September 28, 2021
September 28, 2021
ദോഹ : ലോകകപ്പും, മറ്റ് കായിക ഇനങ്ങളും വീക്ഷിക്കാനായി ഖത്തറിലെത്തുന്ന വിദേശികൾക്ക് താമസസൗകര്യം ഒരുക്കാനുള്ള അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള പോസ്റ്റർ വ്യാജമെന്ന് തെളിഞ്ഞു. അനുമതി കിട്ടണമെങ്കിൽ സംശയാസ്പദമായ നിബന്ധനകൾ പാലിക്കേണ്ടതുണ്ടെന്ന് പോസ്റ്ററിൽ ഉണ്ടായിരുന്നു. നിറവും ഭാഷയും നോക്കിയാവും വിദേശികളെ അനുവദിച്ചു തരികയെന്നും, ഇത്തരത്തിൽ വിരുന്ന് വരുന്ന ആളുകളെ വിവാഹം കഴിക്കാൻ പാടില്ലെന്നും പോസ്റ്ററിലുണ്ട്. ഇത്തരത്തിലുള്ള ആറ് വിചിത്ര നിബന്ധനകളാണ് പോസ്റ്ററിലുള്ളത്.
ഖത്തർ സുപ്രീം കമ്മിറ്റിയാണ് ഈ നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചതെന്ന് പോസ്റ്ററിൽ കൊടുത്തിട്ടുണ്ടെങ്കിലും, കമ്മിറ്റിയുടെ ഔദ്യോഗിക ലോഗോ പോസ്റ്ററിൽ ഇല്ല. പോസ്റ്റർ ആദ്യം പ്രത്യക്ഷപ്പെട്ടത് യുഎഇ അനുകൂല ട്വിറ്റർ അക്കൗണ്ടിൽ ആണെന്നും, ഇതേ അക്കൗണ്ടിൽ നിന്ന് മുൻപും നിരവധി ഖത്തർ വിരുദ്ധ വാർത്തകൾ പോസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായി 'ദോഹ ന്യൂസ്' റിപ്പോർട്ട് ചെയ്തു. . വർണ്ണവിവേചനം മുഴച്ചുനിൽക്കുന്ന പോസ്റ്റർ ഖത്തറിന്റെ പേരിൽ പ്രചരിപ്പിച്ച ഈ അക്കൗണ്ട് മുഹമ്മദ് കുവാരി എന്ന പേരിലുള്ളതാണ്. സംഭവത്തിൽ യുഎഇക്ക് പങ്കുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ വിസമ്മതിച്ച സുപ്രീം കമ്മറ്റി, ഈ പോസ്റ്ററുമായി തങ്ങൾക്ക് ഒരു ബന്ധവും ഇല്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.