Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തറിൽ അനധികൃത ടാക്‌സികൾ പെരുകുന്നു, സ്വകാര്യ ലിമോസിൻ മേഖല തകർച്ചയിൽ

December 01, 2021

December 01, 2021

അൻവർ പാലേരി 

ദോഹ : കോവിഡിന് ശേഷം ഖത്തറിൽ ജനജീവിതം പതുക്കെ സാധാരണ നിലയിലായെങ്കിലും മലയാളികൾ ഉൾപ്പെടെയുള്ള ലിമോസിൻ ടാക്സി ഡ്രൈവർമാർ വീണ്ടും ദുരിതത്തിൽ.യാത്രക്കാരുടെ എണ്ണത്തിൽ വൻ കുറവുണ്ടായതിനു പുറമെ അനധികൃത ടാക്‌സികളുടെ എണ്ണം കൂടിയതാണ് ഇവർക്ക് തിരിച്ചടിയാവുന്നത്.അനധികൃത ടാക്‌സികൾ നിയന്ത്രിക്കാൻ രാജ്യത്ത് ശക്തമായ നിയമമുണ്ടെങ്കിലും ഇക്കാര്യത്തിൽ അധികൃതർ വേണ്ടത്ര ശ്രദ്ധ കാണിക്കാത്തതാണ് തുച്ഛമായ വരുമാനം കൊണ്ട് ജീവിതം തള്ളിനീക്കുന്ന ലിമോസിൻ ഡ്രൈവർമാരെ ദുരിതത്തിലാക്കുന്നത്.

ഇതിനിടെ,ഫിഫ ലോകകപ്പിനായി മുവാസലാത്തിന് കീഴിൽ രാജ്യത്തെത്തിയ ബസ് ഡ്രൈവർമാർ അധികൃതരുടെ കണ്ണുവെട്ടിച്ച് അനധികൃതമായി ടാക്സി സർവീസുകൾ നടത്തുന്നതായി പരാതി ഉയർന്നിട്ടുണ്ട്.ലോകകപ്പിനായി ഇതിനോടകം അയ്യായിരത്തോളം ബസ് ഡ്രൈവർമാർ രാജ്യത്തെത്തിയിട്ടുണ്ട്.മിസൈദിലെ അംവാജ് ക്യാംപിൽ താമസിക്കുന്ന ഇവർ ജോലിയിൽ പ്രവേശിച്ചിട്ടില്ലെങ്കിലും കൃത്യമായി മാസവേതനം ലഭിക്കുന്നുണ്ട്.എന്നാൽ,ഇവരിൽ ചില മലയാളികൾ മറ്റുള്ളവരുമായി ചേർന്ന് കുറഞ്ഞ വിലക്കുള്ള കാറുകൾ സ്വന്തമാക്കി ടാക്സി സർവീസുകൾ നടത്തുന്നതായാണ് പരാതി.കോവിഡിന് ശേഷം യാത്രക്കാരുടെ എണ്ണത്തിൽ കുറവുണ്ടായതിന് പുറമെ സ്വന്തമായി വരുമാനമുള്ള ഇത്തരക്കാർ കൂടി അനധികൃത ടാക്സി സർവീസുകൾ നടത്തുന്നത് തങ്ങളുടെ ജീവിതം അക്ഷരാർത്ഥത്തിൽ വഴിമുട്ടിച്ചിരിക്കുകയാണെന്ന് ലിമോസിൻ ഡ്രൈവർമാർ പറയുന്നു.

നിലവിൽ,ലിമോസിൻ കമ്പനികൾക്ക് കീഴിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന്  ഡ്രൈവർമാർ മാസങ്ങളായി കടുത്ത പ്രതിസന്ധി നേരിടുകയാണ്.നേരത്തെ മൊബൈൽ ഫോൺ വഴി യാത്രക്കാരെ എടുത്തിരുന്ന പല ഡ്രൈവർമാർക്കും കോവിഡിനെ തുടർന്ന് തങ്ങളുടെ പതിവ് യാത്രക്കാരെ നഷ്ടപ്പെട്ട അവസ്ഥയാണ്. കോവിഡിനെ തുടർന്ന് ജോലി നഷ്ടപ്പെട്ടും നാട്ടിൽ നിന്ന് തിരിച്ചുവരാൻ കഴിയാതെയും പതിവ് യാത്രക്കാരിൽ ഭൂരിഭാഗവും കൊഴിഞ്ഞുപോയത് ഇവരുടെ വരുമാനത്തിൽ ഗണ്യമായ കുറവുണ്ടാക്കിയിട്ടുണ്ട്.കടുത്ത യാത്രാ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ തൊഴിൽ അന്വേഷകരായി രാജ്യത്തെത്തുന്ന വിദേശികളുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ട്.

