November 23, 2022
November 23, 2022
അൻവർ പാലേരി
ദോഹ : വിവാദ ഇസ്‌ലാമിക മത പ്രഭാഷകൻ ഡോ.സാക്കിർ നായിക്കിനെ ലോകകപ്പിലേക്ക് ക്ഷണിച്ചുവെന്ന് ആരോപിച്ച് ഖത്തർ ലോകകപ്പ് ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ഔദ്യോഗിക വക്താവ് സാവിയോ റോഡ്രിഗസ് രംഗത്തെത്തി.ലോകകപ്പിനിടെ പ്രഭാഷണം നടത്താൻ സാക്കിർ നായിക്കിനെ ഖത്തർ ക്ഷണിച്ചതായും ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയാണ് ഖത്തർ ഇതിലൂടെ ചെയ്തതെന്നുമുള്ള തികച്ചും അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചാണ് ഖത്തർ ലോകകപ്പ് ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി വക്താവ് കേന്ദ്ര സർക്കാരിനെ സമീപിച്ചത്.ലോകകപ്പ് കാണാൻ പോകുന്ന ഇന്ത്യൻ ഫുട്‍ബോൾ ആരാധകർക്കും അദ്ദേഹം ബഹിഷ്കരണ ആഹ്വാനം നൽകി.
ലോകം തീവ്രവാദത്തിനെതിരെ പോരാടുന്ന സമയത്ത് നായിക്കിന് ഒരു ആഗോള വേദി നൽകുന്നത് വിദ്വേഷം പ്രചരിപ്പിക്കാൻ ഒരു "ഭീകര അനുഭാവിയെ" നൽകുന്നതുപോലെയാണെന്ന് റോഡ്രിഗസ് പ്രസ്താവനയിൽ പറഞ്ഞു.
2016 മെയിൽ ഖത്തറിൽ ഡോ.സാക്കിർ നായിക്ക് പങ്കെടുത്ത ഒരു ചടങ്ങിന്റെ വീഡിയോ ദൃശ്യങ്ങൾ ഖത്തർ ലോകകപ്പിൻെറ ഉൽഘാടന ചടങ്ങിൽ നിന്നുള്ളതാണെന്ന തരത്തിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.ഈ വീഡിയോ ദൃശ്യങ്ങളെ അടിസ്ഥാനമാക്കിയാണ് ഉത്തരവാദിത്തമുള്ള ഒരു പാർട്ടിയുടെ ഔദ്യോഗിക വക്താവ് അടിസ്ഥാനരഹിതവും വസ്തുതയുമായി യാതൊരു ബന്ധവുമില്ലാത്ത ആരോപണം ഉന്നയിച്ചത്.
അതേസമയം,ഖത്തർ ലോകകപ്പിലേക്ക് ഡോ.സാക്കിർ നായിക്കിനെ ക്ഷണിച്ചിട്ടില്ലെന്നും ഖത്തറും ഇന്ത്യയും തമ്മിലുള്ള നല്ല ബന്ധം വഷളാക്കാൻ ലക്ഷ്യമാക്കിയുള്ള പ്രചാരണമാണ് ഇതെന്നും ഖത്തർ ഇന്ത്യയെ അറിയിച്ചതായി 'ഹിന്ദുസ്ഥാൻ ടൈംസ്'റിപ്പോർട്ട് ചെയ്തു.
ലോകം മുഴുവൻ തത്സമയം വീക്ഷിച്ച ലോകകപ്പ് ഉൽഘാടന വേദിയിലോ സദസ്സിലോ ഡോ.സാക്കിർ നായിക്കിന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ല.ലോകനേതാക്കൾ പങ്കെടുത്ത ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഉപരാഷ്ട്രപതി ജഗദീപ് ധൻകറും പങ്കെടുത്തിരുന്നു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/FIrAwQZT29aGSsExw8Oea6 എന്ന ലിങ്കിൽ ജോയിൻ ചെയ്യുക