January 20, 2024
January 20, 2024
ദോഹ: നിലവിലുള്ള കരാറുകളേക്കാൾ വിലകുറഞ്ഞതും കൂടുതൽ വഴക്കമുള്ളതുമായ വ്യവസ്ഥകളോടെ ഇന്ത്യക്ക് ദ്രവീകൃത പ്രകൃതി വാതകം (എൽഎൻജി) നൽകുന്നതിനുള്ള ദീർഘകാല കരാറിൽ ഖത്തർ എനർജി ആഴ്ചകൾക്കുള്ളിൽ ഒപ്പുവെക്കുമെന്ന് വാണിജ്യ വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ കമ്പനികളും ഖത്തർ എനർജിയും വ്യവസ്ഥകൾ അംഗീകരിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഫെബ്രുവരി 6 മുതൽ 9 വരെ ഇന്ത്യയിൽ നടക്കുന്ന എനർജി കോൺഫറൻസിൽ കരാർ ഒപ്പിടുമെന്നും റിപ്പോർട്ടുണ്ട്.
ഈ മാസം അവസാനമോ ഫെബ്രുവരി ആദ്യമോ കരാർ ഒപ്പിടുമെന്നാണ് റിപ്പോർട്ട്. ഇന്ത്യക്ക് പ്രതിവർഷം 8.5 ദശലക്ഷം മെട്രിക് ടൺ (tpy) എൽഎൻജി വിതരണം ചെയ്യുന്നതിനുള്ള കരാറുകൾ 2028-ലാണ് അവസാനിക്കിനിരിക്കുന്നത്.
രാജ്യത്ത് പ്രകൃതി വാതകത്തിന്റെ ലഭ്യത വർധിപ്പിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യം നിറവേറ്റുന്നതിൽ പുതിയ കരാർ പ്രധാന പങ്ക് വഹിക്കുമെന്നാണ് പ്രതീക്ഷ. ഇപ്പോഴുള്ള 6.3 ശതമാനത്തിൽ നിന്ന് 2030 ആകുമ്പോഴേക്കും 15 ശതമാനത്തിലേക്ക് പ്രകൃതി വാതകത്തിന്റെ ലഭ്യത ഉയരുമെന്നാണ് കണക്കാക്കുന്നത്.
അതേസമയം, റിപ്പോർട്ടുകളോട് ഇന്ത്യൻ കമ്പനികളും ഖത്തർ എനർജിയും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
77 ദശലക്ഷത്തിൽ നിന്ന് 2027 ഓടെ 126 ദശലക്ഷം ടിപിയായി എൽഎൻജി ദ്രവീകരണ ശേഷി വികസിപ്പിക്കാനാണ് ഖത്തർ ലക്ഷ്യമിടുന്നത്. കഴിഞ്ഞ വർഷം യൂറോപ്യൻ കമ്പനികളായ ഷെൽ, ടോട്ടൽ എനർജീസ്, ഇഎൻഐ എന്നിവയുമായി ഖത്തർ ദീർഘകാല കരാറുകളിൽ ഒപ്പുവച്ചിരുന്നതിന്റെ തുടർച്ചയാണ് പുതിയ പദ്ധതിയും എന്നാണ് റിപ്പോർട്ട്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F