April 07, 2022
April 07, 2022
ദോഹ : ഈ വർഷാവസാനം നടക്കാനിരിക്കുന്ന ഫുട്‍ബോൾ ലോകകപ്പിനിടെ ഖത്തറിൽ പുതിയ സേവനങ്ങൾ ലഭ്യമാക്കുമെന്ന് ആഗോളകമ്പനിയായ യൂബർ അറിയിച്ചു. ദോഹയിൽ അടുത്തിടെ നടന്ന സ്മാർട്ട് സിറ്റി എക്സ്പോ വേദിയിൽ വെച്ചാണ് യൂബർ ഈ പ്രഖ്യാപനം നടത്തിയത്.
ഒരേ പാതയിലൂടെ സ്ഥിരം യാത്ര ചെയ്യേണ്ടവർക്ക് സീറ്റുകൾ റിസർവ് ചെയ്യാമെന്നതാണ് യൂബർ ബസ്സിന്റെ സവിശേഷത. ആപ്ലിക്കേഷന്റെ സഹായത്തോടെ, ഒരേ ദിശയിൽ സഞ്ചരിക്കേണ്ടവർ കാർ ഷെയർ ചെയ്യാനുള്ള സംവിധാനമാണ് യൂബർപൂൾ. ഇതുവഴി കുറഞ്ഞ ചെലവിൽ ടാക്സിയിൽ യാത്ര ചെയ്യാൻ കഴിയും. അതേസമയം, ഇവ രണ്ടും ലോകകപ്പ് പ്രമാണിച്ചുള്ള ഹൃസ്വകാലപദ്ധതികൾ ആണെന്നും, ദീർഘകാലത്തേക്ക് ഖത്തറിൽ മറ്റ് പദ്ധതികൾ അണിയറയിൽ തയ്യാറാവുന്നുണ്ടെന്നും യൂബർ ഖത്തറിന്റെ മാനേജർ നാസർ അൽ ഷർഷാനി അറിയിച്ചു. സുസ്ഥിരവികസനം ലക്ഷ്യം വെച്ചുകൊണ്ടുള്ള "ദേശീയ വിഷൻ 2030' ന് പിന്തുണ നൽകുന്നതായും യൂബർ കൂട്ടിച്ചേർത്തു. ഖത്തറിലെ ഗതാഗതമാർഗങ്ങൾ കാർബൺ വിമുക്തമാക്കാനും, വൈദ്യുതിയിലോടുന്ന വാഹനങ്ങൾക്ക് പ്രചാരമേകാനും യൂബർ ഖത്തർ എണ്ണൂറ് മില്യൺ ഡോളറിന്റെ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും അൽ ഷർഷാനി വ്യക്തമാക്കി.