October 22, 2021
October 22, 2021
ദോഹ : പട്ടാളക്കാരനെ കൊലപ്പെടുത്തിയെന്ന കുറ്റമാരോപിച്ച് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ടുണീഷ്യൻ പൗരന്റെ വധശിക്ഷ റദ്ദാക്കി. ഫക്രി അൽ അന്ദലുസി എന്ന യുവാവിന്റെ വധശിക്ഷയാണ് ടുണീഷ്യൻ ഗവണ്മെന്റിന്റെ നിരന്തരപരിശ്രമത്തിനൊടുവിൽ റദ്ദുചെയ്തത്. ഇയാളെ ഇനി വീണ്ടും വിചാരണയ്ക്ക് വിധേയനാക്കും. വധശിക്ഷയിൽ ഇളവ് ലഭിച്ചെന്ന് ഖത്തർ പബ്ലിക് പ്രോസിക്യൂട്ടർ ഫോൺകോളിലൂടെ ഔദ്യോഗികമായി അറിയിച്ചതായി ഫക്രിയുടെ മാതാവ് പറഞ്ഞു.
ഫെബ്രുവരി മാസത്തിൽ തൂക്കിലേറ്റാൻ വിധിക്കപ്പെട്ട ഫക്രി നാടകീയനീക്കങ്ങൾക്കൊടുവിലാണ് ടുണീഷ്യൻ ജനതയുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. മാതാവിനോട് അവസാനമായി സംസാരിക്കാൻ വേണ്ടി നൽകിയ ഫോണിലൂടെ ഫക്രി വിളിച്ചത് ടുണീഷ്യയിലെ പ്രധാനറേഡിയോ ആയ അൽ ജൗഹറയിലേക്കാണ്. തന്റെ ദയനീയാവസ്ഥ തുറന്ന് പറഞ്ഞ ഫക്രി സഹായത്തിനായി അഭ്യർത്ഥിച്ചു. സന്ദർഭത്തിന്റെ ഗൗരവം മനസിലാക്കിയ റേഡിയോ ചാനൽ ഈ ഫോൺ കോൾ ലൈവായി സംപ്രേക്ഷണം ചെയ്യുകയും ചെയ്തു. ലക്ഷക്കണക്കിന് ഫോളോവേഴ്സ് ഉളള റേഡിയോ ചാനലിന്റെ ഈ നീക്കം ഉദ്ദേശിച്ച ഫലം ചെയ്തു. ജനങ്ങളുടെ പ്രതിഷേധം കണക്കിലെടുത്ത ടുണീഷ്യൻ പ്രസിഡന്റ് ഖത്തർ അമീറിനെ ഫോണിൽ ബന്ധപ്പെടുകയും, വധശിക്ഷ നീട്ടിവെക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തു. ഇതോടൊപ്പം ഖത്തറിലുള്ള ഫക്രിയുടെ മാതാവും അപേക്ഷയുമായി എത്തിയതോടെയാണ് ഖത്തർ വധശിക്ഷ റദ്ദ് ചെയ്തത്. ഖത്തർ അധികാരികളോട് നന്ദി അറിയിച്ചുകൊണ്ട് ടുണീഷ്യൻ പ്രസിഡന്റ് ഖൈസ് സയ്യിദും, ഫക്രിയുടെ മാതാവും രംഗത്തെത്തി. പുനർവിചാരണയിൽ ഫക്രിയെ ജയിൽ മോചിതനാക്കാമെന്ന ആത്മവിശ്വാസത്തിലാണ് ഇരുവരും.