September 25, 2019
September 25, 2019
ദോഹ : രാജ്യത്തെ ഫാമുകള്‍ തൊഴിലാളികളെ പാര്‍പ്പിക്കാന്‍ ഉപയോഗിക്കരുതെന്ന് ഖത്തര്‍ നഗരസഭാ-പരിസ്ഥിതി മന്ത്രാലയം നിർദേശിച്ചു.കൃഷി ഭൂമി പ്രവാസി തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളാക്കുന്ന പ്രവണത ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണു മന്ത്രാലയം പ്രസ്താവനയിലൂടെ നിരോധന ഉത്തരവ് പുറത്തിറക്കിയത്.
ഇത്തരത്തില്‍ കരാറുകളുണ്ടാക്കുന്നത് നിയമവിരുദ്ധമാണ്. പൊതു-സ്വകാര്യ സ്വത്തുമായി ബന്ധപ്പെട്ട 1987ലെ നിയമങ്ങളുടെ ഭേദഗതി ചെയ്ത 2013ലെ നിയമങ്ങള്‍ക്കു വിരുദ്ധമാണ് ഇത്തരം നടപടികള്‍. കാര്‍ഷിക ഭൂമി കൃഷി ആവശ്യത്തിനല്ലാതെ മറ്റൊന്നിനും ഉപയോഗിക്കരുതെന്നു നിയമത്തില്‍ പറയുന്നുണ്ട്. തിരിച്ചുള്ള നീക്കം ഈ നിയമത്തിന്റെ ലംഘനമായി കണക്കാക്കി നടപടികള്‍ സ്വീകരിക്കുമെന്ന് പ്രസ്താവനയില്‍ മുന്നറിയിപ്പ് നൽകി.
ഇത്തരം കൃഷിഭൂമികൾ മറ്റാവശ്യങ്ങൾക്കായി ഉപയോഗിക്കാനും പാടില്ല. വര്‍ക്ക്‌ഷോപ്പ്, വ്യവസായശാലകള്‍, പാണ്ടികശാലകള്‍ അടക്കമുള്ള മറ്റു വാണിജ്യ-വ്യവസായ ആവശ്യങ്ങള്‍ക്കായും കൃഷിഭൂമി ഉപയോഗിക്കരുതെന്നും പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.