November 16, 2023
November 16, 2023
ദോഹ: ഗസയിൽ എല്ലാ അന്താരാഷ്ട്ര മര്യാദകളും ലംഘിച്ച് നരവേട്ട നടത്തുന്ന ഇസ്രയേലിനെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ വിചാരണ ചെയ്യണമെന്ന് ദക്ഷിണാഫ്രിക്ക. ആഗോളതലത്തിൽ മറ്റ് നിരവധി രാജ്യങ്ങൾക്കൊപ്പം ദക്ഷിണാഫ്രിക്കയും ഇസ്രായേലിന്റെ മനുഷ്യത്വ രഹിതമായ നടപടികളെ പൂർണ്ണമായും എതിർക്കുന്നുവെന്നും,ഇസ്രായേലിന്റെ നടപടി അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക് (ഐ.സി.സി)മുമ്പാകെ കൊണ്ടുവരണമെന്നും റിപ്പബ്ലിക് ഓഫ് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസ പറഞ്ഞു. ദോഹയിൽ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഗസയെ വംശഹത്യ നടക്കുന്ന തടങ്കൽപ്പാളയമാക്കി മാറ്റുകയാണെന്നും, ഫലസ്തീനിൽ ഉടനടി സമ്പൂർണ വെടിനിർത്തൽ ഉറപ്പാക്കാനുള്ള എല്ലാ ശ്രമങ്ങളെയും ദക്ഷിണാഫ്രിക്ക പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പലസ്തീനിലെ സംഭവങ്ങളും സിവിലിയൻമാരുടെ, പ്രത്യേകിച്ച് കുട്ടികളുടെ വർദ്ധിച്ചുവരുന്ന മരണങ്ങളും എല്ലാവരെയും ദുഃഖിപ്പിക്കുന്നുണ്ടെന്നും, ദക്ഷിണാഫ്രിക്കയും ഖത്തറും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള സന്ദർശനമാണിതെങ്കിലും, അന്താരാഷ്ട്ര സംഭവവികാസങ്ങളെക്കുറിച്ചുള്ള കാര്യങ്ങൾ പങ്കുവെക്കേണ്ടതുണ്ടെന്നും ദോഹയിൽ നടന്ന വാർത്ത സമ്മേളനത്തിൽ റമാഫോസ വ്യക്തമാക്കി.
ഇസ്രായേൽ-ഫലസ്തീൻ സംഘർഷത്തിൽ ശക്തമായ മധ്യസ്ഥത വഹിക്കുന്നതിൽ ഖത്തർ ഭരണകൂടത്തിന്റെ പങ്കിനെയും സിറിൽ റമഫോസ പ്രശംസിച്ചു. ഗസയിൽ നടന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങളെ ദക്ഷിണാഫ്രിക്കയും ഖത്തറും ശക്തമായി അപലപിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഫലസ്തീനികളെ പ്രതിനിധീകരിച്ച് ഒരു കൂട്ടം അഭിഭാഷകരും ഇസ്രായേലിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ (ഐസിസി) പരാതി നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇസ്രായേലിന്റെ നടപടികൾ വംശഹത്യയുടെ കുറ്റകൃത്യമാണെന്ന് വാദിച്ചു കൊണ്ടാണ് കേസ് ഫയൽ ചെയ്തത്. നവംബർ 13നാണ് (തിങ്കളാഴ്ച) ഡച്ച് നഗരമായ ഹേഗിൽ മുതിർന്ന ഫ്രഞ്ച് അഭിഭാഷകൻ ഗില്ലെസ് ഡെവേഴ്‌സ് പ്രോസിക്യൂട്ടർക്ക് പരാതി സമർപ്പിച്ചത്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F