September 29, 2021
September 29, 2021
വാഷിംഗ്ടൺ : അഫ്ഗാനിസ്ഥാനിലെ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞതിൽ അമേരിക്കയ്ക്കുള്ള പങ്ക് ഏറ്റുപറഞ്ഞ് അമേരിക്കൻ സെനറ്റ് അംഗങ്ങൾ. അഫ്ഗാനിസ്ഥാനെക്കുറിച്ചുള്ള ഒരു കോൺഗ്രസ് ഹിയറിംഗിനിടെയാണ് സെനറ്റ്, ശ്രദ്ധേയ പരാമർശങ്ങൾ നടത്തിയത്. താലിബാൻ ഭരണം പിടിച്ചെടുത്തത് പെട്ടെന്ന് നടത്തിയ ആക്രമണത്തിലൂടെ അല്ലെന്നും, കഴിഞ്ഞ കുറേ വർഷങ്ങളായി അമേരിക്ക സ്വീകരിച്ച പല നിലപാടുകളും താലിബാന്റെ കരുത്ത് വർധിപ്പിക്കാൻ കാരണമായി എന്നും സെനറ്റ് വിലയിരുത്തി.
"ഇറാഖിൽ നിന്ന് പിന്മാറേണ്ടി വന്നതും അഫ്ഗാനിലെ വീഴ്ചയ്ക്ക് കാരണമായി. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തുഗ്ലക്കിയൻ നടപടികൾക്കും വലിയ വില കൊടുക്കേണ്ടി വന്നു. പാകിസ്ഥാൻ താലിബാന് വേണ്ട സഹായങ്ങൾ ചെയ്ത് കൊടുക്കുമ്പോൾ, നിസ്സഹായരായി നോക്കി നിൽക്കാനേ അമേരിക്കക്ക് കഴിഞ്ഞുള്ളൂ. " സെനറ്റ് അംഗങ്ങളിൽ പ്രധാനിയായ ജാക്ക് റീഡ് അഭിപ്രായപ്പെട്ടു. അഫ്ഗാനിസ്ഥാന്റെ വ്യോമ അതിർത്തിയിലേക്ക് കടക്കാൻ പാകിസ്താന്റെ സമ്മതം വേണ്ട ഗതികേടിലാണ് അമേരിക്കയെന്നും, അഫ്ഗാനിൽ ഇപ്പോഴും അമേരിക്കക്കാർ അവശേഷിക്കുന്നതിനാൽ താലിബാനെ ആക്രമിക്കാൻ തങ്ങൾക്ക് കഴിയില്ലെന്നും സെനറ്റ് അംഗങ്ങൾ കൂട്ടിച്ചേർത്തു. 2020 ൽ ഡൊണാൾഡ് ട്രംപ് താലിബാനുമായി ഒപ്പിട്ട ദോഹ ഉടമ്പടിയാണ് സകലപ്രശ്നങ്ങളുടെയും അടിത്തറ എന്നും സെനറ്റ് ആരോപിച്ചു.