June 10, 2022
June 10, 2022
അൻവർ പാലേരി
ദോഹ : സാൻ ജോസ് സിറ്റി മേയർ സാം ലിക്കാർഡോയുടെ ഖത്തർ സന്ദർശനത്തിന് സിറ്റി കൗൺസിൽ വിലക്കേർപ്പെടുത്തിയതായി 'സാൻജോസ് സ്പോട്ലൈറ്റ്' റിപ്പോർട്ട് ചെയ്തു.ജൂൺ 11 മുതൽ 13 വരെ ഖത്തർ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന പരിസ്ഥിതി, ഊർജ ഗവേഷണ പരിപാടിയിൽ അവരുടെ ജലസംരക്ഷണ പ്രവർത്തനങ്ങളെ കുറിച്ച് അറിയാനും ഖത്തർ വിദേശകാര്യ മന്ത്രാലയം ലിക്കാർഡോയെ ക്ഷണിച്ചിരുന്നു.
അതേസമയം,പരിപാടിയിൽ പങ്കെടുക്കുന്നതിനായി ഖത്തറിൽ വരുന്നതിനുള്ള യാത്രാ ടിക്കറ്റും താമസവും ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ സാൻ ജോസ് സിറ്റിക്ക് ഖത്തർ നൽകുന്ന സമ്മാനമാണെന്നും നിരവധി മനിഷ്യവകാശ ലംഘനങ്ങൾ നടത്തുന്ന ഖത്തറിൽ നിന്നും ഇത്തരം ആനുകൂല്യങ്ങൾ കൈപ്പറ്റരുതെന്നും ചൂണ്ടിക്കാട്ടിയാണ് വിലക്ക്.മൂന്നിനെതിരെ എട്ടു വോട്ടുകൾ നേടിയാണ് യാത്രാ വിലക്ക് സംബന്ധിച്ച പ്രമേയം കൗൺസിൽ പാസാക്കിയത്.
ലിക്കാർഡോ, വൈസ് മേയർ ചാപ്പി ജോൺസ്, കൗൺസിൽ അംഗം ഡേവിഡ് കോഹൻ എന്നിവർ മാത്രമാണ് ഖത്തർ സന്ദർശനത്തിന് അനുകൂലമായി വോട്ട് ചെയ്തത്.
'ആംനസ്റ്റി ഇന്റർനാഷണലും അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്മെന്റും ഖത്തറിനെതിരെ മനുഷ്യാവകാശ ലംഘനങ്ങൾ ആരോപിച്ചിട്ടുണ്ട്, അതിനാൽ സാം ലിക്കാർഡോ അവിടെ പോകുന്നതിൽ എനിക്ക് ആശങ്കയുണ്ട്'- കൗൺസിൽ അംഗം ദേവ് ഡേവിസ് പറഞ്ഞു.അതേസമയം,ഖത്തർ ഭരണകൂടം തങ്ങളുടെ രാജ്യത്തെ ജനാധിപത്യവൽക്കരിക്കാനുള്ള ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്നായിരുന്നു സാം ലിക്കാർഡോയുടെ വാദം.സ്ത്രീകൾക്കും പുരുഷന്മാർക്കും വോട്ടവകാശം അനുവദിച്ച രാജ്യമാണ് ഖത്തറെന്നും ലിംഗഭേദമില്ലാതെ സ്ത്രീകൾക്കും പുരുഷന്മാർക്കും ജോലി ചെയ്യാൻ അനുവാദമുണ്ടെന്നും അദ്ദേഹം കൗൺസിലിൽ വാദിച്ചു.പ്രസിഡന്റ് ജോ ബൈഡൻ 50 വർഷത്തിലേറെയായി യുഎസിന്റെ ശക്തമായ നാറ്റോ ഇതര സഖ്യകക്ഷിയായി ഖത്തറിനെ വിശേഷിപ്പിച്ച കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതിനിടെ,മനുഷ്യാവകാശ ലംഘനങ്ങൾ ചൂണ്ടിക്കാട്ടി മേയർക്ക് ഖത്തറിലേക്കുള്ള യാത്രാനുമതി നിഷേധിച്ചത് 'ഇസ്‌ലാമോഫോബിയ'യുടെ ഭാഗമാണെന്നും ഖത്തറിനെതീരെ സാൻജോസ് സിറ്റി കൗൺസിൽ ഉന്നയിച്ച ആരോപണങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണെന്നും അഭിപ്രായപ്പെട്ട് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.ഇസ്രായേലും സൗദി അറേബ്യയും സന്ദർശിക്കുന്നതിന് കൗൺസിൽ അംഗങ്ങൾക്ക് നേരത്തെ അനുമതി നൽകിയ കാര്യവും ഇവർ ഓർമിപ്പിക്കുന്നു.ഈ രണ്ടു രാജ്യങ്ങളും മനുഷ്യാവകാശ ലംഘനങ്ങളുടെ കാര്യത്തിൽ ഖത്തറിനെക്കാൾ മുൻപന്തിയിലാണെന്നും ഇവർക്കൊന്നും ബാധകമാക്കാത്ത വിലക്ക് ഖത്തറിന് മാത്രം എന്തുകൊണ്ട് ബാധകമാക്കുന്നുവെന്നുമാണ് പ്രധാനമായും ഇവർ ഉന്നയിക്കുന്ന ചോദ്യം.
തദ്ദേശീയ ജനതയ്‌ക്കെതിരായ ഇസ്രായേലിന്റെ വർണ്ണവിവേചനവും കുറ്റകൃത്യങ്ങളും സംബന്ധിച്ച ഫലസ്തീൻ മനുഷ്യാവകാശ സംഘടനകളുടെ റിപ്പോർട്ടുകൾ വർധിച്ചു വരുന്നതായി ഫെബ്രുവരിയിലെ ആംനസ്റ്റി ഇന്റർനാഷണൽ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.2019 ഡിസംബർ 14 നും 22 നുമിടയിൽ മേയർ സാം ലിക്കാർഡോ ഇസ്രായേൽ സന്ദർശിച്ചിട്ടുണ്ടെന്നും അതിന് മുമ്പും ശേഷവും കൗൺസിലിന്റെ അനുവാദത്തോടെ നിരവധി അംഗങ്ങൾ ഇസ്രായേലിൽ വിവിധ പരിപാടികളിൽ പങ്കെടുത്തിട്ടുണ്ടന്നും ഇവർ വ്യക്തമാക്കുന്നു.
കൗൺസിലിൽ നിന്ന് ഉയർന്നുവന്ന ചില അവകാശവാദങ്ങളും ആരോപണങ്ങളും ഇസ്‌ലാമോഫോബിക് വികാരങ്ങളാൽ മലിനമാണെന്ന് ഇസ്‌ലാമിക് നെറ്റ്‌വർക്ക് ഗ്രൂപ്പിന്റെ സ്ഥാപകനും ഇന്നൊവേഷൻ ഡയറക്ടറുമായ മഹാ എൽഗനൈദി പ്രതികരിച്ചു.ഖത്തറിലെ ചില മനുഷ്യാവകാശ ലംഘനങ്ങൾ വിശദീകരിക്കാൻ സിറ്റി കൗൺസിൽ ശരീഅത്തിനെയോ ഇസ്ലാമിനെയോ കുറ്റപ്പെടുത്തുന്നത് അന്യായമാണെന്നും എൽഗനൈദി പറഞ്ഞു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക