ഉപയോഗിച്ച് പണമടച്ച് ടിക്കറ്റ് സ്വന്തമാക്കാം. ആതിഥേയരായ ഖത്തറിൽ നിന്നാണ് കൂടുതൽ പേർ മത്സരം കാണാൻ അപേക്ഷിച്ചത്. അർജന്റീന, ബ്രസീൽ, ഇംഗ്ലണ്ട്, ഫ്രാൻസ്, ഇന്ത്യ, മെക്‌സിക്കോ, സൗദി അറേബ്യ, യു.എ.ഇ എന്നീ രാജ്യങ്ങളാണ് ടിക്കറ്റ് ബുക്കിങ്ങിൽ ആദ്യ പത്തിലുള്ളത്. ലോകകപ്പ് ഫൈനൽ മത്സരം കാണാനാണ് കൂടുതൽ അപേക്ഷകർ. 18 ലക്ഷം പേരാണ് ഫൈനൽ മത്സരത്തിന്റെ ടിക്കറ്റിന് അപേക്ഷ നൽകിയത്. മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ കളികാണാനുള്ള അവസരം കൂടിയാണ് ഖത്തർ ഒരുക്കുന്നത്. ഖത്തറിൽ താമസക്കാരായവർക്ക് 40 റിയാലിനാണ് ടിക്കറ്റ് നൽകുന്നത്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക