March 13, 2024
March 13, 2024
ദോഹ: ഗസയിലെ നിരവധി സങ്കീര്‍ണതകള്‍ക്കിടയിലും വെടിനിര്‍ത്തല്‍ കരാറിലെത്താനുള്ള ഖത്തറിന്റെ ശ്രമങ്ങള്‍ തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഡോ. മാജിദ് ബിന്‍ മുഹമ്മദ് അല്‍ അന്‍സാരി പറഞ്ഞു. വിശുദ്ധ റമദാന്‍ മാസത്തിന് മുമ്പ് വെടിനിര്‍ത്തല്‍ കരാറില്‍ എത്താത്തതില്‍ പ്രതിവാര മാധ്യമ സമ്മേളനത്തില്‍ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു.
ഖത്തറിന്റെ മധ്യസ്ഥ ശ്രമങ്ങളും ആശയവിനിമയങ്ങളും ഇരു കക്ഷികളുമായും തുടരുകയാണ്. ഈദുല്‍ ഫിത്തറിന് (പെരുന്നാൾ) മുമ്പ് ശാന്തതയിലേക്കുള്ള കരാറില്‍ എത്തിച്ചേരുമെന്ന് ഇപ്പോഴും പ്രതീക്ഷിക്കുന്നുവെന്നും, എന്നാല്‍ സ്ഥിതിഗതികള്‍ സങ്കീര്‍ണമാണെന്നും അദ്ദേഹം പറഞ്ഞു.
ഗസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ കൈവരിക്കാന്‍ ഖത്തർ പ്രാദേശികവും അന്തര്‍ദേശീയവുമായ ശ്രമങ്ങള്‍ തുടരുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഗസയിലെ മാനുഷിക സ്ഥിതി കൂടുതല്‍ വഷളായതായി അദ്ദേഹം കൂട്ടിച്ചേർത്തു. ഗസയില്‍ സഹായ വിതരണത്തിനായി തുറമുഖം സ്ഥാപിക്കുന്നതിനെ കുറിച്ചും ഡോ. അല്‍ അന്‍സാരി സംസാരിച്ചു. ഗസ മുനമ്പിലേക്കുള്ള സഹായത്തിന്റെ പ്രവേശനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.
ഉടമ്പടി അംഗീകരിക്കാന്‍ ഹമാസിനെ സമ്മര്‍ദ്ദത്തിലാക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്, ആരെയും സമ്മര്‍ദ്ദത്തിലാക്കാതെയാണ് ഖത്തര്‍ ആശയവിനിമയം നടത്തുന്നതെന്നും ഒരു കരാറിലെത്താന്‍ ഇരുകക്ഷികളെയും പ്രേരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഖത്തര്‍ സത്യസന്ധമായ മധ്യസ്ഥനാണെന്നും വെടിനിര്‍ത്തലില്‍ ക്രിയാത്മകമായും ഫലപ്രദമായും ഇടപെടുകയും ഉചിതമായ വ്യവസ്ഥകള്‍ നല്‍കുന്ന സന്ധിയുടെ ചട്ടക്കൂടിനുള്ളില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം വ്യകതമാക്കി.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F