September 05, 2021
September 05, 2021
ദോഹ : ചരിത്രത്തിലാദ്യമായി പറങ്കിപ്പടയെ നേരിടാൻ ഇറങ്ങിയ ഖത്തർ പൊരുതിത്തോറ്റു. ആദ്യപകുതിയിൽ തന്നെ പത്ത് പേരായി ചുരുങ്ങിയിട്ടും മികച്ച പ്രകടനം പുറത്തെടുത്ത ഖത്തർ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് തോൽവി വഴങ്ങിയത്.
ഖത്തറിന്റെ മുന്നേറ്റത്തോടെയാണ് ആദ്യപകുതി ആരംഭിച്ചത്. സ്‌ട്രൈക്കർ അൽമൊയീസ് അലിയുടെ ശ്രമം ക്രോസ്ബാറിൽ തട്ടി മടങ്ങുകയും ചെയ്തു. എന്നാൽ അധികം വൈകാതെ കളിയുടെ കടിഞ്ഞാൺ കയ്യിലെടുത്ത പോർച്ചുഗൽ രണ്ട് മിനിറ്റിനിടെ രണ്ട് വട്ടം വല കുലുക്കി. ആന്ദ്രേ സിൽവ, ഒട്ടാവീഞ്ഞോ എന്നിവരാണ് 23,24 മിനിറ്റുകളിൽ ഗോൾ നേടിയത്. ആദ്യപകുതി അവസാനിക്കാൻ മൂന്ന് മിനിറ്റുകൾ മാത്രം അവശേഷിക്കെ ഗോൾകീപ്പർ ബാർഷം ചുവപ്പുകാർഡുമായി കളംവിട്ടെങ്കിലും, രണ്ടാം പകുതിയിൽ ഖത്തർ ഒരു ഗോൾ തിരിച്ചടിച്ചു. അഫീഫിന്റെ കൃത്യതയാർന്ന ക്രോസിൽ നിന്നും അബ്ദുൾ കരീം ഹസ്സനാണ് ഗോൾ നേടിയത്. 87ആം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ബ്രൂണോ ഫെർണാണ്ടസ് ഗോളാക്കി മാറ്റിയതോടെ ഗോൾപട്ടിക പൂർത്തിയായി. അവസാനമിനിറ്റുകളിൽ ബൗലം ഖൗഖിയും ചുവപ്പുകാർഡ് കണ്ടതോടെ ഒൻപത് പേരുമായാണ് ഖത്തർ മത്സരം അവസാനിപ്പിച്ചത്.