January 31, 2024
January 31, 2024
ദോഹ: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി ഫലസ്തീൻ പ്രസിഡൻ്റ് മഹ്മൂദ് അബ്ബാസുമായി ഇന്ന് (ബുധൻ) ടെലിഫോൺ സംഭാഷണം നടത്തി. ഗസ മുനമ്പിലെയും അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിലെയും സ്ഥിതിഗതികളിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു.
ഗസയിൽ ഉടൻ വെടിനിർത്തലിന് ആവശ്യപ്പെടുന്ന പ്രാദേശികവും അന്തർദേശീയവുമായ ശ്രമങ്ങളും അമീറും ഫലസ്തീൻ പ്രസിഡൻ്റും ചർച്ച ചെയ്തു. രാജ്യത്ത് സമാധാനവും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിന് പുറമേ, മേഖലയിലേക്ക് തുടർച്ചയായ മാനുഷിക സഹായത്തിൻ്റെ ആവശ്യകതയ്‌ക്കൊപ്പം, അടിയന്തര വെടിനിർത്തലിനും നേതാക്കൾ ആഹ്വാനം ചെയ്തു.
അതേസമയം, പാരിസിൽ നടന്ന മധ്യസ്ഥ ചർച്ചകളിലെ വെടിനിർത്തൽ നിർദേശം പഠിച്ചുവരുകയാണെന്നും ചർച്ചകൾക്കായി കൈറോയിലെത്തുമെന്നും ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യ പറഞ്ഞു. ഇന്നലെയാണ് (ചൊവ്വാഴ്ച) വെടിനിർത്തൽ നിർദേശം ലഭിച്ചത്. ഇസ്രായേൽ സൈനിക നീക്കം അവസാനിപ്പിക്കലും ഗസയിൽ നിന്ന് ഇസ്രയേലിന്റെ ശാശ്വതമായ പിന്മാറ്റവുമാണ് ഹമാസിന്റെ പ്രഥമ പരിഗണനയെന്നും അദ്ദേഹം പറഞ്ഞു.
45 ദിവസത്തേക്ക് വെടിനിർത്തലാണ് പ്രധാന നിർദേശം. 35 ബന്ദികളെ ഒന്നാം ഘട്ടത്തിൽ വിട്ടയക്കുമ്പോൾ പകരം 4000ത്തോളം ഫലസ്തീനികളെയും വിട്ടയക്കണമെന്ന നിർദേശമാണ് മുന്നോട്ട് വെച്ചതെന്നാണ് റിപ്പോർട്ട്.
എന്നാൽ, താൽകാലിക വെടിനിർത്തൽ അവസാനിക്കുന്നതോടെ ഹമാസിനെതിരെ സൈനിക നീക്കം തുടരുമെന്ന് ഇസ്രായേൽ ആവർത്തിച്ചു പറഞ്ഞു. എന്നാൽ, അത് അംഗീകരിക്കില്ലെന്നാണ് ഹമാസ് നിലപാട്. മധ്യസ്ഥ ചർച്ചകളിൽ കാര്യമായ പുരോഗതി ഉണ്ടാക്കാനായതായി ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽ താനിയും വ്യക്തമാക്കി.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F