December 11, 2021
December 11, 2021
ദോഹ : പടുകൂറ്റൻ എയർ ബലൂണുകളെ അടുത്തുനിന്ന് ആസ്വദിക്കാനും, ഹൈഡ്രജൻ നിറച്ച ആകാശയാനങ്ങളിൽ യാത്ര നടത്താനും അവസരമൊരുക്കുന്ന 'ഖത്തർ ബലൂൺ മേള'യുടെ രണ്ടാം പതിപ്പ് ആരംഭിച്ചു. ആസ്പയർ പാർക്കിൽ അരങ്ങേറുന്ന മേളയുടെ ഉദ്‌ഘാടനം നിർവഹിച്ചത് സംഘാടകസമിതിയുടെ ചെയർമാൻ ഷെയ്ഖ് അബ്ദുൾ റഹ്മാൻ ബിൻ ഹസ്സൻ അൽ താനിയാണ്. വൈവിധ്യങ്ങൾ നിറഞ്ഞ നിരവധി പരിപാടികളാണ് മേളയുടെ ഭാഗമായി ഒരുക്കിയിട്ടുള്ളത്.
വൊഡാഫോണിന്റെ സ്പോൺസർഷിപ്പിൽ ഒരുക്കിയ ഭീമൻ ബലൂണാണ് മേളയുടെ പ്രധാനആകർഷണം. 19 ആളുകൾക്ക് ഈ ബലൂണിൽ ഒരേസമയം യാത്ര ചെയ്യാൻ കഴിയും. ഖത്തറിന്റെ പേര് പതിപ്പിച്ച 'ഖത്തർ ബലൂണും' മേളയിലുണ്ട്. ഡിസംബർ 18 വരെ നീണ്ടുനിൽക്കുന്ന പരിപാടിയിൽ 40 ബലൂണുകളാണ് തയ്യാറാക്കിയിട്ടുള്ളത്. ഭക്ഷ്യമേള, സംഗീതവിരുന്ന്, കുട്ടികൾക്കായുള്ള പ്രത്യേകപരിപാടികൾ തുടങ്ങി നിരവധി പരിപാടികളാണ് മേളയോട് അനുബന്ധിച്ച് ആസ്പയർ പാർക്കിൽ അരങ്ങേറുന്നത്. വൈകുന്നേരം 4:30 മുതൽ രാത്രി 10 മണിവരെയാണ് മേളയുടെ പ്രവർത്തനസമയം. ബലൂൺ മേള അവസാനിച്ച ശേഷവും, ബലൂൺ യാത്രക്കുള്ള അവസരം ഒരുക്കുമെന്ന് സംഘാടകർ അറിയിച്ചു. ഖത്തറിലെ കാലാവസ്ഥ ബലൂൺ യാത്രയ്ക്ക് അനുകൂലമായതിനാലാണ് ഈ തീരുമാനം.