അൻവർ പാലേരി
ദോഹ : ബിജെപി ദേശീയ വക്താവ് നൂപുർ ശർമ്മയുടെ വിവാദ പരാമർശങ്ങൾക്കെതിരെ പല മുസ്ലീം ഭൂരിപക്ഷ രാഷ്ട്രങ്ങളും ശക്തമായ നിലപാടെടുത്തതിനെ തുടർന്ന് തീവ്ര വലതുപക്ഷ ഹിന്ദുത്വ പ്രചാരകർ ഖത്തറിനെതിരെ വ്യാജവാർത്തകളുണ്ടാക്കി അപവാദ പ്രചാരണം തുടരുന്നു.ഖത്തർ എയർവേയ്‌സ് ബഹിഷ്‌കരിക്കാനുള്ള ആഹ്വാനത്തിനും മറ്റ് നുണപ്രചാരണങ്ങൾക്കുമിടെ വിചിത്രമായ മറ്റൊരു ആരോപണവുമായാണ് ഹിന്ദുത്വ ഹാൻഡിലുകൾ ഇപ്പോൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.ഖത്തർ കടുത്ത മനുഷ്യാവകാശങ്ങളുടെയും നീതിനിഷേധത്തിന്റെയും രാജ്യമാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമങ്ങളാണ് ഇതുവഴി നടക്കുന്നത്.
ഭാര്യയെ ശിക്ഷിക്കാനായി ഖത്തർ പൗരൻ തന്റെ ഭാര്യയുടെ ജനനേന്ദ്രിയം പശ ഉപയോഗിച്ച് സീൽ ചെയ്തതായി പറയപ്പെടുന്ന റിപ്പോർട്ടിന്റെ സ്ക്രീൻഷോട്ടാണ് പുതുതായി പ്രചരിപ്പിക്കുന്നത്."ഖത്തർ: അസൂയാലുവായ ഭർത്താവ് ഭാര്യയുടെ യോനിയിൽ ഭ്രാന്തൻ പശ ഉപയോഗിച്ച് സീൽ ചെയ്തു" എന്ന തലക്കെട്ടോടെയാണ് വ്യാജ വാർത്ത പ്രചരിപ്പിക്കുന്നത്.നയൻശർമ എന്നയാൾ ട്വിറ്ററിൽ പങ്കുവെച്ച ചിത്രത്തിന് താഴെ നിരവധി പേരാണ് ഖത്തർ ജനതയെ പരിഹസിച്ച് രംഗത്തെത്തിയത്.
എന്നാൽ ഈ വാർത്ത സത്യമല്ലെന്നും ഒരു ആക്ഷേപഹാസ്യ വാർത്താ വെബ്‌സൈറ്റിൽ നിന്നുള്ളതാണെന്നും തങ്ങളുടെ ആന്റി ഫേക്ക് ന്യൂസ് വാർ റൂം (AFWA) നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു.വ്യാജ വാർത്തക്ക് താഴെ worldnewsdailyreport.com എന്നാണ് ചേർത്തിട്ടുള്ളത്.
ഫേസ്‌ബുക്കിൽ തന്റെ 12 വയസ്സുള്ള ബന്ധുവിന്റെ ഒരു പോസ്റ്റ് ലൈക്ക് ചെയ്യുകയും സെൽഫി അപ്‌ലോഡ് ചെയ്യുകയും ചെയ്തതിനാൽ വ്യഭിചാരം ആരോപിച്ച് താൻ ഭാര്യയുടെ ജനനേന്ദ്രിയം പശ ഉപയോഗിച്ച് അടച്ചതായി 33 കാരനായ ഖത്തരി പൗരൻ കോടതിയിൽ സമ്മതിച്ചതായാണ് worldnewsdailyreport.com റിപ്പോർട്ട് ചെയ്തത്. ജഡ്ജി ഭാര്യക്ക് 100 ചാട്ടവാറടിയും പുരുഷന് 40 റിയാലോ 10 യുഎസ് ഡോളറോ പിഴയും വിധിച്ചതായും ഖത്തറിലെ പ്രാദേശിക പത്രമായ 'ഖത്തർ ട്രിബ്യുൺ' ആണ് വാർത്ത റിപ്പോർട്ട് ചെയ്തതെന്നും വെബ്‌സൈറ്റിന്റെ റിപ്പോർട്ടിൽ പറയുന്നു.അതേസമയം, "വസ്‌തുതകൾ പ്രധാനമല്ല" എന്ന ടാഗ്‌ലൈനും വെബ്‌സൈറ്റ് വാർത്തക്കൊപ്പം നൽകിയിട്ടുണ്ട്.
തെൽ അവീവ് ആസ്ഥാനമായുള്ള അമേരിക്കൻ ജൂത സയണിസ്റ്റ് വെബ്‌സൈറ്റായ worldnewsdailyreport.com ലോകമെമ്പാടുമുള്ള ബൈബിൾ പുരാവസ്തു വാർത്തകളും മറ്റ് നിഗൂഢതകളും ജനങ്ങളിലേക്ക് എത്തിക്കുന്നതിനായാണ് പ്രവർത്തിക്കുന്നതെന്നാണ് അവകാശപ്പെടുന്നത്. ഈ വെബ്‌സൈറ്റിനായി പ്രവർത്തിക്കുന്ന ജീവനക്കാരെല്ലാം റിട്ടയേർഡ് മൊസാദ് ഏജന്റുമാരും ഇസ്രായേലി സായുധ സേനയിലെ വിമുക്തഭടന്മാരുമാണ്.
ഈ വെബ്‌സൈറ്റിലെ ലേഖനങ്ങളിൽ പ്രത്യക്ഷപ്പെടുന്ന എല്ലാ കഥാപാത്രങ്ങളും - യഥാർത്ഥ ആളുകളെ കുറിച്ചുള്ളവ പോലും തികച്ചും സാങ്കൽപ്പികമാണെന്നും ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ഏതെങ്കിലുമൊരു വ്യക്തിയുമായി അതിന് സാമ്യമുണ്ടെങ്കിൽ തികച്ചും യാദൃച്ഛികം മാത്രമാണെന്ന മുൻകൂർ ജാമ്യവും വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്.
അതേസമയം,2017 ൽ വൈറലായ വാർത്തയും ചിത്രവും യാഥാർത്ഥമാണെന്ന് തെറ്റിദ്ധരിച്ച് ഇന്ത്യാ ടുഡേ, ആജ് തക് എന്നിവയുൾപ്പെടെ പല മുഖ്യധാരാ വാർത്താ മാധ്യമങ്ങളും വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു.പിന്നീട് ഈ വാർത്ത മാധ്യമങ്ങൾ പിൻവലിക്കുകയായിരുന്നു.
പ്രവാചകനെതിരായ ബിജെപി നേതാക്കളുടെ വിവാദ പരാമർശവും തുടർന്നുണ്ടായ ശക്തമായ പ്രതിഷേധവും ഇന്ത്യക്കും ഗൾഫ് രാജ്യങ്ങൾക്കുമിടയിലെ നയതന്ത്ര ബന്ധത്തെ പോലും ബാധിക്കുന്ന തരത്തിൽ രൂക്ഷമായതിന് പിന്നാലെയാണ് തീവ്ര ഹിന്ദുത്വ ഹാൻഡിലുകൾ ഖത്തറിനെതിരെ അപവാദ പ്രചാരണങ്ങളുമായി രംഗത്തെത്തിയത്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക