January 15, 2024
January 15, 2024
ദോഹ: ദ്രവീകൃത പ്രകൃതി വാതകത്തിന്റെ (എൽ.എൻ.ജി) ചെങ്കടൽ വഴിയുള്ള ടാങ്കറുകൾ അയയ്ക്കുന്നത് ഖത്തർ എനർജി താൽക്കാലികമായി നിർത്തിവെച്ചതായി റിപ്പോർട്ട്. റോയിട്ടേഴ്‌സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഖത്തർ എൽ.എൻ.ജി കൊണ്ടുപോകാൻ ഉപയോഗിക്കുന്ന നാല് ടാങ്കറുകളാണ് താൽക്കാലികമായി നിർത്തിയതെന്നാണ് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്.
കഴിഞ്ഞ വർഷം നവംബർ മുതൽ തന്നെ യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതി സംഘം ചെങ്കടലിലെ കപ്പലുകൾ ആക്രമിക്കുന്നുണ്ടായിരുന്നു. ഫലസ്തീനികളെ പിന്തുണയ്ക്കാനുള്ള ശ്രമമാണിതെന്നാണ് അവർ അവകാശപ്പെടുന്നത്. ഹൂതികൾ വ്യോമ, നാവിക ആക്രമണങ്ങൾ നടത്തിയതിന് പിന്നാലെ യുഎസും ബ്രിട്ടീഷ് സേനയും തിരിച്ചും ആക്രമണം തുടരുകയാണ്.
ഈ തീരുമാനം താൽക്കാലികം മാത്രമാണെന്നും, ഇത് എൽ.എൻ.ജിയുടെ ഉൽപ്പാദനം നിർത്തിവെക്കില്ലെന്നും, ചെങ്കടലിലൂടെ ടാങ്കറുകൾ കടന്നുപോകുന്നത് സുരക്ഷിതമല്ലെങ്കിൽ കേപ്പ് (Cape) വഴി തിരിഞ്ഞു പോകുമെന്നും ബന്ധപ്പെട്ടവർ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. എന്നാൽ, സംഭവത്തിൽ ഖത്തർ എനർജിയും ഖത്തർ സർക്കാരിന്റെ ഇന്റർനാഷണൽ മീഡിയ ഓഫീസും ഇതുവരെ പ്രതികരിച്ചിട്ടില്ല. ഖത്തറി എൽഎൻജി പ്രതിവർഷം14.8 MMtയാണ് കയറ്റി അയക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
അതേസമയം, ഫലസ്തീനികളെ കൊലപ്പെടുത്തുന്നതും കുടിയിറക്കുന്നതും ഖത്തറിന് "സ്വീകാര്യമല്ല" എന്ന് ഖത്തർ അമീർ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി പറഞ്ഞു. ഇന്നലെ (ഞായറാഴ്ച) അമീരി ദിവാനിൽ നടന്ന യോഗത്തിലാണ് അമീറിന്റെ പ്രതികരണം. ഫലസ്തീന്റെ അവകാശങ്ങൾ ഉയർത്തിപ്പിടിക്കേണ്ടതിന്റെ പ്രാധാന്യവും അമീർ യോഗത്തിൽ ഊന്നിപ്പറഞ്ഞു.
"ഞങ്ങളുടെ പ്രധാന ആശങ്ക പലസ്തീനാണ്. ഫലസ്തീനിൽ എന്താണ് സംഭവിക്കുന്നത് എന്നതാണ് പ്രാധാന്യം. അത് ശരിയോ തെറ്റോ എന്നല്ല. അത് തത്വത്തിന്റെയും ബഹുമാനത്തിന്റെയും സമർപ്പണത്തിന്റെയും പ്രശ്നമാണ്,” ഖത്തർ അമീർ പറഞ്ഞു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F