March 23, 2022
March 23, 2022
ദോഹ : സ്വകാര്യസ്കൂളിലെ 12 കാരനായ സ്വദേശി വിദ്യാർത്ഥിയെ മർദിച്ച അധ്യാപകൻ അറസ്റ്റിൽ. അധ്യാപകന്റെ ക്രൂരമായ മർദനത്തെ തുടർന്ന് വിദ്യാർത്ഥിയുടെ ശരീരത്തിലാകെ പാടുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നാലെ, കുട്ടിയുടെ രക്ഷിതാവാണ് പരാതിയുമായി രംഗത്തെത്തിയത്.
'എന്റെ മകൻ അവന്റെ സഹപാഠികൾക്കൊപ്പം ഗ്രൗണ്ടിൽ കളിക്കുകയായിരുന്നു. പെട്ടെന്ന് ഒരുകൂട്ടം അധ്യാപകർ വരികയും, കുട്ടികളോട് ക്ലാസിലേക്ക് കയറാൻ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.. ചെറിയ കുട്ടികളായതിനാൽ അവർ ആദ്യം അനുസരിച്ചില്ല. ഈ കുറ്റത്തിനാണ് അധ്യാപകൻ തന്റെ മകനെ കൊടിയ മർദനത്തിന് വിധേയനാക്കിയത്. അവനെ മേലേക്കുയർത്തി, നിലത്തേക്ക് ശക്തിയായി എറിയുകയും, മർദിച്ച ശേഷം നിലത്തുകൂടെ വലിച്ചിഴക്കുകയും ചെയ്തു. മകൻ ഉടനെ എന്നെ ഫോണിൽ ബന്ധപ്പെടുകയും, സ്കൂൾ അധികൃതർ ഒരുക്കിയ ആംബുലൻസിൽ അവനെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ഞാൻ പരാതിപ്പെട്ടത് പ്രകാരം പോലീസ് സ്കൂളിലെത്തി അധ്യാപകനെ അറസ്റ്റ് ചെയ്യുകയായിരുന്നു.' കുട്ടിയുടെ രക്ഷിതാവ് സംഭവം വിശദീകരിച്ചു. ആശുപത്രിയിൽ നടത്തിയ വിശദപരിശോധനയിൽ കുട്ടിയുടെ കഴുത്തിലും നെഞ്ചിലും കൈകാലുകളിലും മർദനമേറ്റ പാടുകൾ ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.