July 26, 2023
July 26, 2023
ന്യൂസ്‌റൂം ബ്യുറോ
ദോഹ / ന്യൂ ഡൽഹി : കേന്ദ്രസര്‍ക്കാരിന്റെ ഇന്ത്യൻ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്‍പ്പെടെ സാധാരണക്കാരായ പ്രവാസികള്‍ക്ക് പ്രയോജനപ്പെടുന്നില്ലെന്ന് വെളിപ്പെടുത്തൽ.വിവിധ രാജ്യങ്ങളിലെ എംബസികളിലായി 571 കോടിരൂപയോളം ചെലവഴിക്കാതെ കിടക്കുന്നതയാണ് എ.എം ആരിഫ് എം.പിയുടെ ചോദ്യത്തിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ മറുപടിയായി നൽകിയ രേഖകളിൽ നിന്ന് വ്യക്തമാകുന്നത്..
വിവിധ രാജ്യങ്ങളിലെ എംബസികളിലും ഹൈക്കമ്മീഷനുകളിലുമായി ഈ തുക ചെലവഴിക്കാതെ കിടക്കുകയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന ഗള്‍ഫ് രാജ്യങ്ങളില്‍ മാത്രം 125 കോടിയോളം രൂപ ഇത്തരത്തിൽ കെട്ടിക്കിടക്കുകയാണ്. കേസുകളില്‍ പെടുന്ന പ്രവാസികളുടെ നിയമ പരിരക്ഷ, സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ള പ്രവാസികള്‍ മരണപ്പെട്ടാല്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ്, തൊഴില്‍ പ്രശ്‌നങ്ങളുടെ പേരില്‍ കുടുങ്ങുന്നവരെ നാട്ടിലെത്താനുള്ള വിമാന ടിക്കറ്റ് ഉള്‍പ്പെടെയുള്ള ചിലവ് എന്നിവക്കായി വിവിധ എംബസികള്‍ അനുവദിക്കുന്നതാണ് ഇന്ത്യൻ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട്.
എന്നാല്‍ ഈ തുകയില്‍ ചെലവഴിക്കുന്നത് നാമമാത്രമായ തുകമാത്രമാണെന്ന് കേന്ദ്ര സര്‍ക്കാരിന്റെ തന്നെ കണക്കുകള്‍ പറയുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ നിയമസഹായം ലഭിക്കാതെ നിരവധി പ്രവാസികള്‍ ജയിലുകളിലുണ്ട്. ഇവരില്‍ ഭൂരിപക്ഷവും സഹായത്തിന് അര്‍ഹരുമാണ്. എന്നാല്‍ ഫണ്ട് കയ്യിലുണ്ടായിട്ടും ഇക്കാര്യത്തില്‍ സാധാരണക്കാരോട് പുറം തിരിഞ്ഞ് നില്‍ക്കുകയാണ് സര്‍ക്കാര്‍. പാവപ്പെട്ടവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനുള്ള സഹായത്തിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല.
ഗള്‍ഫ് രാജ്യങ്ങളില്‍ യു.എ.ഇയിലാണ് കൂടുതല്‍ തുകയുള്ളത്. 38.96 കോടി രൂപയാണ് യു.എ.ഇയിലുള്ളത്. ഖത്തറില്‍ 12.5 കോടിരൂപ ബാക്കിയുണ്ട്. പാസ്‌പോര്‍ട്ട്, വിസ, ഒ.സി.ഐ, പി.ഐ.ഒ കാര്‍ഡുകള്‍ എന്നിവയുടെ സേവനങ്ങള്‍, അറ്റസ്റ്റേഷൻ, കോണ്‍സുലാര്‍ സര്‍വീസ് എന്നിവയില്‍ നിന്നുള്ള ഫീസ് വഴിയും വ്യക്തികളും സ്ഥാപനങ്ങളും സംഭവനയായി നല്‍കുന്ന തുകയില്‍ നിന്നുമെല്ലാമായി കണ്ടെത്തുന്ന തുകയാണ് കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടിന്റെ പ്രധാന ഉറവിടം. ആദ്യഘട്ടത്തില്‍ കേന്ദ്ര ബജറ്റില്‍ വിദേശകാര്യമന്ത്രാലത്തിന് അനുവദിക്കുന്നതില്‍ നിന്നും നിശ്ചിത തുക നീക്കിവെച്ചിരുന്നെങ്കിലും, പിന്നീട് സ്വയംപര്യാപ്തമായതോടെ അവസാനിപ്പിക്കുകയായിരുന്നു.
ഓരോ ഗള്‍ഫ് രാജ്യങ്ങിലെയും നയതന്ത്രകാര്യാലയങ്ങളിലുള്ള തുകയുടെ കണക്ക് ഇങ്ങനെയാണ്. യു.എ.ഇ, 38.96 കോടി രൂപ, സൗദി, 4.67 കോടി, കുവൈത്ത് 17.96 കോടി, ബഹ്‌റൈൻ 14.13 കോടി, ഖത്തര്‍ 12.50 കോടി, ഒമാനില്‍ 6.06 കോടി രൂപ. അതേസമയം ഈ രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് ലഭിച്ച സഹായം നാമമാത്രമാണ്. 2019 മുതല്‍ 23 വരെ സൗദി, യു.എ.ഇ നയതന്ത്ര കാര്യാലയങ്ങള്‍ നിയമസഹായമായി നല്‍കിയത് കേവലം 10.15 ലക്ഷം, 16.5 ലക്ഷം എന്നിങ്ങനെയാണ്. നിയമ സഹായത്തിന് ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചത് ഖത്തര്‍ ഇന്ത്യൻ എംബസിയാണ്, 8.41കോടി രൂപ. ആറു മാസംകൊണ്ടാണ് നിയമ സഹായത്തിന് ഈ തുക ചെലവഴിച്ചതെന്നും കേന്ദ്രസര്‍ക്കാരിന്റെ കണക്കുകള്‍ പറയുന്നു.അതേസമയം,ചാരവൃത്തി ആരോപിക്കപ്പെട്ട് ഖത്തറിൽ ജയിലിൽ കഴിയുന്ന എട്ട് മുൻ ഇന്ത്യൻ നാവികരുടെ മോചനവുമായി ബന്ധപ്പെട്ട ഇടപെടലുകൾക്കായാണ് ഈ തുകയിൽ വലിയ പങ്കും ചെലവഴിച്ചതെന്നാണ് വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ അവതരിപ്പിച്ച കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്.കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നിയമ സഹായത്തിനായുള്ള ചെലവിൽ ഈ വർഷം ഖത്തറിൽ മാത്രം 11,254 ശതമാനം വർധനയുണ്ടായതായി കണക്കുകൾ ഉദ്ധരിച്ച് 'ദി വയർ' റിപ്പോർട്ട് ചെയ്തു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/IkqmkUPd0fhGs9abNGXONm