June 10, 2022
June 10, 2022
അൻവർ പാലേരി
ദോഹ : പ്രവാചകനെ കുറിച്ചുള്ള ബിജെപി വക്താവിന്റെ വിവാദ പരാമർശങ്ങളിൽ നിരവധി ഗൾഫ്,മുസ്‌ലിം രാജ്യങ്ങൾ അതൃപ്തി പ്രകടിപ്പിച്ച പശ്ചാത്തലത്തിൽ, ഗൾഫിലെ കമ്പനികൾ ഇന്ത്യൻ ജീവനക്കാരെ പിരിച്ചുവിട്ട് ഇന്ത്യയിലേക്ക് തിരിച്ചയക്കുന്നതായി വ്യാജ വീഡിയോ ദൃശ്യങ്ങൾ പ്രചരിക്കുന്നു.വലതുപക്ഷ ഹിന്ദു തീവ്രപക്ഷക്കാരുടെ സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകൾ വഴിയാണ് വ്യാജ വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിപ്പിക്കുന്നത്.'ഗൾഫ് രാജ്യങ്ങൾ ഇന്ത്യൻ തൊഴിലാളികളെ പിരിച്ചുവിടുന്നതിന്റെ ഏറ്റവും പുതിയ ദൃശ്യങ്ങൾ' എന്ന തലക്കെട്ടോടെയാണ് പലരും വീഡിയോ പ്രചരിപ്പിക്കുന്നത്. എന്നാൽ ഇതിന് പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട പുതിയ സാഹചര്യവുമായി യാതൊരു ബന്ധവുമില്ലെന്നതാണ് യാഥാർഥ്യം.
മൂന്നു മാസങ്ങൾക്ക് മുമ്പ് ഖത്തറിലെ റെഡ്‌കോ ഇന്റർനാഷണൽ കമ്പനി,നഷ്ടത്തിലായതിനെ തുടർന്ന് ജീവനക്കാരുടെ ശമ്പളമോ നാട്ടിലേക്കുള്ള വിമാന ടിക്കറ്റോ നൽകാൻ കഴിയാതെ നിയമക്കുരുക്കിൽ അകപ്പെട്ടിരുന്നു.ഖത്തർ തൊഴിൽ മന്ത്രാലയത്തിന്റെ ഇടപെടലിനെ തുടർന്നാണ് പിന്നീട് തൊഴിലാളികൾക്ക് വിമാന ടിക്കറ്റ് ഉൾപെടെ നൽകി നാട്ടിലേക്കയക്കാൻ സാധിച്ചത്.ഇതിനിടെ തൊഴിലാളികൾ കമ്പനിക്ക് മുന്നിൽ പ്രതിഷേധിക്കുന്നതിന്റെ മൂന്നു മാസം മുമ്പുള്ള ദൃശ്യങ്ങളാണ് പുതിയതെന്ന തരത്തിൽ ഇപ്പോൾ വ്യാപകമായി പ്രചരിപ്പിക്കുന്നത്.
QN Qatar (ഇവിടെ ക്ലിക് ചെയ്ത് വീഡിയോ കാണാം) എന്ന പേരിലുള്ള യൂട്യൂബ് ചാനൽ 2022 മാർച് 29 നാണ് ഈ ദൃശ്യങ്ങൾ അപ്‌ലോഡ് ചെയ്തത്.
ബിജെപി വക്താവിന്റെ വിവാദ പരാമർശവും തുടർന്നുള്ള പ്രതിഷേധങ്ങളും ശക്തമായതിന് പിന്നാലെ ഗൾഫ് രാജ്യങ്ങളിലെ സൂപ്പർമാർക്കറ്റുകൾ ഇന്ത്യൻ ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കുന്നതായും ഇന്ത്യൻ ഹിന്ദു ജീവനക്കാരെ സ്ഥാപനങ്ങളിൽ നിന്ന് പിരിച്ചുവിടുന്നതായും സൗത്ത് ഏഷ്യൻ ജേണലും മറ്റ് ചില മാധ്യമ വെബ്‌സൈറ്റുകളും റിപ്പോർട്ട് ചെയ്തിരുന്നു.എന്നാൽ ഇത് സംബന്ധിച്ചും വിശ്വസനീയമായ മറ്റ് റിപ്പോർട്ടുകളൊന്നും പുറത്തുവന്നിട്ടില്ല.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക