February 16, 2022
February 16, 2022
ദോഹ : കഴിഞ്ഞ വർഷം അരങ്ങേറിയ ഫിഫ അറബ് കപ്പിലെ മാലിന്യ നിർമാർജന രീതിക്ക് മികച്ച പ്രതികരണം ലഭിച്ചതിന് പിന്നാലെ, ലോകകപ്പിലും സമാനപദ്ധതികൾ ആവിഷ്കരിക്കാൻ തീരുമാനിച്ചതായി സുപ്രീം കമ്മിറ്റി അറിയിച്ചു. ഫിഫ അറബ് കപ്പിന് ശേഷം അവശേഷിച്ച മാലിന്യങ്ങളിൽ ബഹുഭൂരിഭാഗവും പുനർഉപയോഗത്തിന് പ്രാപ്തമാക്കാൻ സംഘാടകർക്ക് കഴിഞ്ഞിരുന്നു. അൽ ബൈത്ത് സ്റ്റേഡിയത്തിലെ 70 ശതമാനം മാലിന്യങ്ങളും ഇത്തരത്തിൽ 'റീസൈക്കിൾ' ചെയ്തിരുന്നു. സുപ്രീം കമ്മിറ്റി, ഫിഫ, ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയം, പരിസ്ഥിതി മന്ത്രാലയം തുടങ്ങിയവ സംയുക്തമായാണ് അറബ് കപ്പിലെ മാലിന്യ നിർമാർജനം ആസൂത്രണം ചെയ്തത്.
കുടിവെള്ളത്തിന്റെ കുപ്പികൾ വീണ്ടും ഉപയോഗിക്കാൻ സജ്ജമാക്കുക എന്നതായിരുന്നു മാലിന്യനിർമാർജന സംഘത്തിന്റെ പ്രധാന വെല്ലുവിളി. അറബ് കപ്പിന്റെ സംഘാടകർക്കും മറ്റുമായി വീണ്ടും ഉപയോഗിക്കാവുന്ന, തൊള്ളായിരത്തോളം പ്രത്യേക കുടിവെള്ളകുപ്പികൾ നൽകുകയും ചെയ്തു. ഭക്ഷണഅവശിഷ്ടങ്ങളെ നിർമാർജനം ചെയ്യാൻ കമ്പോസ്റ്റിംഗ് മെഷീനും ഫിഫ അറബ് കപ്പിൽ തയ്യാറാക്കിയിരുന്നു. ഖരമാലിന്യങ്ങൾ പ്രത്യേകം തയ്യാറാക്കിയ കേന്ദ്രത്തിലേക്ക് അയക്കുകയും, പ്ലാസ്റ്റിക് മാലിന്യങ്ങളെ ഞെരിച്ചമർത്തി, വ്യാപ്‌തി കുറയ്ക്കാൻ നൂതനമാർഗങ്ങൾ സ്വീകരിക്കുകയും ചെയ്തു. അറബ് കപ്പിലെ പ്രവർത്തനങ്ങളിൽ അഭിമാനമുണ്ടെന്നും, ലോകകപ്പിനെയും ഇതേ പ്രാധാന്യത്തോടെ എതിരേൽക്കുമെന്നും സുപ്രീംകമ്മിറ്റി മേധാവിയായ എഞ്ചിനീയർ ബൊദൗർ അൽ മീർ അറിയിച്ചു.