September 14, 2022
September 14, 2022
അൻവർ പാലേരി
ദോഹ : ഖത്തറിലെ സ്പ്രിങ്‌ഫീൽ കിൻഡർഗാർഡൻ സ്‌കൂൾ ബസിൽ ശ്വാസംമുട്ടി മരിച്ച നാല് വയസ്സുകാരി മിൻസ മറിയം ജേക്കബിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും.ഇന്ന് രാവിലെ ഇന്ത്യൻ സമയം 8.30 ഓടെ ദോഹയിൽ നിന്നുള്ള ഖത്തർ എയർവെയ്‌സ് വിമാനത്തിൽ കൊച്ചിയിലെത്തിച്ച മൃതദേഹം പിതാവ് അഭിലാഷിന്റെ സ്വദേശമായ കോട്ടയം ചിങ്ങവനത്തേക്ക് കൊണ്ടുപോയി.അഭിലാഷും ഭാര്യ സൗമ്യയും മൃതദേഹത്തെ അനുഗമിച്ചിരുന്നു.രണ്ടുദിവസത്തെ നിയമനടപടികൾ പൂർത്തിയാക്കിയാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയത്.
ഇന്നലെ വൈകീട്ട് ഹമദ് ആശുപത്രി മോർച്ചറിക്ക് മുന്നിൽ ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളും ചേർന്ന് കണ്ണീരിൽ കുതിർന്ന യാത്രയയപ്പാണ് മിൻസക്ക് നൽകിയത്.ഖത്തർ വിദ്യാഭ്യാസ മന്ത്രി ബുതൈന ബിൻത് അലി അൽ നുഐമി മരിച്ച കുട്ടിയുടെ വീട്ടിലെത്തി മാതാപിതാക്കളെ അനുശോചനം അറിയിച്ചിരുന്നു.
ഇന്ന് വൈകീട്ട് 3.30 ന് കോട്ടയം ചിങ്ങവനത്തെ അഭിലാഷിന്റെ കുടുംബവസതിയിലാണ് സംസ്കാരചടങ്ങുകൾ നടക്കുക.
കഴിഞ്ഞ ഞായറാഴ്ചയാണ് വക്രയിലെ സ്പ്രിങ്‌ഫീൽഡ് കിൻഡർഗാർഡൻ സ്‌കൂൾ ബസ്സിൽ റിൻസ ശ്വാസംമുട്ടി മരിച്ചത്.ജന്മദിനത്തിൽ സ്‌കൂളിലേക്ക് പുറപ്പെട്ട കുട്ടി ബസ്സിൽ ഇറങ്ങിപ്പോയത് അറിയാതെ ബസ് വെയിലത്ത് പാർക്ക് ചെയ്ത് ബസ് ജീവനക്കാർ മടങ്ങുകയായിരുന്നു.കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബോധമറ്റ നിലയിൽ ബസ്സിനുള്ളിൽ കുട്ടിയെ കണ്ടെത്തിയത്.ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വർഷങ്ങളായി ഖത്തറിൽ ജോലി ചെയ്യുന്ന അഭിലാഷ് ഡിസൈനറും കലാകാരനാണ്.സൗമ്യയാണ് ഭാര്യ.മിൻസയുടെ സഹോദരി മീഖ എം.ഇ.എസ് ഇന്ത്യൻ സ്‌കൂളിൽ രണ്ടാം ക്‌ളാസ് വിദ്യാർത്ഥിനിയാണ്.
കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ ഉടൻതന്നെ അറസ്റ്റ് ചെയ്തിരുന്നു. സ്‌കൂൾ ജീവനക്കാരിൽ നിന്ന് ഗുരുതര വീഴ്ചയുണ്ടായതായി കണ്ടെത്തിയതിനെ തുടർന്ന് കിൻഡർഗാർഡൻ അടച്ചുപൂട്ടാൻ മന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe എന്ന ലിങ്കിൽ ജോയിൻ ചെയ്യുക