September 11, 2019
September 11, 2019
ദോഹ : ഇന്നലെ ദോഹയിൽ നടന്ന ഖത്തർ-ഇന്ത്യ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ച ഇന്ത്യൻ ഗോളി ഗുർപ്രീത് സിംഗിനെ പ്രശംസിച്ച് ഖത്തറിലെ പ്രാദേശിക മാധ്യമങ്ങൾ.അതിസമർത്ഥനായ ഗുർപ്രീതിന്റെ മികവാണ് ഖത്തർ ഇന്ത്യ മത്സരം ഗോൾ രഹിത സമനിലയിൽ കലാശിക്കാനിടയാക്കിയതെന്ന് 'ദി പെനിൻസുല'യടക്കമുള്ള മാധ്യമങ്ങൾ വിലയിരുത്തി.ഇന്ത്യൻ ഗോൾവല കുലുക്കാൻ ഖത്തർ 27 തവണ നടത്തിയ ശ്രമങ്ങളും പരാജയപ്പെടുത്തിയത് ഗുർപ്രീതാണെന്ന് പത്രം വിലയിരുത്തി.
ഇന്നലെ വൈകീട്ട് 7.30 നു ജാസിം ബിന്‍ ഹമദ് സ്‌റ്റേഡിയത്തിൽ നടന്ന ഇന്ത്യ -ഖത്തർ മത്സരം ഗോൾ രഹിത സമനിലയിൽ കലാശിക്കുകയായിരുന്നു.നിലവിലെ ഏഷ്യൻ ചമ്പ്യാന്മാരായ ഖത്തറിനെ സമനിലയിൽ തളക്കാൻ കഴിഞ്ഞത് വിജയത്തിന് സമാനമായ ചരിത്ര വിജയമാണെന്നാണ് ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.ക്യാപ്റ്റൻ സുനിൽ ഛേത്രിയും ആഷിഖ് കുരുണിയനും ഇല്ലാതെയാണ് ഇന്ത്യ ഇന്നലെ ഖത്തറിനെതിരെ കളിച്ചത്.