November 07, 2022
November 07, 2022
ന്യൂസ്‌റൂം ബ്യുറോ
ദോഹ : ഖത്തർ ലോകകപ്പിനെതിരെ വിമർശനം ഉന്നയിക്കുന്നവരെ ലക്ഷ്യമാക്കി ഇന്ത്യൻ ഹാക്കർമാരെ ഉപയോഗിച്ച് പ്രത്യാക്രമണം നടത്തിയെന്ന ലണ്ടൻ ആസ്ഥാനമായ 'ദി സൺഡേ ടൈംസ്' പത്രത്തിന്റെ ആരോപണം ഖത്തർ നിഷേധിച്ചു.ആരോപണം വാസ്തവ വിരുദ്ധവും യാതൊരു അടിസ്ഥാനവും ഇല്ലാത്തതാണെന്നും ഖത്തർ പ്രസ്താവനയിൽ അറിയിച്ചതായി വാർത്താ ഏജൻസിയായ എ.എഫ്.പി റിപ്പോർട്ട് ചെയ്തു.
ബ്രിട്ടനിലെ സൺഡേ ടൈംസിനു കീഴിലെ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേറ്റീവ് ജേണലിസത്തിന് ചോർന്നുകിട്ടിയ ഡാറ്റാബേസ് പ്രകാരം ഇന്ത്യൻ ഹാക്കർമാരുടെ ഒരു സംഘത്തെ ഉപയോഗിച്ച് 2019 മുതൽ ഒരു ഡസൻ അഭിഭാഷകരെയും മാധ്യമപ്രവർത്തകരെയും പ്രശസ്തരായ ആളുകളെയും ഹാക്ക് ചെയ്യാൻ ഖത്തർ ശ്രമിച്ചതായാണ് ചില അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.ഇന്ത്യൻ ഹാക്കർമാർ ലക്ഷ്യമിട്ടവരിൽ മുൻ യൂറോപ്യൻ ഫുട്ബോൾ തലവൻ മൈക്കൽ പ്ലാറ്റിനിയും ഉൾപ്പെടുന്നതായും റിപ്പോർട്ടിൽ പറയുന്നുണ്ട്.
നവംബർ 5 നാണ് സൺഡേ ടൈംസ് ഇത്തരമൊരു വാർത്ത നൽകിയത്.(വാർത്തയുടെ ലിങ്ക്)
ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേറ്റീവ് ജേണലിസത്തിന്റെ (ടിബിഐജെ) വിശ്വാസ്യതയെ തകർക്കുന്ന വ്യക്തമായ പൊരുത്തക്കേടുകളും വ്യാജങ്ങളും നിറഞ്ഞതാണ് ആരോപണമെന്ന് ഖത്തറിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ഇതിനോട് പ്രതികരിച്ചതായി എ.എഫ്.പി റിപ്പോർട്ടിൽ പറയുന്നു.
"ഖത്തറാണ് ഇതിന് പിന്നിലെന്ന് അവകാശപ്പെടുന്ന ഒരൊറ്റ ഉറവിടത്തെ മാത്രമാണ് റിപ്പോർട്ട് ഇതിനായി ആശ്രയിക്കുന്നത്,എന്നാൽ അത് തെളിയിക്കാനാവശ്യമായ തെളിവുകളൊന്നുമില്ല," ലോകകപ്പിന് മുന്നോടിയായി തങ്ങളുടെ പ്രൊഫൈൽ ഉയർത്താനുള്ള ശ്രമത്തിൽ നിരവധി കമ്പനികൾ ഖത്തറുമായി നിലവിലില്ലാത്ത ബന്ധത്തെക്കുറിച്ച് വീമ്പിളക്കിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥൻ വിശദീകരിച്ചു.
'തങ്ങളുടെ ആരോപണങ്ങളെ ഖത്തറുമായി ബന്ധിപ്പിക്കുന്നതിന് വിശ്വസനീയമായ ഒരു തെളിവുമില്ലാതെ റിപ്പോർട്ട് പ്രസിദ്ധീകരിക്കാനുള്ള ടിബിഐജെയുടെ തീരുമാനം അവരുടെ ഉദ്ദേശ്യങ്ങളെക്കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നു. പൊതുതാൽപ്പര്യത്തിനപ്പുറം രാഷ്ട്രീയ കാരണങ്ങളാണ് ഇതിന് പിന്നിലെന്ന് ഞങ്ങൾ മനസിലാക്കുന്നു.'-ആരോപണം നിഷേധിച്ചുകൊണ്ട് ഖത്തർ എ.എഫ്.പിക്ക് നൽകിയ പ്രസ്താവനയിൽ വ്യക്തമാക്കി.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക