January 26, 2023
January 26, 2023
ന്യൂസ്‌റൂം ബ്യുറോ
ദോഹ: ഖത്തർ ലോകകപ്പിന് ദേശീയ ടീമില്‍ നിന്ന് സസ്‌പെന്റ് ചെയ്യപ്പെട്ട ഖത്തര്‍ ഫുട്‌ബോള്‍ താരം കുവൈത്തിലെ അല്‍ ജഹ്റ ക്ലബ്ബുമായി കരാറില്‍ ഒപ്പുവച്ചു. സോഷ്യൽ മീഡിയയിലെ മോശം പരാമർശത്തിന് പിന്നാലെ അച്ചടക്കനടപടി നേരിട്ടതിന് ഏതാനും ആഴ്ചകള്‍ക്ക് ശേഷമാണ് ഖത്തര്‍ താരം കുവൈത്ത് ക്ലബ്ബിലേക്ക് മാറിയത്.
2018 ലെ ഏഷ്യന്‍ ഫുട്ബോളറായി തെരഞ്ഞെടുക്കപ്പെട്ടിരുന്ന അബ്ദുല്‍ കരീം ഹസന് അനിശ്ചിതകാല സസ്പെന്‍ഷനും ശമ്പളത്തിന്റെ 50 ശതമാനം കിഴിവും 200,000 റിയാല്‍ പിഴയും ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന്‍ ഈ മാസം ആദ്യം വിധിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് താരം കുവൈത്തിലേക്ക് കൂടുമാറിയത്.
അച്ചടക്ക നടപടികളെക്കുറിച്ച് ഹസന്‍ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. ലോകകപ്പില്‍ നിന്ന് ഖത്തര്‍ നേരത്തെ പുറത്തായതിന് ശേഷം താരത്തിന്റെ സമര്‍പ്പണമില്ലായ്മ വെളിവാക്കുന്ന ഒരു സ്‌നാപ്ചാറ്റ് പോസ്റ്റിനെ ചൊല്ലിയുണ്ടായ വിവാദമാണ് താരത്തിന്റെ പുറത്താകലിലേക്ക് നയിച്ചത്. താരത്തിന്റെ ലോകകപ്പിലെ പ്രകടനത്തെ വിമര്‍ശിച്ചും ടീമിന്റെ പുറത്താവലില്‍ സങ്കടമില്ലാത്ത രീതിയിലുള്ള പെരുമാറ്റങ്ങളെ ചൂണ്ടിക്കാട്ടിയും ഒരു ആരാധകന്‍ താരത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ എഴുതിയ കുറിപ്പിനോടുള്ള താരത്തിന്റെ പ്രതികരണമാണ് വിവാദമായത്.
ഈ ആരാധകന്റെ കുറിപ്പിനുള്ള താരത്തിന്റെ മറുപടിയും കളിയോടുള്ള നിസ്സംഗത കൂടുതല്‍ വ്യക്തമാക്കുന്നതായിരുന്നു എന്നാണ് ടീമിന്റെ വിലയിരുത്തല്‍. 'ശാന്തനാകൂ. ഇതൊരു യുദ്ധമാണെന്ന് നിങ്ങള്‍ കരുതിയോ?' എന്നായിരുന്നു 29കാരനായ താരത്തിന്റെ മറുപടി. മറുടപടിക്കെതിരേ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് താരത്തിനെതിരേ ശക്തമായ നടപടികളുമായി ടീമും ഖത്തര്‍ ഫുട്‌ബോള്‍ ഫെഡറേഷനും രംഗത്തെത്തിയത്.
അല്‍ സദ്ദിനെ അപേക്ഷിച്ച് ചെറിയ ടീമാണ് കുവൈത്തിലെ അല്‍ ജഹ്‌റ ടീം എന്നതിനാല്‍ താരത്തിന്റെ പതനമായാണ് പുതിയ കരാറിനെ ഫുട്‌ബോള്‍ കമന്റേറ്റര്‍മാരും ആരാധകരും വിലിയരുത്തുന്നത്. കുവൈറ്റ് പ്രീമിയര്‍ ലീഗില്‍ നാലാം സ്ഥാനത്തുള്ള അല്‍ ജഹ്റ 1990ല്‍ കുവൈറ്റ് പ്രീമിയര്‍ ലീഗ് ജേതാക്കളായിരുന്നു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i എന്ന ലിങ്കിൽ ജോയിൻ ചെയ്യുക