November 02, 2022
November 02, 2022
അൻവർ പാലേരി
ദോഹ :ഖത്തർ ലോകകപ്പിൽ ജർമൻ ടീമിന്റെ ഉൽഘാടന മത്സരം കാണാൻ ദോഹയിലെത്തുമെന്ന് ജർമൻ ആഭ്യന്തര മന്ത്രി നാൻസി ഫൈസർ.ലോകകപ്പിന് ആതിഥ്യം വഹിക്കാൻ ഖത്തറിനെ തിരഞ്ഞെടുത്തതിനെ തെറ്റിദ്ധാരണയുണ്ടാക്കുന്ന തരത്തിൽ പ്രസ്താവന നടത്തി വിവാദത്തിലായ മന്ത്രി ഖത്തർ സന്ദർശനത്തിനിടെയാണ് തന്റെ നിലപാട് തിരുത്തിയത്.
ടൂർണമെന്റിന് ആതിഥേയത്വം വഹിക്കാനുള്ള ദോഹയുടെ ഒരുക്കങ്ങളെയും രാജ്യം നടപ്പിലാക്കിയ സമഗ്രവും സുസ്ഥിരവുമായ തൊഴിൽ പരിഷ്കാരങ്ങളെയും താൻ അഭിനന്ദിക്കുന്നതായി ഫൈസർ ദോഹയിൽ പറഞ്ഞു,ചൊവ്വാഴ്ച ദോഹയിലെത്തിയ ജർമൻ കായിക മന്ത്രി കൂടിയായ നാൻസി ഫൈസറിനെ ഖത്തർ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽതാനി സ്വീകരിച്ചു.
معالي رئيس مجلس الوزراء ووزير الداخلية يستقبل وزيرة الداخلية الألمانية#قنا #قطر #ألمانيا https://t.co/wQYqrAOQib pic.twitter.com/tW9XevqGZk
— وكالة الأنباء القطرية (@QatarNewsAgency) November 1, 2022
കുടിയേറ്റ തൊഴിലാളികളോടും എൽജിബിടിക്യു കമ്മ്യൂണിറ്റിയോടും മോശമായി പെരുമാറുന്നുവെന്നാരോപിച്ച് ഇരു രാജ്യങ്ങളും തമ്മിൽ അടുത്തിടെ രൂപപ്പെട്ട നയതന്ത്ര തർക്കത്തിന്റെ പശ്ചാത്തലത്തിലാണ് ഫൈസർ ചൊവ്വാഴ്ച ഖത്തർ സന്ദർശിച്ചത്..
ലോക കപ്പിന് ഖത്തർ ആതിഥേയത്വം വഹിക്കുന്നതിനെതിരെ ഒരു ടെലിവിഷൻ അഭിമുഖത്തിനിടെ ജർമൻ മന്ത്രി നടത്തിയ പരാമർശങ്ങൾ ഇരു രാജ്യങ്ങൾക്കുമിടയിലെ നയതന്ത്ര ബന്ധത്തെ പോലും ഗുരുതരമായി ബാധിച്ചിരുന്നു. സുപ്രധാന സ്പോർട്സ് ടൂർണമെന്റുകൾ നൽകുന്നതിന് മുമ്പ് രാജ്യങ്ങളുടെ മനുഷ്യാവകാശ ലംഘനങ്ങൾ പരിശോധിക്കണമെന്നായിരുന്നു സി.എൻ.എൻ ജർമൻ ചാനലിന് നൽകിയ അഭിമുഖത്തിൽ നാൻസി ഫൈസർ പറഞ്ഞത്.പരാമർശത്തിൽ ശക്തമായ പ്രതിഷേധം അറിയിച്ച ഖത്തർ ദോഹയിലെ ജർമൻ അംബാസഡറെ വിളിച്ചുവരുത്തിയാണ് പ്രതിഷേധം അറിയിച്ചത്. ലോക കപ്പ് വിമർശനത്തിന്റെ പേരിൽ ആദ്യമായാണ് ഒരു പാശ്ചാത്യൻ രാജ്യത്തിലെ സ്ഥാനപതിയെ ഖത്തർ വിളിച്ചുവരുത്തുന്നത്.എന്നാൽ തന്റെ പരാമർശങ്ങൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്ന് തൊട്ടടുത്ത ദിവസം തന്നെ നാൻസി വിശദീകരിച്ചതിനെ തുടർന്ന് ഇരു രാജ്യങ്ങൾക്കുമിടയിലെ അസ്വാവാരസ്യത്തിന് അയവ് വന്നിരുന്നു.ഇതിന് പിന്നാലെയാണ് അവർ ദ്വിദിന സന്ദർശനത്തിനായി ചൊവ്വാഴ്ച ഖത്തറിൽ എത്തിയത്.
'തകർപ്പൻ പരിഷ്‌കാരങ്ങളിൽ ഖത്തറിനെ പിന്തുണയ്‌ക്കേണ്ടത് പ്രധാനമാണ്,ആളുകൾ എവിടെ നിന്ന് വരുന്നുവെന്നത് കാര്യമല്ല.അവർ ആരെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു എന്നതിലാണ് കാര്യം.ലോകകപ്പിൽ അവർ സുരക്ഷിതരായിരിക്കണം.'-അവർ പറഞ്ഞു.
എൽജിബിടിക്യു( ഭിന്നലൈംഗിക സമൂഹം)ആരാധകരുടെ കാര്യത്തിൽ ശൈഖ് ഖാലിദ് തനിക്ക് “സുരക്ഷയുടെ ഗ്യാരണ്ടി” വാഗ്ദാനം ചെയ്തതായും ഫൈസർ പറഞ്ഞു.ഖത്തറിന്റെ സംസ്കാരത്തെയും മൂല്യങ്ങളെയും കുറിച്ച് ലോകത്തിന് പഠിക്കാനുള്ള അവസരമായി ടൂർണമെന്റിനെ കാണുന്നതിനാൽ ഖത്തർ ലോകകപ്പിലെ എല്ലാ സന്ദർശകരെയും സ്വാഗതം ചെയ്യുന്നതായി ശൈഖ് ഖാലിദ് ആവർത്തിച്ചതായി ഖത്തർ ന്യൂസ് ഏജൻസിയും റിപ്പോർട്ട് ചെയ്തു.
ലോകകപ്പ് സ്റ്റേഡിയങ്ങളുടെ നിര്മാണപ്രവർത്തനങ്ങളിൽ ഏർപെട്ട വിദേശ തൊഴിലാളികൾക്കെതിരെ കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ നടന്നതായി ആരോപിച്ചും ലോകകപ്പിനായി എത്തുന്ന ഭിന്ന ലൈംഗിക സമൂഹം സുരക്ഷിതരായിരിക്കില്ലെന്ന ഭീതി പരത്തിയും ഖത്തർ ലോകകപ്പിനെതിരെ ഒരു വിഭാഗം പാശ്ചാത്യൻ മാധ്യമങ്ങൾ വ്യാപകമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്.എന്നാൽ ഖത്തറിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായും ഖത്തറിനെതിരെ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങൾ ലോകകപ്പ് സ്റ്റേഡിയങ്ങളിൽ ബോധ്യമാവുമെന്നും ഖത്തർ അമീർ ഉൾപ്പെടെയുള്ള നേതാക്കൾ നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിരുന്നു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക