November 10, 2021
November 10, 2021
ദോഹ : അനുദിനം തിരക്കിലേറിപ്പറക്കുന്ന ദോഹാ നഗരത്തിൽ, ചുറ്റുമുള്ളവരുടെ ചുണ്ടിലൊക്കെയും പുഞ്ചിരി പരത്തി താരമാവുകയാണ് പേര് പോലുമറിയാത്തൊരു സെക്യൂരിറ്റി ഗാർഡ്. കയ്യിലൊരു സൂചനാബോർഡുമായി തിരക്കിട്ട വീഥിയിൽ തന്റെ കർമം നിർവഹിക്കുന്ന ജീവനക്കാരൻ കുട്ടികളോടും മുതിർന്നവരോടും അത്രമേൽ സ്നേഹത്തോടെയാണ് പെരുമാറുന്നത്. കുഞ്ഞുങ്ങളെ സന്തോഷിപ്പിക്കാനായി ചുവടുവെച്ചും, അഭിവാദ്യം ചെയ്തും തന്റെ ജോലി ആസ്വദിച്ചു ചെയ്യുന്ന ഇയാളെ അനുമോദിക്കണമെന്ന കമന്റുകൾ സോഷ്യൽ മീഡിയകളിൽ നിറയുകയാണ്.
'അകലെ നിന്ന്, ഫോണിലൂടെ ഇയാളെ നോക്കുമ്പോൾ ചുണ്ടിലൊരു ചിരി വിടരുന്നു. ശുഭാപ്തി വിശ്വാസം മനസ്സിൽ വന്നു നിറയുന്നു, ഇയാളെ ഞാൻ മിസ്റ്റർ സൺഷൈൻ എന്ന് വിളിക്കാൻ ആഗ്രഹിക്കുന്നു' - ഒരു ഉപഭോക്താവ് ട്വിറ്ററിൽ കുറിച്ചു. വേനലിന്റെ കാഠിന്യത്തിനിടെ ഇയാൾ പകരുന്നത് വലിയൊരു കുളിരാണെന്നായിരുന്നു മറ്റൊരാളുടെ അഭിപ്രായം. രാവിലെ ഇയാൾക്ക് മുന്നിലൂടെയാണ് താൻ ജോലിക്ക് പോവാറുള്ളതെന്നും, ഓരോ ദിവസവും ഇയാൾ നൽകുന്ന പുഞ്ചിരി തനിക്ക് കരുത്തേകാറുണ്ടെന്നും അഹ്മദ് ഹർബ് എന്നയാൾ അഭിപ്രായപ്പെട്ടു.