January 01, 2022
January 01, 2022
അൻവർ പാലേരി / ദോഹ
ഫോട്ടോ :ന്യൂസ്‌റൂം
ദോഹ :രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളുടെ എണ്ണം ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിൽ സ്വകാര്യ ആശുപത്രികളിൽ കോവിഡ് പരിശോധന നടത്താൻ എത്തുന്നവരുടെ എണ്ണം വർധിക്കുന്നു.. മുൻകൂട്ടി രജിസ്റ്റർ ചെയ്താൽ മാത്രമേ പീസീആർ ടെസ്റ്റ് നടത്താൻ കഴിയൂ എന്ന അറിയിപ്പിന് ശേഷവും നൂറുകണക്കിന് ആളുകൾ സർക്കാർ,സ്വകാര്യ ആശുപത്രികളിലേക്ക് ഒഴുകുന്നത് ആരോഗ്യമേഖലയിലെ ജീവനക്കാർക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.. തിരക്ക് വർധിച്ചതിനാൽ പീസീആർ ടെസ്റ്റിന്റെ ഫലം ലഭിക്കാൻ കൂടുതൽ സമയമെടുക്കുന്ന സാഹചര്യവും നിലവിലുണ്ട്.
യാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് പീസീആർ ടെസ്റ്റിന്റെ ഫലം വേണമെന്ന നിബന്ധന ഉണ്ടെങ്കിലും, കോവിഡ് ഉണ്ടോ എന്ന് അറിയാനായി എത്തുന്നവരും ഇതേ ടെസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരിലൊരാൾ ന്യൂസ്റൂമിനോട് പറഞ്ഞു. ഇത്തരക്കാർ പീസീആർ ടെസ്റ്റിന് പകരം ആന്റിജൻ പരിശോധന നടത്താൻ തയ്യാറായാൽ നിലവിലെ പ്രശ്നങ്ങൾ ഒരു പരിധി വരെ അവസാനിക്കുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ആന്റിജൻ പരിശോധനയിൽ പോസറ്റിവ് ആയാൽ കോവിഡ് രോഗബാധിതനാവാനുള്ള സാധ്യത കൂടുതലാണ്.ഇത്തരക്കാർ മാത്രം,കോവിഡ് സ്ഥിരീകരിക്കാൻ ആർ.ടി.പി.ആർ പരിശോധന നടത്തിയാൽ മതിയാവും. ആന്റിജൻ പരിശോധനയിൽ നെഗറ്റിവ് ആയാൽ ശരീരത്തിൽ കോവിഡ് വൈറസിന്റെ സാന്നിധ്യം ഇല്ലെന്നാണ് അർത്ഥം. ആർടീപീസീആർ ടെസ്റ്റിനായി തിരക്ക് കൂട്ടാതെ, ആന്റിജൻ ടെസ്റ്റ് എടുക്കാൻ ഖത്തറിലെ ജനങ്ങൾ തയ്യാറായാൽ, ഖത്തറിന്റെ ആരോഗ്യരംഗത്തിന് അത് വലിയൊരു ആശ്വാസമാകുമെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. നേരത്തെ, ഗുരുതര രോഗലക്ഷണങ്ങൾ ഇല്ലാത്ത കോവിഡ് രോഗികൾ വീടുകളിൽ തന്നെ ഐസൊലേഷനിൽ കഴിയാനുള്ള നിർദേശം ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ചിരുന്നു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക