March 19, 2023
March 19, 2023
ന്യൂസ്‌റൂം ബ്യുറോ
ദോഹ: ഖത്തറില്‍ നിന്നും ഉംറക്കു പോകുന്നതിനിടെ വാഹനം മറിഞ്ഞ് മൂന്നു പേര്‍ മരിച്ച സംഭവത്തില്‍ പരിക്കേറ്റവരെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്നും വാര്‍ഡിലേക്ക് മാറ്റി. പാലക്കാട് സ്വദേശികളായ ഫൈസല്‍, ഭാര്യാ പിതാവ് അബ്ദുല്‍ ഖാദര്‍ എന്നിവരെയാണ് വാര്‍ഡിലേക്ക് മാറ്റിയത്. കാര്യമായി പരിക്കേറ്റിട്ടില്ലാത്ത ഫൈസലിന്റെ ഭാര്യ സുമയ്യയെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു.
ഖത്തറില്‍ നിന്നും ഉംറ നിര്‍വഹിക്കാന്‍ വരുന്നതിനിടെ ത്വാഇഫിന് സമീപം കാര്‍ മറിഞ്ഞ് സുമയ്യയുടെ ഉമ്മ സാബിറ, മക്കളായ അഭിയാന്‍, അഹിയാന്‍ എന്നിവരാണ് മരിച്ചത്. ഇവരുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഫൈസലിന്റെ മാതാവും ഭാര്യാ സഹോദരിയും ഭര്‍ത്താവും ഞായറാഴ്ച പുലര്‍ച്ചെ ജിദ്ദയിലെത്തും. ഫൈസലിന്റെ സഹോദരന്‍ റിയാദില്‍ നിന്നും സുമയ്യയുടെ സഹോദരന്‍ ദുബായില്‍ നിന്നും ത്വാഇഫില്‍ എത്തിയിട്ടുണ്ട്.
ഖത്തറില്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലാണ് ഫൈസലും ഭാര്യയും സുമയ്യയും ജോലി ചെയ്യുന്നത്. നാലു വര്‍ഷം മുമ്പാണ് ഇവര്‍ സൗദിയില്‍ നിന്നും ഖത്തറിലെത്തിയത്. നേരത്തെ മക്ക കിംഗ് അബ്ദുല്ല മെഡിക്കല്‍ സിറ്റിയിലായിരുന്നു ഇരുവരും ജോലി ചെയ്തിരുന്നത്.
അതേസമയം,ദോഹയിൽനിന്ന് 1600 കിലോമീറ്റർ ദൂരെയുള്ള മക്കയിലേക്ക് റോഡുമാർഗം പോകുന്നവർ കൂടുതൽ സൂക്ഷ്മതയും മുൻകരുതലും വേണമെന്ന് ഉംറ തീർഥാടന മേഖലകളിൽ വർഷങ്ങളായ പ്രവർത്തിക്കുന്നവർ മുന്നറിയിപ്പു നൽകുന്നു. ഖത്തർ, കുവൈത്ത്, യു.എ.ഇ, ഒമാൻ തുടങ്ങിയ രാജ്യങ്ങളിൽനിന്ന് ആയിരക്കണക്കിന് മലയാളികളാണ് സുഹൃത്തുക്കൾക്കും കുടുംബത്തിനുമൊപ്പമായി റോഡുമാർഗം ഉംറ യാത്രക്കായി പുറപ്പെടുന്നത്.
ഗൾഫ് രാജ്യങ്ങളിൽനിന്ന് വിവിധ സംഘടനകളും ഏജൻസികളും സംഘടിപ്പിക്കുന്ന ഉംറ യാത്രകൾ സജീവമായുണ്ട്. ബസുകളിൽ കൃത്യമായ ഏകോപനവും പരിചയസമ്പന്നരുടെ നേതൃത്വവുമായാണ് പല ഉംറ സംഘങ്ങളും എല്ലാ ആഴ്ചകളിലും മക്കയിലേക്ക് യാത്ര സംഘടിപ്പിക്കുന്നത്. ദീർഘദൂരം വാഹനം ഓടിച്ച് പരിചയമുള്ള ഡ്രൈവർമാരുടെ സാന്നിധ്യവുമുണ്ടാവും.
ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/BA70KEJMeBmGW92ahNcBva