September 11, 2021
September 11, 2021
കാബൂള്‍: അമേരിക്കയിലെവേൾഡ് ട്രേഡ് സെന്ററും പെന്റഗണും ആക്രമിക്കപ്പെട്ട സെപ്തംബര്‍ 11ന് അഫ്ഗാനിലെ പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്ന ചടങ്ങ് നടത്താനുള്ള താലിബാന്റെ നീക്കം പാളി. റഷ്യയുടെയും ഖത്തറിന്റെയും ഇടപെടലാണ് തീരുമാനം മാറ്റാന്‍ കാരണമെന്ന് റിപ്പോര്‍ട്ട്. സെപ്തബംര്‍ 11ന് ചടങ്ങ് സംഘടിപ്പിച്ചാല്‍ പങ്കെടുക്കില്ലെന്ന് റഷ്യ ഖത്തറിലെ മധ്യസ്ഥ സംഘത്തെ അറിയിച്ചു എന്നാണ് വിവരം.
ഇതോടെ താലിബാന്‍ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്ന ചടങ്ങ് മാറ്റിവച്ചു. പുതിയ തിയ്യതി തീരുമാനിച്ചിട്ടില്ല. ഖത്തറിന്റെ തീരുമാനം കൂടി പരിഗണിച്ചാണ് പുതിയ തിയ്യതി തീരുമാനിക്കുക എന്നറിയുന്നു. ആറ് രാജ്യങ്ങള്‍ക്കാണ് താലിബാന്റെ പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നത്. ചൈന താലിബാന് സാമ്ബത്തിക സഹായം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
സത്യപ്രതിജ്ഞാ ചടങ്ങ് 11ന് നടത്താന്‍ കഴിഞ്ഞാഴ്ചയാണ് താലിബാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് ചൈന, റഷ്യ, തുര്‍ക്കി, ഇറാന്‍, ഖത്തര്‍, പാകിസ്താന്‍ എന്നീ രാജ്യങ്ങളെ ചടങ്ങിലേക്ക് ക്ഷണിക്കുകയും ചെയ്തു. അമേരിക്കയിലെ ലോക വ്യാപാര നിലയവും പെന്റഗണും ആക്രമിക്കപ്പെട്ടതിന്റെ അനുസ്മരണ ദിനമാണ് സെപ്തംബര്‍ 11. 2001ലെ ഈ സംഭവത്തിന് പിന്നാലെയാണ് അമേരിക്കന്‍ സൈന്യം അഫ്ഗാനിലേക്ക് അധിനിവേശം നടത്തിയത്.
സെപ്തംബര്‍ 11ന് സത്യപ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിച്ചാല്‍ പങ്കെടുക്കില്ലെന്ന് റഷ്യ ഖത്തറിലെ സമാധാന ചര്‍ച്ചാ സംഘത്തെ അറിയിക്കുകയായിരുന്നു എന്നാണ് സിഎന്‍എന്‍ ന്യൂസ് 18 റിപ്പോര്‍ട്ട്. മറ്റു രാജ്യങ്ങള്‍ തടസം പറഞ്ഞിട്ടില്ല. നേരത്തെ റഷ്യ ക്ഷണം സ്വീകരിച്ചിരുന്നു. നയതന്ത്ര പ്രതിനിധികളില്‍ ആരെങ്കിലും അഫ്ഗാനിലെ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് റഷ്യന്‍ പാര്‍ലമെന്റ് സ്പീക്കര്‍ പറഞ്ഞിരുന്നത്.
അമേരിക്കയും നാറ്റോ രാജ്യങ്ങളും ഖത്തര്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയാണ് കരുനീക്കം നടത്തിയത് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തുടര്‍ന്നാണ് താലിബാന്‍ തിയ്യതി മാറ്റാന്‍ ആലോചിച്ചതത്രെ. ഇടക്കാല സര്‍ക്കാരാണ് താലിബാന്‍ പ്രഖ്യാപിച്ചിട്ടുള്ളത്. നിലവില്‍ താലിബാന്‍ നേതാക്കള്‍ക്ക് പ്രാതിനിധ്യമുള്ള സര്‍ക്കാരാണിത്. മറ്റു രാഷ്ട്രീയ നേതാക്കളെയും സര്‍ക്കാരില്‍ ഉള്‍പ്പെടുത്തുമെന്ന് താലിബാന്‍ വക്താവ് സുഹൈല്‍ ഷഹീന്‍ ഗ്ലോബല്‍ ടൈംസിനോട് പറഞ്ഞു.