Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
'ലോകകപ്പിനെതിരായ ആക്രണങ്ങളിൽ കാപട്യമുണ്ട്',ചോദ്യങ്ങൾക്ക് മറുചോദ്യവുമായി ഖത്തർ വിദേശകാര്യ മന്ത്രി മറുപടി പറയുന്നു

November 05, 2022

November 05, 2022

അൻവർ പാലേരി 

ദോഹ :ഖത്തർ ലോകകപ്പിനെതിരെ ചിലർ നടത്തുന്ന 'ആക്രമണ'ങ്ങളിൽ കാപട്യമുണ്ടെന്നും ലോകകപ്പ് ബഹിഷ്കരിക്കാൻ പറയുന്ന കാരണങ്ങൾ തെറ്റാണെന്നും ഖത്തർ വിദേശകാര്യമന്ത്രിയും ഉപപ്രധാനമത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്‌മാൻ അൽതാനി.ഫ്രഞ്ച് പത്രമായ "ലെ മോണ്ടെ"ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

"ലോകത്തെ മുഴുവൻ ഞങ്ങൾ ഖത്തറിലേക്ക് സ്വാഗതം ചെയ്യുകയാണ്.ഖത്തറിനെതിരായ ഈ ആക്രമണങ്ങളിൽ വളരെയധികം കാപട്യമുണ്ട്.97 ശതമാനത്തിലധികം ടിക്കറ്റുകൾ വിറ്റഴിഞ്ഞതിൽ, ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വാങ്ങിയ പത്ത് രാജ്യങ്ങളിൽ വളരെ കുറച്ച് രാജ്യങ്ങൾ മാത്രമാണ് ഇത്തരം വിമർശനങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്.മറ്റുള്ളവരൊന്നും ഇത്തരം വിമർശനങ്ങളെ പ്രതിനിധീകരിക്കുന്നില്ല എന്നതാണ് വസ്തുത.ലോകം ഈ മഹാമേളക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്"-അദ്ദേഹം പറഞ്ഞു.

തൊഴിലാളികളുടെ അവകാശങ്ങളെ കുറിച്ചുള്ള ഒരു ചോദ്യത്തിന് മറുപടിയായി, തങ്ങളുടെ തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട സംവിധാനങ്ങൾ നിരീക്ഷിക്കാനും നിർദേശങ്ങൾ നൽകാനും എൻജിഒകളെ ക്ഷണിച്ചിട്ടുണ്ടെന്ന് മന്ത്രി വിശദീകരിച്ചു, ഖത്തർ തങ്ങളുടെ നിയമനിർമ്മാണങ്ങൾ പരിഷ്കരിക്കുന്നതിൽ ഒരുപാട് മുന്നോട്ട് പോയിട്ടുണ്ട്.എന്നാൽ, ഈ പരിഷ്കാരങ്ങൾക്ക് സമയമെടുക്കും. 

"യൂറോപ്പിൽ, ഒരു കമ്പനിയിലുണ്ടാവുന്ന ചെറിയ സംഭവത്തിന്, ആ രാജ്യത്തെ കുറ്റപ്പെടുത്താറുണ്ടോ? എന്തിനാണ് ഈ ഇരട്ടത്താപ്പ്?”-അദ്ദേഹം ചോദിച്ചു.

മിഡിൽ ഈസ്റ്റിലെ ഒരു ചെറിയ രാജ്യം ഇത്തരമൊരു വലിയ ആഗോള കായിക മേളക്ക് ആതിഥേയത്വം വഹിക്കുന്നത് ചിലർക്ക് അംഗീകരിക്കാനാവുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്റ്റേഡിയങ്ങളിലെ എയർകണ്ടീഷനിംഗ് പരിസ്ഥിതിക്ക് ഭീഷണിയാണോ ?
ലോകകപ്പ് മത്സരങ്ങൾക്കായി സ്റ്റേഡിയങ്ങളിൽ സ്ഥാപിച്ചിട്ടുള്ള എയർ കണ്ടീഷനിംഗ് സംവിധാനത്തെക്കുറിച്ചുള്ള 'ലെ മോണ്ടെ'യുടെ ചോദ്യത്തിനും അദ്ദേഹം മറുപടി നൽകി.

"നവംബർ മുതൽ ഡിസംബർ വരെ ഖത്തറിലെ  താപനില,വേനൽക്കാലത്ത് യൂറോപ്പിലെ താപനിലയേക്കാൾ ശരാശരി കുറവായിരിക്കും. അതിനാൽ തന്നെ എയർ കണ്ടീഷനിംഗ് സംവിധാനം ഉപയോഗിക്കേണ്ടിവരില്ല."

