November 07, 2022
November 07, 2022
അൻവർ പാലേരി
ദോഹ : ഖത്തർ ലോകകപ്പിനെതിരായ ദുഷ്പ്രചാരണങ്ങളിൽ ഒരു പടി കൂടി കടന്ന് ഫ്രഞ്ച് പത്രം.'ലെ കനാർഡ് എൻചൈനെ' എന്ന ഫ്രഞ്ച് പത്രമാണ് ഫുട്ബോൾ കിറ്റുകളിൽ അറബികളെ തീവ്രവാദികളായി ചിത്രീകരിക്കുന്ന കാരിക്കേച്ചർ പ്രസിദ്ധീകരിച്ചത്.ഇതിന് പിന്നാലെ പത്രത്തിന്റെ ക്രൂരമായ വംശീയതയ്ക്കും ഇസ്‌ലാമോഫോബിയയ്ക്കുമെതിരെ നിരവധി പേർ സമൂഹ മാധ്യമങ്ങളിൽ രംഗത്തെത്തി.
തോക്കുകളും കഠാരകളും മറ്റായുധങ്ങളുമേന്തിയ,ഇരുണ്ട മുടിയും താടിയും നീട്ടിവളർത്തിയ കോപിഷ്ടരായ മുഖഭാവത്തോടെയുള്ള മനുഷ്യരെയാണ് ചിത്രത്തിൽ ഖത്തരികളെ ചിത്രീകരിച്ചിരിക്കുന്നത്.മിഡിൽ ഈസ്റ്റിലെ ആദ്യ ഫിഫ ലോകകപ്പിന് മുന്നോടിയായുള്ള ഖത്തർ വിരുദ്ധ പ്രചാരണങ്ങളുടെ ഏറ്റവും ഭീകരമായ വെളിപ്പെടലായാണ് ഈ ഹീനകൃത്യത്തെ പലരും വിശേഷിപ്പിക്കുന്നത്.ഖത്തർ ലോകകപ്പിനെ അടിസ്ഥാനമാക്കി തയാറാക്കിയ 'ലെ കനാർഡ് എൻചൈനെ'യുടെ 2022 ഒക്‌ടോബർ പ്രത്യേക പതിപ്പിലാണ് വംശീയ വിദ്വേഷം പ്രചരിപ്പിക്കുന്ന കാർട്ടൂൺ പ്രസിദ്ധീകരിച്ചത്.
“ലോകകപ്പ് ആരംഭിക്കുന്നതിന് മുമ്പ് ഖത്തറിനെ കുറിച്ചുള്ള വ്യക്തമായ ചിത്രം ലഭിക്കാൻ ദോഹയിലെ ചേരികൾ മുതൽ അംബരചുംബികൾ വരെ, സ്ത്രീകളെയും സ്വവർഗാനുരാഗികളെയും ഒളിപ്പിച്ചും ഫാമിലി കോഡ് മുതൽ ഹൈടെക് സർവ്വകലാശാലകൾ വരെ അന്വേഷണം നടത്തിയാണ് 'ലെ കനാർഡ്' ഇത്തരമൊരു ചിത്രം നൽകുന്നതെന്ന സംഗ്രഹവും ചിത്രത്തോടൊപ്പം ഉൾപെടുത്തിയിട്ടുണ്ട്.
അതേസമയം,ചിത്രത്തെയും പത്രത്തിന്റെ വംശീയ വിദ്വേഷ പ്രചാരണങ്ങളോടും കടുത്ത ഭാഷയിലാണ് പലരും പ്രതികരിക്കുന്നത്.
"ഒരു വംശീയ രാഷ്ട്രം, അൾജീരിയയിലും ആഫ്രിക്കയുടെ മറ്റു ഭാഗങ്ങളിലും ചെയ്ത ക്രിമിനൽ പ്രവൃത്തികൾക്ക് ഇതുവരെ മാപ്പ് പറഞ്ഞിട്ടില്ല.ഫ്രഞ്ചുകാർക്ക് ആഡംബരത്തോടെ ജീവിക്കാൻ കഴിയുന്ന തരത്തിൽ ജനങ്ങളുടെ സമ്പത്ത് കൊള്ളയടിച്ച രാജ്യം ഇപ്പോഴും കൊള്ള തുടരുകയാണ്..നിങ്ങളുടെ നേട്ടമോ സന്തോഷമോ അപഹരിക്കാൻ അവർ(ഖത്തർ) ആഗ്രഹിക്കാത്തത് വരെ അവരെയും അവരുടെ ഇഷ്ടങ്ങളെയും കണ്ട് ആശ്ചര്യപ്പെടരുത്" എന്നാണ് ഒരാൾ പ്രതികരിച്ചത്.
ഖത്തറിനെക്കുറിച്ച് ഫ്രഞ്ച് പത്രമായ കാനർ എൻചെയിൻ പുറത്തിറക്കിയ പ്രത്യേക ലക്കം നിങ്ങൾക്ക് ഊഹിക്കാൻ കഴിയാത്ത വിധം ഖത്തറിനോടും അവിടുത്തെ ജനങ്ങളോടും ഭരണകൂടത്തോടും അതിന്റെ ചിഹ്നങ്ങളോടും മറഞ്ഞിരിക്കുന്ന ഫ്രഞ്ച് വിദ്വേഷത്തിന്റെയും അവജ്ഞയുടെയും അവഹേളനത്തിന്റെയും വ്യാപ്തി പ്രകടിപ്പിക്കുന്നതാണ്. ഖത്തർ അംബാസഡർ ഇപ്പോഴും പാരീസിൽ തുടരുന്നത് എന്തുകൊണ്ടാണെന്ന് ഞാൻ അത്ഭുതപ്പെടുന്നു എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് ഹസ്സൻ അൽ അൻസാരി പ്രതികരിച്ചത്.
എന്തായാലും ഫ്രഞ്ച് പത്രത്തിന്റെ അങ്ങേയറ്റം അവജ്ഞയുണ്ടാക്കുന്ന ഈ നിലപാടിനെതിരെ വരും ദിവസങ്ങളിൽ വലിയ പ്രതിഷേധത്തിന് സാധ്യതയുണ്ട്.ഫ്രഞ്ച് ഭരണകൂടം വിഷയത്തിൽ ഇടപെട്ടില്ലെങ്കിൽ ഒരു പക്ഷെ ഖത്തറും ഫ്രാൻസും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ പോലും ഇത് പ്രതികൂലമായി ബാധിച്ചേക്കും.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക