November 22, 2022
November 22, 2022
ന്യൂസ്‌റൂം ബ്യുറോ
ദോഹ: ഖത്തർ ലോകകപ്പിൽ ലാറ്റിനമേരിക്കൻ കരുത്തരായ അർജന്റീന അറബ് മേഖലയിലെ കരുത്തരായ സൗദി അറേബ്യയുമായി ഏറ്റുമുട്ടാൻ അൽപം സമയം മാത്രം ശേഷിക്കെ ദോഹയിൽ നീലപ്പട ഇളകി.ദോഹ മെട്രോയിലും ബസ്സുകളിലുമൊക്കെയായി ആയിരക്കണക്കിന് ആരാധകരാണ് മൽസരം നടക്കുന്ന ലുസൈൽ സ്റ്റേഡിയത്തിലേക്ക് ഒഴുകുന്നത്.
80,000 ഉള്‍ക്കൊള്ളാവുന്ന ലുസൈല്‍ സ്റ്റേഡിയം ഇന്ന് നിറഞ്ഞുകവിയുമെന്ന് ഉറപ്പാണ്. തങ്ങളുടെ ആറാമത്തെ ലോകകപ്പിനാണ് അറേബ്യന്‍ സംഘം എത്തുന്നത്. രണ്ട് തവണ ലോകകപ്പില്‍ മുത്തമിട്ട ടീമാണ് അര്‍ജന്റീന. ഇത്തവണ ലോകകപ്പ് നേടാന്‍ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമായ അര്‍ജന്റീനയെ സമനിലയില്‍ തളച്ചാല്‍ പോലും സൗദിക്ക് അത് വന്‍ നേട്ടമാണ്. തനിക്ക് ഒരു പരിക്കുമില്ലെന്ന് മെസി വ്യക്തമാക്കിയതോടെ അര്‍ജന്റീന ആരാധകര്‍ ആശ്വാസത്തിലാണ്.
ഇതിഹാസ താരം ലിയോണല്‍ മെസിയുടെ ഖത്തര്‍ ലോകകപ്പിലെ ആദ്യ മത്സരമെന്ന നിലയില്‍ ലോകമാകെ ആവേശത്തോടെയാണ് സൗദി അറേബ്യക്കെതിരെയുള്ള പോരാട്ടത്തിനായി കാത്തിരിക്കുന്നത്. ഖത്തർ സമയം 1 മണിക്കാണ് അവസാന 36 കളികളില്‍ തോല്‍വി അറിയാതെ ദോഹയിലെത്തിയ മെസിയും സംഘവും ഇന്ന് സൗദിക്കെതിരെ ബൂട്ടണിയുന്നത്.
പരിചയസമ്പന്നനായ റോഡ്രിഗോ ഡി പോള്‍, ലിയാന്‍ഡ്രോ പരെഡെസ്, ഗൈഡോ റോഡ്രിഗസ്, അലക്‌സാണ്ട്രോ ഗോമസ്, എന്‍സോ ഫെര്‍ണാണ്ടസ്, എക്‌സെക്വെല്‍ പലാസിയോസ് എന്നിവര്‍ മധ്യനിരയ്ക്ക് ശക്തിപകരും. മുന്നേറ്റ നിരയുടെ കുന്തമുനയായ സൂപ്പര്‍താരം ലയണല്‍ മെസിക്കൊപ്പം ലൗട്ടാറോ മാര്‍ട്ടിനെസ്, അഞ്ചൽ ഡി മരിയ, ജൂലിയന്‍ അല്‍വാരസ്, നിക്കോളാസ് ഗോണ്‍സാലസ്, ജോക്വിന്‍ കൊറിയ, പൗലോ ഡിബാല എന്നിവരും അണിനിരക്കും. ഗോൾ വലയ്ക്ക് മുന്നിൽ അടിപതറാതെ കാവൽ നിൽക്കുന്ന എമിലിയാനോ മാർട്ടിനസും ടീമിന് കരുത്താവും.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/FIrAwQZT29aGSsExw8Oea6 എന്ന ലിങ്കിൽ ജോയിൻ ചെയ്യുക