ചില യൂറോപ്യൻ സ്റ്റേഡിയങ്ങൾ ശൈത്യകാലത്ത് ചൂടാകാറുണ്ട്, ആരും അതൊരു പ്രശ്‌നമായി കണക്കാക്കാറില്ല.ഏറ്റവും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച്,വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾക്കൊന്നും കാരണമാകാത്ത തരത്തിലാണ് ഖത്തറിലെ സ്റ്റേഡിയങ്ങൾ എയർകണ്ടീഷൻ ചെയ്തത്. എന്നിട്ടും ഖത്തറിലെ  സ്റ്റേഡിയങ്ങൾ എയർകണ്ടീഷൻ ചെയ്തത് എന്തുകൊണ്ട് വലിയ പ്രശ്‌നമാകുന്നു?

ലോകകപ്പ് സുരക്ഷക്ക് മറ്റു രാജ്യങ്ങളുടെ സഹായം 

ലോകകപ്പ് സുരക്ഷിതമാക്കാൻ ബ്രിട്ടൻ ഖത്തറിലേക്ക് പോലീസിനെ അയച്ചതുമായി ബന്ധപ്പെട്ടായിരുന്നു 'ലെ മോണ്ടെ'യുടെ മറ്റൊരു ചോദ്യം.

"ഖത്തർ ലോകകപ്പ് ലോകത്തിലെ ഏത് കായിക ഇനത്തെയും പോലെയാണ്. ഖത്തറിന് യൂറോപ്പിലെയും തെക്കേ അമേരിക്കയിലെയും പല രാജ്യങ്ങളുമായും സൗഹൃദമുണ്ട്. അതുകൊണ്ട് സുരക്ഷാ മേഖലയിൽ അവരുമായി സഹകരിക്കുന്നു.ലോകകപ്പ് വേളയിൽ ഫ്രാൻസ്, ഇംഗ്ലണ്ട്, മറ്റ് യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള സുരക്ഷാ സേന ഖത്തർ പോലീസിനൊപ്പം പ്രവർത്തിക്കും, ഖത്തർ ഇവരെയെല്ലാം ഏകോപിപ്പിച്ചു പ്രവർത്തിക്കും. തന്റെ രാജ്യം ഏറ്റവും സുരക്ഷിതമാണെന്ന സന്തോഷകരമായ ബോധ്യത്തിനാണ് ഞങ്ങൾ ഊന്നൽ നൽകുന്നത്". 

ലോകമെമ്പാടുമുള്ള ആരാധകരും ഖത്തറും തമ്മിലുള്ള "സംസ്കാരങ്ങളുടെ ഏറ്റുമുട്ടൽ" സംബന്ധിച്ച ചോദ്യത്തിനും അദ്ദേഹം മറുപടി നൽകി.

"ഞങ്ങൾ ലോകത്തെ ഖത്തറിലേക്ക് സ്വാഗതം ചെയ്യുമ്പോൾ രാജ്യത്തിന്റെ നിയമങ്ങളെ മാനിക്കണമെന്നാണ് ഖത്തർ ജനത ആവശ്യപ്പെടുന്നത്."

ലോകകപ്പിന് ശേഷം ?

ലോകകപ്പിനായി നിർമ്മിച്ച സ്റ്റേഡിയങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും രാജ്യത്തിന്റെ ഭാവി പദ്ധതികളും ആവശ്യങ്ങളുമായി പൊരുത്തപ്പെടുന്നതാണ്. എന്നാൽ ചില സ്റ്റേഡിയങ്ങൾ ലോകകപ്പിന് ശേഷം പൊളിച്ചുനീക്കും.അവയിലൊന്ന് പൂർണ്ണമായും, മറ്റൊരു രാജ്യത്ത് വീണ്ടും ഉപയോഗിക്കാനും മറ്റ് രാജ്യങ്ങൾക്ക് ഭാഗികമായി  സംഭാവന ചെയ്യാൻ കഴിയുന്നതുമാണ്. മറ്റെല്ലാ സ്റ്റേഡിയങ്ങളും ലോകകപ്പിന് ശേഷവും ഉപയോഗിക്കും, 2030 ലെ ഏഷ്യൻ ഗെയിംസ് പോലുള്ള നിരവധി പ്രധാന കായിക മത്സരങ്ങൾ ലോകകപ്പിന് ശേഷം ഞങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്.

രണ്ട് പതിറ്റാണ്ടുകളായി ഖത്തർ കായിക മേഖലയിൽ നിക്ഷേപം നടത്തിവരികയാണെന്നും സ്പോർട്സിന്റെ  ഭാവിയെക്കുറിച്ച്, ലോകകപ്പ് നേടുന്നതിന് വളരെ മുമ്പുതന്നെ മനസിലാക്കിയാണ്  ഇത്തരമൊരു നയത്തിന് തുടക്കമിട്ടതെന്നും അതിനിയും തുടരുമെന്നും അദ്ദേഹം വിശദീകരിച്ചു.

"ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട കായിക മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ തയ്യാറാണ്, ലോകകപ്പ് ആ ലക്ഷ്യങ്ങളിൽ ഒന്ന് മാത്രമാണ്"-ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്‌മാൻ അൽതാനി കൂട്ടിച്ചേർത്തു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News