September 11, 2022
September 11, 2022
അൻവർ പാലേരി
ദോഹ : ഖത്തറിൽ ബസ് ജീവനക്കാരുടെ അനാസ്ഥ മൂലം സ്‌കൂൾ ബസിൽ പിഞ്ചുബാലിക ബാലിക മരണപ്പെട്ട സംഭവത്തിൽ രക്ഷിതാക്കളിൽ പ്രതിഷേധം ശക്തിപ്പെടുന്നു.കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയമങ്ങൾ പാലിക്കുന്നതിൽ വിട്ടുവീഴ്‍ച പാടില്ലെന്ന് മന്ത്രാലയം ആവർത്തിച്ച് ഓര്മിപ്പിച്ചിട്ടും ബസ് ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ് കുട്ടിയുടെ ജീവനെടുത്തതെന്ന നിലപാടാണ് രക്ഷിതാക്കൾക്കുള്ളത്.
"കുട്ടികളുമായി ബന്ധപ്പെട്ട ഒരു കാര്യത്തിനും ടീച്ചർമാരുമായി ബന്ധപ്പെടാൻ സ്‌കൂൾ അധികൃതർ സമ്മതിക്കാറില്ല.പകരം,സ്‌കൂൾ അഡ്മിൻ ജീവനക്കാരുമായി ബന്ധപ്പെടാനാണ് നിർദേശം.കുട്ടികളുടെ പല കാര്യങ്ങളും അപ്പപ്പോൾ ടീച്ചർമാരെ അറിയിക്കാൻ ഇതുമൂലം വളരെ പ്രയാസമാണ്.ഇന്നത്തെ സംഭവത്തിലും സ്‌കൂൾ അധികൃതരുടെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയുണ്ടായിട്ടുണ്ട്..."
ഇന്ന് മരണപ്പെട്ട റിൻസ മറിയത്തിന്റെ ക്‌ളാസിൽ പഠിക്കുന്ന മറ്റൊരു കുട്ടിയുടെ പിതാവ് 'ന്യൂസ്‌റൂ'മിനോട് പറഞ്ഞു.
കുട്ടികളുമായി ബന്ധപ്പെട്ട വിഷയങ്ങൾ അവരെ പഠിപ്പിക്കുന്ന അധ്യാപകരുമായോ ക്ലാസ് ടീച്ചറുമായോ പങ്കുവെക്കാൻ കഴിയാത്തതിലുള്ള പ്രതിഷേധം മറ്റു ചില രക്ഷിതാക്കളും പങ്കുവെച്ചു.വേനൽ ചൂട് കൂട്ടുന്ന സമയങ്ങളിൽ സമാനമായ അപകടങ്ങൾ മുമ്പും റിപ്പോർട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തിൽ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കപ്പെടാതെ നോക്കേണ്ടത് സ്‌കൂൾ മാനേജ്‌മെന്റിന്റെ ചുമതലയാണെന്ന് പല രക്ഷിതാക്കളും അഭിപ്രായപ്പെട്ടു.
ജന്മദിനത്തിൽ സ്കൂളിലേക്ക് പുറപ്പെട്ട നാലു വയസ്സുകാരിയെയാണ് ഇന്ന് രാവിലെ സ്കൂള്‍ ബസിനുള്ളില്‍ മരിച്ചനിലയിൽ കണ്ടെത്തിയത്. ചിങ്ങവനം കൊച്ചുപറമ്ബില്‍ അഭിലാഷ് ചാക്കോയുടെ മകള്‍ മിന്‍സ മറിയം ജേക്കബ് ആണ് മരിച്ചത്.
ഞായറാഴ്ച രാവിലെ സ്കൂളിലേക്ക് പോയ കുട്ടി ബസിനുള്ളില്‍ ഉറങ്ങിപ്പോയതറിയാതെ ഡ്രൈവര്‍ ഡോര്‍ ലോക്കുചെയ്ത് പോവുകയായിരുന്നു. മണിക്കൂറുകള്‍ കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് കുട്ടിയെ ബസിനുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ദോഹ അല്‍ വക്റയിലെ സ്പ്രിങ് ഫീല്‍ഡ് കിന്‍ഡര്‍ഗര്‍ട്ടന്‍ കെ.ജി വിദ്യാര്‍ഥിനിയാണ് മിന്‍സ. നാലാം പിറന്നാള്‍ ദിനത്തിലായിരുന്നു കുട്ടിയുടെ ദാരുണാന്ത്യം. ഖത്തറില്‍ ഡിസൈനിങ് മേഖലയില്‍ ജോലി ചെയ്യുകയാണ് ചിങ്ങവനം കൊച്ചുപറമ്ബില്‍ വീട്ടില്‍ അഭിലാഷ് ചാക്കോ.
മാതാവ് സൗമ്യ ഏറ്റുമാനൂര്‍ കുറ്റിക്കല്‍ കുടുംബാംഗമാണ്. മിഖയാണ് സഹോദരി. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
അതേസമയം,വിദ്യാർത്ഥിയുടെ മരണത്തിൽ വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അനുശോചനം രേഖപ്പെടുത്തി, ഉത്തരവാദപ്പെട്ടവരുമായി ചേർന്ന് സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി മന്ത്രാലയം അറിയിച്ചു..
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HrLcaJxM8ioJZfNN9bsdpq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക