March 13, 2022
March 13, 2022
അജു അഷറഫ്
ദോഹ : അത്ഭുതങ്ങളൊളിപ്പിച്ച ലോകകപ്പിന് ആതിഥ്യം വഹിക്കാനൊരുങ്ങുകയാണ് ഖത്തർ. കളത്തിലെ ഉഗ്രൻ പോരാട്ടങ്ങൾക്കൊപ്പം, ഖത്തറിന്റെ സംഘാടക-സാങ്കേതിക മികവുകളും ലോകകപ്പ് കാണാനെത്തുന്ന കാണികൾക്ക് മറക്കാനാവാത്ത അനുഭവം സമ്മാനിക്കും. ദോഹയിൽ നിന്നും ഏതാനും നിമിഷങ്ങൾ കൊണ്ട് താണ്ടാവുന്ന ദൂരത്തിലാണ് ലോകകപ്പിന്റെ സ്റ്റേഡിയങ്ങൾ നിർമിച്ചിട്ടുള്ളത്. വേദികളിൽ ഏറ്റവും വിശാലമായതും, നിർമാണത്തിലെ വൈദഗ്ദ്യം കൊണ്ട് ഏറെ ശ്രദ്ധ നേടുകയും ചെയ്ത സ്റ്റേഡിയമാണ് അൽ ബൈത്ത്. ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിന് വേദിയാവുന്ന അൽ ബെയ്ത്തിൽ സെമി വരെയുള്ള വിവിധ മത്സരങ്ങൾ നടക്കും. ദോഹ നഗരത്തിൽ നിന്നും 46 കിലോമീറ്റർ അകലെയായി, അൽ ഖോറിൽ സ്ഥിതിചെയ്യുന്ന ഈ സ്റ്റേഡിയത്തിന്റെ നിർമാണപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചത് മലയാളി എഞ്ചിനീയറുടെ സഹ ഉടമസ്ഥതയിലുള്ള കമ്പനിയാണ്.
തൃശൂർ സ്വദേശിയായ പി. മുഹമ്മദ് അലിയെന്ന ഗൾഫാർ മുഹമ്മദ് അലിയുടെ കമ്പനിയായ ഗൾഫാർ അൽ മിസ്‌നദാണ് അൽ ബെയ്ത്തിന്റെ നിർമാണം നടത്തിയത്. 1995 ൽ ഒമാൻ കമ്പനിയുടെ അനുബന്ധ സ്ഥാപനമായി പ്രവർത്തനം ആരംഭിച്ച ഈ കമ്പനിയിൽ ഗൾഫാർ മുഹമ്മദ് അലിയും സഹ ഉടമസ്ഥനാണ്. മിസോറാമിൽ നിന്നും ഉപരിപഠനം പൂർത്തിയാക്കി, 1970 ൽ മിഡിൽ ഈസ്റ്റിലേക്ക് ചേക്കേറിയ ഗൾഫാർ മുഹമ്മദ് അലിയുടെ കമ്പനിക്ക് വർഷത്തിൽ ഒരു ബില്യൺ ഡോളറിലധികം രൂപയുടെ വരുമാനമുണ്ടെന്നാണ് കണക്ക്. അൽ ബെയ്ത്ത് സ്റ്റേഡിയം കൂടാതെ കതാറ പൈതൃകഗ്രാമം, ദോഹ മെട്രോ റെഡ് ലൈൻ തുടങ്ങിയവയുടെ നിർമാണത്തിലും ഈ മലയാളിയുടെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. അഞ്ചുവർഷത്തോളം സമയമെടുത്ത്, ഏതാണ്ട് 4 ബില്യൺ ഖത്തറി റിയാൽ ചെലവഴിച്ചാണ് അൽ ബെയ്ത്ത് സ്റ്റേഡിയം സജ്ജമാക്കിയത് . എട്ടായിരത്തോളം തൊഴിലാളികളുടെ അക്ഷീണയത്നത്തിന്റെ ആകെത്തുകയാണ് സ്റ്റേഡിയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തീർത്തും പ്രകൃതിസൗഹൃദമായ മാർഗങ്ങൾ ഉപയോഗിച്ച് നിർമിച്ച ഈ സ്റ്റേഡിയത്തിന്റെ പാർക്കിങ് ഏരിയക്ക് 30 ഫുട്‍ബോൾ മൈതാനങ്ങളുടെ വിസ്തീർണ്ണമുണ്ട്. ഖത്തറിൽ ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ചാണ് നിർമാണപ്രവർത്തനത്തിന്റെ സിംഹഭാഗവും പൂർത്തിയാക്കിയത്. ലോകകപ്പിന് ശേഷം, സീറ്റുകളിൽ പകുതിയും അഴിച്ചുമാറ്റി, കായികരംഗത്ത് സഹായമാവശ്യമുള്ള രാജ്യങ്ങൾക്ക് കൈമാറും. ശേഷിക്കുന്ന ഇടത്ത് ഫൈവ് സ്റ്റാർ ഹോട്ടലും ഷോപ്പിങ് സെന്ററും തുടങ്ങിയേക്കുമെന്നും ഗൾഫാർ മുഹമ്മദ് അലി വ്യക്തമാക്കി. മലയാളിയുടെ കരവിരുതിലൊരുങ്ങിയ മൈതാനത്തിന്റെ ഗ്യാലറികളിൽ, മലയാളികൾ അലയൊലികൾ തീർക്കുന്ന ദിവസങ്ങൾക്കായി കാത്തിരിക്കാം നമുക്ക്.