May 31, 2022
May 31, 2022
ദോഹ:ഖത്തർ ലോകകപ്പ് കാണാനുള്ള ഗാലറിയിലെ ഇരിപ്പിടത്തിൽ ആർക്കൊക്കെ ഇടം ലഭിക്കുമെന്ന് ഇന്നറിയാം.ലോകകപ്പ് രണ്ടാംഘട്ട ടിക്കറ്റ് വില്‍പനയില്‍ ബുക്ക് ചെയ്തവരുടെ നറുക്കെടുപ്പ് ഫലമാണ് ഇന്ന് പുറത്തുവിടുന്നത്. ബുക്ക് ചെയ്യുമ്പോൾ നല്‍കിയ ഇ-മെയില്‍ വഴിയോ, ഫിഫ ടിക്കറ്റ്സിലെ അക്കൗണ്ട് പരിശോധിച്ചോ ആരാധകര്‍ക്ക് തങ്ങളുടെ ടിക്കറ്റ് വിവരങ്ങള്‍ അറിയാം.
ഏപ്രില്‍ 28ന് അവസാനിച്ച രണ്ടാം ഘട്ടത്തില്‍ 2.35 കോടി ആരാധകരാണ് ടിക്കറ്റിനായി അപേക്ഷിച്ചത്. എന്നാൽ ഈ ഘട്ടത്തിൽ 10 ലക്ഷം ടിക്കറ്റുകള്‍ മാത്രമാണ് ഫിഫ നീക്കിവെച്ചത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അപേക്ഷകരുള്ളതിനാൽ ഭാഗ്യം തുണച്ചാൽ മാത്രം ഗാലറിയിൽ നിങ്ങൾക്കും ഇടം ലഭിക്കും.
നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഫിഫ അറിയിപ്പനുസരിച്ച് നിശ്ചിത തീയതിക്കുള്ളില്‍ വിസ കാര്‍ഡ് ഉപയോഗിച്ച് പണമടച്ചു ടിക്കറ്റ് സ്വന്തമാക്കാം.
ആദ്യഘട്ട ടിക്കറ്റ് ബുക്കിങ്ങില്‍ ഖത്തറില്‍ മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ടിക്കറ്റ് സ്വന്തമാക്കിയിരുന്നു. രണ്ടാം ഘട്ടത്തില്‍ മത്സര ഫിക്സ്ചര്‍ അറിഞ്ഞ് ടിക്കറ്റ് ബുക്കിങ് ആയതിനാല്‍, അപേക്ഷകരുടെ എണ്ണവും കൂടുതലായി.
അര്‍ജന്‍റീന, ബ്രസീല്‍, ഇംഗ്ലണ്ട്, ഫ്രാന്‍സ്, മെക്സികോ, ഖത്തര്‍, സൗദി അറേബ്യ, അമേരിക്ക രാജ്യങ്ങളില്‍നിന്നാണ് ഏറ്റവും കൂടുതല്‍ ബുക്കിങ്ങുള്ളത്. ഖത്തറില്‍നിന്ന് സ്വദേശികളും വിദേശികളും ഉള്‍പ്പെടെയുള്ള ഫുട്ബാള്‍ ആരാധകര്‍ വ്യാപകമായി ടിക്കറ്റിന് അപേക്ഷിച്ചിട്ടുണ്ട്.
ഡിസംബര്‍ 18ന് നടക്കുന്ന ലോകകപ്പിന്‍റെ ഫൈനലിനാണ് ഏറ്റവും കൂടുതല്‍ അപേക്ഷകരുള്ളത്.
അര്‍ജന്‍റീന- മെക്സികോ, അര്‍ജന്‍റീന-സൗദി അറേബ്യ, ഇംഗ്ലണ്ട്-അമേരിക്ക, പോളണ്ട്-അര്‍ജന്‍റീന മത്സരങ്ങള്‍ക്കാണ് ഗ്രൂപ്പ് റൗണ്ടില്‍ ഏറെ ആവശ്യക്കാരുള്ളത്. അര്‍ജന്‍റീനയില്‍നിന്നും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി ഏറെ ആരാധകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്നതും ലയണല്‍ മെസ്സിയുടെ അര്‍ജന്‍റീനയുടെ പോരാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാനാണ്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക