January 18, 2024
January 18, 2024
ദോഹ: ഗസയിലെ ഫലസ്തീനികള്‍ക്ക് സഹായവുമായി ഖത്തറില്‍ നിന്ന് സായുധ സേനയുടെ രണ്ട് വിമാനം കൂടി ഈജിപ്തിൽ എത്തി. 61 ടണ്‍ ഭക്ഷണവും വൈദ്യസഹായവുമടങ്ങിയ വിമാനമാണ് ഇന്നലെ (ബുധൻ) ഈജിപ്തിലെ എൽ അരിഷ് നഗരത്തിൽ എത്തിയത്. തുടർന്ന് സാധനങ്ങളെല്ലാം ഗസയിലേക്ക് കൊണ്ടുപോയതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.
ഖത്തറിന്റെയും ഫ്രാൻസിന്റെയും മധ്യസ്ഥതയിൽ ഗസയിലേക്ക് മാനുഷിക സഹായമെത്തിക്കുന്നതിൽ ഹമാസും ഇസ്രായേലും തമ്മിൽ കഴിഞ്ഞ ദിവസങ്ങളിൽ ധാരണയായിരുന്നു. ദോഹയിൽ നിന്ന് ഈജിപ്തിലേക്ക് അയക്കുന്ന സഹായ സാമഗ്രികൾ, അവിടെ നിന്ന് ഗാസയിലേക്ക് കൊണ്ടുപോകാനാണ് ധാരണയായത്. ഗസയിലെ ഇസ്രയേലി ബന്ദികൾക്കുള്ള മരുന്നുകളും എത്തിക്കും.
കൂടാതെ, ഇസ്രയേല്‍ ആക്രമണങ്ങളില്‍ ദുരിതമനുഭവിക്കുന്ന ഫലസ്തീനികള്‍ക്ക് ഖത്തര്‍ ഭരണകൂടം നല്‍കുന്ന പൂര്‍ണ പിന്തുണയുടെ ഭാഗവുമായാണ് ഗസയിലേക്ക് വീണ്ടും സഹായമെത്തിക്കുന്നത്. ഇതുവരെ 1958 ടൺ സഹായവുമായി ഖത്തറിൽ നിന്ന് 63 വിമാനങ്ങളാണ് ഗസയിലേക്ക് എത്തിയത്.
അതേസമയം, ഗസയിലേക്ക് മാനുഷിക സഹായം എത്തിക്കുമ്പോഴും ഇസ്രയേലിന്റെ ആക്രമണം തുടരുകയാണ്. ഗസയിലെ ഖാൻ യൂനിസിൽ ഇന്നലെ (ബുധൻ) രാത്രി ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കുട്ടികളടക്കം 16 പേർ കൊല്ലപ്പെട്ടു.
ഇസ്രായേൽ ഗാസയിലെ ഇസ്രയേൽ ആക്രമണത്തിൽ ഇത് വരെ 24,448 പേർ കൊല്ലപ്പെട്ടതായാണ് കണക്ക്. 61,504 പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. 85 ശതമാനം ഗസ നിവാസുകൾക്കും സ്വന്തം വീടുപേക്ഷിച്ച് പോകേണ്ടി വന്നെന്നാണ് പലസ്തീന്റെ കണക്ക്. ഒരുപാട് ആളുകൾ ഗസ വിട്ട് മറ്റിടങ്ങളിലേക്ക് പലായനം ചെയ്തു.