February 27, 2022
February 27, 2022
ദോഹ : ജന്മനാട്ടിലേക്ക് റഷ്യൻ സൈന്യം ഇരച്ചുകയറവെ, കൃത്യമായ വിവരങ്ങൾ പോലും ലഭ്യമാവാതെ കഴിയുകയാണ് ഖത്തറിലെ യുക്രൈൻ പൗരന്മാർ. പൊടുന്നനെ പൊട്ടിപ്പുറപ്പെട്ട യുദ്ധത്തിൽ ഉറ്റവർ സുരക്ഷിതരാണോ എന്ന് അന്വേഷിക്കാൻ പോലും കഴിയുന്നില്ലെന്ന് യുക്രൈൻ സ്വദേശികൾ 'ദോഹ ന്യൂസി'നോട് പറഞ്ഞു. സമൂഹമാധ്യമങ്ങൾ ഉപയോഗിക്കാൻ തോന്നുന്നില്ലെന്നും, പുറത്തുവരുന്ന വാർത്തകൾ ഭീതിജനകമാണെന്നും യുക്രൈനികൾ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ യുദ്ധത്തിനാണ് യുക്രൈനിൽ കളമൊരുങ്ങുന്നത്. യുക്രൈൻ പ്രസിഡന്റിന്റെ മുന്നറിയിപ്പുകളെയും അപേക്ഷകളെയും അവഗണിച്ചുകൊണ്ട്, റഷ്യൻ സൈന്യം അധിനിവേശം തുടരുകയാണ്. ഏത് സാഹചര്യത്തെയും നേരിടാനും, വേണ്ടിവന്നാൽ യുദ്ധത്തിൽ അണിചേരാനും തയ്യാറായി നിൽക്കണമെന്നാണ് യുക്രൈൻ പ്രസിഡന്റ് വ്ലോദിമിർ സെലെൻസ്‌കി തന്റെ പൗരന്മാരോട് നിർദേശിച്ചത്. "ഒരു മാസത്തോളമായി എന്റെ കുടുംബത്തോട് രാജ്യം വിടാൻ ഞാനാവശ്യപ്പെടാൻ തുടങ്ങിയിട്ട്. എല്ലാം ഇട്ടെറിഞ്ഞ് എങ്ങനെ പോകുമെന്നാണ് അവരുടെ മറുചോദ്യം. ഒടുവിൽ, ജോർജ്ജിയയിലേക്ക് പലായനം ചെയ്യാൻ എന്റെ കുടുംബം തീരുമാനിക്കുമ്പോഴേക്കും ഏറെ വൈകിയിരുന്നു, അതിർത്തികൾ ഗവണ്മെന്റ് അടച്ചുകഴിഞ്ഞു"- ദോഹയിൽ താമസിക്കുന്ന അലോണ വിസർ എന്ന യുക്രൈൻ സ്വദേശിനി വികാരഭരിതയായി. രണ്ട് ദിവസം മുൻപ് പിതാവ് തന്നെ ഫോണിൽ വിളിച്ചെന്നും, വെടിയൊച്ചകളുടെയും ബോംബിന്റെയും ശബ്ദം താൻ കേട്ടെന്നും അലോണ കൂട്ടിച്ചേർത്തു. അറുപത് വയസിൽ താഴെ പ്രായമുള്ള മുഴുവൻ പൗരന്മാരും സൈന്യത്തിന്റെ ഭാഗമാവണമെന്ന നിർദ്ദേശം വൈകാതെ പുറപ്പെടുവിച്ചേക്കും എന്ന് സൂചനകളുണ്ട്. തന്റെ പിതാവും സൈന്യത്തിന്റെ ഭാഗമാവേണ്ടി വരുമെന്നും അലോണ ആശങ്ക പ്രകടിപ്പിച്ചു. അലോണയടക്കം നിരവധി യുക്രൈൻ സ്വദേശികളാണ് ദോഹയിൽ അശാന്തമായ മനസോടെ ജീവിതം തള്ളിനീക്കുന്നത്. കാര്യങ്ങൾ എത്രയും പെട്ടെന്ന് സമാധാനപൂർണമാവുമെന്നാണ് ഇവരുടെ പ്രതീക്ഷ.