October 11, 2021
October 11, 2021
അൻവർ പാലേരി
ദോഹ : ഖത്തറിൽ അനധികൃത താമസക്കാർക്ക് വിസാ പദവി ശരിയാക്കാൻ അനുവദിച്ച സമയപരിധി കഴിഞ്ഞ ദിവസം ആരംഭിച്ചതിനു പിന്നാലെ,ആനുകൂല്യം പ്രയോജനപ്പെടുത്താൻ നിർദിഷ്ട കേന്ദ്രങ്ങളിൽ എത്തുന്നവരുടെ എണ്ണം വർധിച്ചതായി റിപ്പോർട്ട്.ഇന്നലെയും ഇന്നുമായി നിരവധി പേരാണ് സേർച്ച് ആൻഡ് ഫോളോ അപ്പ് വിഭാഗത്തിലും, ഉമ്മു സലാൽ, ഉമ്മു സുനൈം, മിസൈമിർ, വക്‌റ, റയ്യാൻ എന്നിവിടങ്ങളിലുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ സേവന കേന്ദ്രങ്ങളിലുമെത്തിയത്.2015 ലെ നിയമവ്യവസ്ഥകൾ പാലിക്കാതെ ഖത്തറിൽ തുടരുന്ന പ്രവാസികൾക്ക് ഇന്ന് മുതൽ ഡിസംബർ 31 വരെയാണ് തെറ്റുകൾ തിരുത്താൻ കാലാവധി നൽകിയിരിക്കുന്നത്. നിയമലംഘനം നടത്തിയവർ അപേക്ഷ സമർപ്പിച്ചാൽ പിഴ ഒഴിവാക്കുകയോ, ഇളവ് നൽകുകയോ ചെയ്യുമെന്ന് അധികൃതർ അറിയിച്ചിരുന്നു.
താമസചട്ടം ലംഘിച്ചവർ, തൊഴിൽ വിസാ ചട്ടം ലംഘിച്ചവർ, കുടുംബ സന്ദർശന വിസാ ചട്ടം ലംഘിച്ചവർ എന്നിവർക്കാണ് ഈ അവസരം പ്രയോജനപ്പെടുക.വിവിധ തരത്തിലുള്ള വിസാ കാലാവധി കഴിഞ്ഞവർക്ക് കേന്ദ്രങ്ങളിലെത്തി പിഴയൊന്നും കൂടാതെ മറ്റൊരു തൊഴിൽ വിസയിലേക്ക് മാറുകയോ നാട്ടിലേക്ക് മടങ്ങുകയോ ചെയ്യാം.പുതിയ വിസയിലേക്ക് മാറുന്നവരാണെങ്കിൽ ഇതിനുള്ള അപേക്ഷയോടൊപ്പം തങ്ങളെ ഏറ്റെടുക്കാൻ തയാറുള്ള കമ്പനിയുടെ സി.ആർ,മുനിസിപ്പാലിറ്റി ലൈസൻസ് ഉൾപ്പെടെ ആവശ്യമായ രേഖകളും കമ്പനിയിൽ നിന്നുള്ള അനുമതി പത്രവും ഹാജരാക്കിയാൽ മതിയാവും.
ഉച്ചയ്ക്ക് ഒന്ന് മുതൽ വൈകീട്ട് ആറ് വരെയാണ് ഈ കേന്ദ്രങ്ങളിൽ അപേക്ഷ സ്വീകരിക്കുക. ഈ അവസരം വിനിയോഗിച്ച് രേഖകൾ ശരിയാക്കിയില്ലെങ്കിൽ കടുത്ത നടപടികൾ നേരിടേണ്ടി വരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ലോകകപ്പിന് മുന്നോടിയായി രാജ്യത്തെ അനധികൃത താമസക്കാരെ മുഴുവൻ നിയമവിധേയമാക്കുകയോ രാജ്യത്തു നിന്ന് പുറത്താക്കുകയോ ലക്ഷ്യമാക്കിയാണ് പുതിയ നടപടിയെന്നാണ് സൂചന.
സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് നിർദിഷ്ട കേന്ദ്രങ്ങളിലെത്താൻ സന്നദ്ധപ്രവർത്തകരുമായി സഹകരിച്ച് ന്യൂസ്‌റൂം സൗജന്യ വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട്.അപേക്ഷാ ഫോമും ഇവരിൽ നിന്ന് ലഭിക്കും.സേവനം തികച്ചും സൗജന്യമായിരിക്കും. ബന്ധപ്പെടേണ്ട നമ്പർ : 7069 3525 (മുഹമ്മദ് അലി)
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ 00974 66200167 എന്ന ഖത്തർ വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.