'കോവിഡിന് മുമ്പ്  ദിവസവും 500 റിയാലിന് മുകളിൽ വരുമാനമുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ നൂറു റിയാൽ പോലും ലഭിക്കാത്ത അവസ്ഥയാണ്.മിക്ക ദിവസങ്ങളിലും പെട്രോളും ഭക്ഷണ ചിലവും മാറ്റിനിർത്തിയാൽ പത്തു റിയാൽ പോലും ബാക്കിയാവുന്നില്ല.സ്ഥിരം യാത്രക്കാർ മാസാവസാനം ഒരുമിച്ചു നൽകിയിരുന്ന തുക കൊണ്ടാണ്   വണ്ടിയുടെ അടവും കമ്പനിയിൽ നൽകേണ്ട തുകയും ഒരു വിധത്തിൽ ഒപ്പിച്ചിരുന്നത്.ഇപ്പോൾ അതും മുടങ്ങി.ഇനി എങ്ങനെ മുന്നോട്ടു പോകുമെന്ന് അറിയാത്ത അവസ്ഥയാണ്....' കഴിഞ്ഞ പത്തു വർഷമായി ഒരു ലിമോസിൻ കമ്പനിക്ക് കീഴിൽ ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശി 'ന്യൂസ്റൂ'മിനോട് പറഞ്ഞു.

സാധാരണഗതിയിൽ ലിമോസിൻ കമ്പനികൾക്ക് കീഴിൽ ജോലി ചെയ്യുന്ന ഡ്രൈവർമാർക്ക് കമ്പനികൾ പുതിയ കാറുകൾ ബാങ്ക് വായ്പാ അടിസ്ഥാനത്തിൽ നൽകുകയാണ് പതിവ്.പ്രതിമാസമുള്ള വായ്പാ തിരിച്ചടവിന് പുറമെ 200 റിയാൽ മുതൽ 500 റിയാൽ വരെ എല്ലാ മാസവും  കമ്പനികൾക്ക് നൽകേണ്ടിയും വരും.പെട്രോൾ ചിലവും താമസവും ഭക്ഷണവും ഉൾപ്പെടെയുള്ള മറ്റാവശ്യങ്ങളും ഇതിനു പുറമെയാണ്.ഇതെല്ലാം കഴിഞ്ഞു മിച്ചം വരുന്ന തുക കൊണ്ടാണ് നാട്ടിലെ കാര്യങ്ങൾ ഉൾപെടെ മറ്റാവശ്യങ്ങളെല്ലാം നിർവഹിച്ചിരുന്നത്.എന്നാൽ കഴിഞ്ഞ കുറെ മാസങ്ങളായി പതിനായിരം രൂപ പോലും നാട്ടിലേക്കയക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് പല ഡ്രൈവർമാരും പറയുന്നു.

ഇതിനിടെ,ഈ മേഖലയിൽ പിടിച്ചു നിൽക്കാൻ കഴിയാതെ മറ്റു ജോലികളിലേക്ക് മാറിയവരും നിരവധിയാണ്.ഈ സാഹചര്യം തുടർന്നാൽ ആയിരക്കണക്കിന് മലയാളികൾക്ക് ആശ്രയമായിരുന്ന സ്വകാര്യ ലിമോസിൻ മേഖല കനത്ത തകർച്ച നേരിടുമെന്ന് ഉറപ്പാണ്.

ന്യൂസ്‌റൂമിൽ പരസ്യം ചെയ്യാൻ +974 33450597 എന്ന നമ്പറിൽ വിളിക്കുക 

 


Latest Related News