September 02, 2019
September 02, 2019
വിവിധ മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും ഇത്തരത്തില്‍ ലൈസന്‍സില്ലാത്ത നഴ്‌സറികളുടെ പരസ്യങ്ങള്‍ വ്യാപകമായി പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രാലയം ഇത്തരമൊരു നടപടിയിലേക്കു നീങ്ങിയത്.
ദോഹ: ഖത്തറില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന നഴ്‌സറികള്‍ക്കെതിരെ ബോധവല്‍ക്കരണ കാംപയിന്‍ ആരംഭിച്ച് സര്‍ക്കാര്‍. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന നഴ്‌സറികളിലേക്ക് കുട്ടികളെ അയക്കുന്നതിന്റെ അപകടവും ബുദ്ധിമുട്ടുകളും പൊതുജനങ്ങളെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് അഡ്മിനിസ്‌ട്രേറ്റീവ് ഡെവലപ്‌മെന്റ്, ലേബര്‍, സോഷ്യല്‍ അഫേഴ്‌സ് മന്ത്രാലയം 'ഇയാലക് അമാന' എന്ന പേരില്‍ പ്രചാരണം ആരംഭിച്ചിരിക്കുന്നത്.
രാജ്യത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന നഴ്‌സറികളുടെ വ്യാപനം തടയാൻ ലക്ഷ്യമിട്ടാണ് മന്ത്രാലയം മൂന്നു മാസം നീണ്ടുനില്‍ക്കുന്ന കാംപയിന്‍ നടത്തുന്നത്. ഞായറാഴ്ച തുടങ്ങിയ കാംപയിന്‍ ഡിസംബര്‍ ഒന്നുവരെ തുടരും. മതിയായ സജ്ജീകരണങ്ങളില്ലാത്തതും കുട്ടികള്‍ക്ക് ആരോഗ്യകരവും സുരക്ഷിതവുമായ പരിസ്ഥിതി ഒരുക്കുന്ന കൃത്യമായി പ്രവര്‍ത്തിക്കുന്ന നഴ്‌സറികളുടെ നിലവാരം പുലര്‍ത്താത്തതുമായ വീടുകളിലും മറ്റും പ്രവര്‍ത്തിക്കുന്ന ഇത്തരം കേന്ദ്രങ്ങൾക്കെതിരെയാണ് മന്ത്രാലയത്തിന്റെ ബോധവല്‍ക്കരണം.
വിവിധ മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും ഇത്തരത്തില്‍ ലൈസന്‍സില്ലാത്ത നഴ്‌സറികളുടെ പരസ്യങ്ങള്‍ വ്യാപകമായി പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രാലയം ഇത്തരമൊരു നടപടിയിലേക്കു നീങ്ങിയത്. നഴ്‌സറി സ്‌കൂളുകള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള നിയമം 2014ലാണ് ഖത്തര്‍ അമീര്‍ പുറത്തിറക്കിയത്. രണ്ടു മുതല്‍ നാലു വയസുവരെയുള്ള കുട്ടികള്‍ക്കു കൂടുതല്‍ സംരക്ഷണം ഉറപ്പുനല്‍കാൻ ലക്ഷ്യമിട്ടായിരുന്നു ഈ നിയമം നടപ്പാക്കിയത്.