June 07, 2021
June 07, 2021
ദോഹ : ഈ മാസം മൂന്നിന് ദോഹയിൽ നടന്ന ഇന്ത്യ,ഖത്തർ യോഗ്യതാമത്സരത്തിൽ ഒരു ഗോളിന് ഖത്തറിന് വഴങ്ങിയെങ്കിലും ഇന്ത്യൻ ഗോളി ഗുർപ്രീത് സിങ് സന്ധുവിന്റെ മികച്ച പ്രകടനം ഖത്തരികളായ ഫുട്‍ബോൾ പ്രേമികൾക്കിടയിലും വലിയ ചർച്ചയായിരുന്നു. മഞ്ഞക്കാർഡിനു മുന്നിൽ തുടക്കത്തിലേ പാളിയ ഇന്ത്യൻ ടീമിന് തോൽവിയുടെ ഭാരം കുറച്ചത് ഗുർപ്രീത് സിങ് സന്ധു ഗോൾവലയ്ക്കു മുന്നിൽ ഉയർത്തിയ ശക്തമായ പ്രതിരോധമാണെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.മത്സരത്തിലുടനീളം ശക്തമായ ഷോട്ടുകൾ പായിച്ച് പത്തുതവണ ഖത്തർ ഇന്ത്യൻ ഗോൾവല കുലുക്കാൻ ശ്രമിച്ചെങ്കിലും ഒമ്പതെണ്ണവും ഗുർപ്രീത് പ്രതിരോധിക്കുകയായിരുന്നു.
മത്സരത്തിന് ശേഷം ഗുർപ്രീതിനെ പ്രശംസിച്ച് പലരും രംഗത്തെത്തിയെങ്കിലും ഖത്തറിന്റെ വിങ് ബാക്കായി കളിച്ച അബ്ദുൽ കരീം ഹസന്റെ പ്രതികരണം കൂടുതൽ ശ്രദ്ധ നേടി.ഗുർപ്രീത് പ്രീമിയർ ലീഗിൽ കളിക്കണമെന്ന് ഖത്തർ താരം പറഞ്ഞതായി ഓൾ ഇന്ത്യ ഫുട്‍ബോൾ ഫെഡറേഷൻ തന്നെയാണ് പ്രസ് റിലീസിൽ വ്യക്തമാക്കിയത്.വളരെ മികച്ച കളിക്കാരനായ താങ്കൾ ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചതെന്നും അടുത്ത തവണ നമ്മൾ കളിക്കുമ്പോൾ ഞാൻ താങ്കളെ മറികടന്ന് ഗോൾ നേടുമെന്നും അബ്ദുൽ കരീം ഹസൻ പറഞ്ഞതായാണ് പ്രസ് റിലീസിൽ പറയുന്നത്.മത്സരത്തിന് ശേഷം ഖത്തർ പരിശീലകൻ ഫെലിക്സ് സാഞ്ചസും ഗുർപ്രീതിനെ അഭിനന്ദിച്ചിരുന്നു.
ഇന്ന് ബംഗ്ലാദേശുമായാണ് ഇന്ത്യ മാറ്റുരക്കുന്നത്.ലോകകപ്പ് പ്രതീക്ഷ അസ്തമിച്ചെങ്കിലും അവസാന രണ്ടു മത്സരങ്ങള്‍ വിജയിച്ചാല്‍ മാത്രമെ ഏഷ്യന്‍ കപ്പിലെങ്കിലും യോഗ്യത ലഭിക്കുകയുള്ളൂ.ബംഗ്ലാദേശിനെ ഗ്രൂപ്പില്‍ ആദ്യം നേരിട്ടപ്പോള്‍ ഇന്ത്യ കൊല്‍ക്കത്തയില്‍ സമനില വഴങ്ങിയിരുന്നു.
രാത്രി 7.30 ന് ദോഹയിലെ ഷെയ്ഖ് ജാസ്സിം ബിൻ ഹമദ് സ്റ്റേഡിയത്തിലാണ് മത്സരം.