February 03, 2022
February 03, 2022
ദോഹ : വാക്സിനേഷൻ പ്രക്രിയ പൂർത്തിയാക്കിയവരുമായി താരതമ്യം ചെയ്യുമ്പോൾ, വാക്സിൻ എടുക്കാത്ത ആളുകളിൽ കോവിഡ് രോഗം മൂർച്ഛിക്കാൻ സാധ്യത കൂടുതലാണെന്ന് ആരോഗ്യ മന്ത്രാലയം. വാക്സിൻ എടുക്കാത്ത വ്യക്തിയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കാൻ എട്ടിരട്ടി സാധ്യത ഉണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നതെന്ന് ഹമദ് മെഡിക്കൽ കോർപറേഷനിലെ തീവ്രപരിചരണ വിഭാഗം മേധാവി ഡോക്ടർ അഹമ്മദ് അൽ മുഹമ്മദ് വ്യക്തമാക്കി.
2021 ഡിസംബർ 15 മുതൽ ഹമദിലെ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിക്കപ്പെട്ട കോവിഡ് രോഗികളുടെ കണക്കുകൾ പഠനത്തിന് വിധേയമാക്കിയ ശേഷമാണ് ആരോഗ്യമന്ത്രാലയം ഈ പ്രസ്താവന പുറപ്പെടുവിച്ചത്. ഒരു ഡോസ് വാക്സിൻ മാത്രം സ്വീകരിക്കുകയോ, രണ്ട് ഡോസ് സ്വീകരിച്ച് ആറുമാസം പിന്നിടുകയോ ചെയ്ത വ്യക്തികൾക്കും തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിക്കപ്പെടാൻ സാധ്യത കൂടുതലാണ്. ഇവർക്ക്, വാക്സിൻ എടുക്കാത്തവരെക്കാൾ മൂന്നിരട്ടി പരിരക്ഷ ലഭിക്കും. ഇവർ തീവ്രരിചരണ വിഭാഗത്തിൽ പ്രവേശിക്കപ്പെടാൻ, വാക്സിനേഷൻ പൂർത്തിയാക്കിയവരെക്കാൾ രണ്ടര ഇരട്ടി സാധ്യത ഉണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. ഖത്തറിൽ ഇതുവരെ എട്ട് ലക്ഷത്തിലധികം പേർ ബൂസ്റ്റർ എടുത്തെന്നും, യോഗ്യരായവർ ഡോസ് സ്വീകരിക്കാൻ മുന്നോട്ട് വരണമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.