October 25, 2022
October 25, 2022
അൻവർ പാലേരി
ദോഹ: ഖത്തർ ഉൾപെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ഭാഗിക സൂര്യഗ്രഹണം അനുഭവപ്പെടുന്ന സാഹചര്യത്തിൽ പൊതുജനാരോഗ്യ മന്ത്രാലയം (MoPH) രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കുമായി സുരക്ഷാ നിർദേശങ്ങൾ പുറത്തിറക്കി.
ഗ്രഹണസമയത്ത് സൂര്യനെ നേരിട്ട് നോക്കരുതെന്നും സോളാർ ഫിൽട്ടറുകൾ ഉപയോഗിച്ചു മാത്രമേ സൂര്യനെ നോക്കാവൂ എന്നും മന്ത്രാലയം നിർദേശിച്ചു..കൃത്യമായ സംരക്ഷണമില്ലാതെ ഗ്രഹണ സമയത്ത് സൂര്യനെ നേരിട്ട് നോക്കുന്നത് കാഴ്ചക്കാരുടെ റെറ്റിന കോശങ്ങൾക്ക് സ്ഥിരമായതോ താൽക്കാലികമായോ തകരാറുണ്ടാക്കുമെന്നും ഇത് അന്ധതയിലേക്കും നയിച്ചേക്കാമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ഗ്രഹണം വീക്ഷിച്ചതിന് ശേഷം ആർക്കെങ്കിലും രോഗലക്ഷണങ്ങൾ കണ്ടാൽ നേത്രരോഗവിദഗ്ദ്ധനെ സമീപിച്ച് ആവശ്യമായ ചികിത്സ തേടണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു. .
ഖത്തറിൽ ഭാഗിക സൂര്യഗ്രഹണം രണ്ട് മണിക്കൂറും 17 മിനിറ്റും നീണ്ടുനിൽക്കും.ദോഹ സമയം ഉച്ചയ്ക്ക് 1:35 ന് ആരംഭിച്ച് 2:47 ന് അതിന്റെ പാരമ്യത്തിലെത്തും, തുടർന്ന് 3:52 ന് അവസാനിക്കും.
ദുബായിലെ പള്ളികളില്‍ പ്രത്യേക നമസ്‍കാരം നടക്കും. ചൊവ്വാഴ്ച വൈകുന്നേരം അസര്‍ നമസ്‍കാരത്തിന് ശേഷമായിരിക്കും ഗ്രഹണ നമസ്കാരം നടക്കുക.
സൗദിയിൽ ഉച്ചയ്ക്ക് 1.30 മുതല്‍ വൈകുന്നേരം 3.50 വരെയാണ് ഭാഗിക സൂര്യ ഗ്രഹണം അനുഭവപ്പെടുക. 40 ശതമാനം ഗ്രഹണം അറാറില്‍ ദൃശ്യമാകും. സകാക, അല്‍ജൗഫ് എന്നിവിടങ്ങളിലാണ് ആദ്യം ദൃശ്യമാകുക.
ഭാഗിക സൂര്യഗ്രഹണം കണക്കിലെടുത്ത് കുവൈത്തിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ക്ക് അവധിയായിരിക്കും.. ഇന്ന് ഉച്ചയ്ക്ക് പ്രാദേശിക സമയം 01:20 ന് കുവൈത്തിൽ ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഒമാനിൽ ഉച്ചക്ക് 2.50 ന് ആരംഭിച്ച് 3 :57 ന് അതിന്റെ ഉച്ചസ്ഥായിയിലെത്തി 4 :58 ന് അവസാനിക്കുമെന്ന് ഒമാൻ ജ്യോതിശാസ്ത്ര സൊസൈറ്റിഅറിയിച്ചു.
ശരിയായ നേത്ര സംരക്ഷണ സംവിധാനങ്ങളില്ലാതെ സൂര്യഗ്രഹണം നിരീക്ഷിക്കരുതെന്നും ഇത് കാഴ്ചയെ ബാധിച്ചേക്കാമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻhttps://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക.വീഡിയോകൾ കാണാൻ https://www.youtube.com/c/NewsRoomme സബ്സ്ക്രൈബ് ചെയ്യുക