September 28, 2019
September 28, 2019
ദോഹ: ഫിഫയുടെ ഏറ്റവും പുതിയ റാങ്കിങ്ങില്‍ ഗള്‍ഫ് മേഖലയില്‍ ഖത്തർ ഒന്നാമതെത്തി. കഴിഞ്ഞ റാങ്കിങ്ങിലും ഖത്തറിന് ഇതേ സ്ഥാനമായിരുന്നു.ഏഷ്യയില്‍ അഞ്ചാം സ്ഥാനത്താണ് ഖത്തർ ഉള്ളത്.
ഫിഫ കഴിഞ്ഞ ദിവസം പുറത്തുവിട്ട ഏറ്റവും പുതിയ റാങ്കിങ് പ്രകാരം 62ാം സ്ഥാനത്താണ് ഖത്തര്‍. 1377 പോയന്റുകളാണ് ഖത്തറിനുള്ളത്.ഏഷ്യയില്‍ ഇറാന്, ജപ്പാന്, ദക്ഷിണ കൊറിയ, ആസ്ട്രേലിയ രാജ്യങ്ങളാണ് ഖത്തറിനു മുന്നിലുള്ളത്. ഏഷ്യന്‍ കപ്പിലെ കിരീടനേട്ടമാണ് റാങ്കിങ്ങില്‍ വലിയ മുന്നേറ്റമുണ്ടാക്കാൻ ഖത്തറിനെ സഹായിച്ചത്. 1993നു ശേഷം ഇത്ര ഉയര്‍ന്ന റാങ്കിങ് ഖത്തര്‍ നേടിയത് ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു.
അബുദാബിയിൽ നടന്ന ഏഷ്യന്‍ കപ്പിനു മുമ്പ് റാങ്കിങ്ങില്‍ 93 സ്ഥാനത്തായിരുന്ന ഖത്തർ കഴിഞ്ഞ ഏഷ്യൻ കപ്പിലെ ചരിത്ര വിജയത്തോടെയാണ് നില മെച്ചപ്പെടുത്തി 62 ൽ എത്തിയത്. ഗള്‍ഫ് മേഖലയിലും ഏഷ്യന്‍ മേഖലയിലെ അറബ് രാജ്യങ്ങളിലും ഒന്നാം സ്ഥാനത്താണ് ഖത്തര്‍. യു.എ.ഇ (66), സൗദി അറേബ്യ (70), ഇറാഖ് (79), ഒമാന്‍ (84), സിറിയ (85), ലബനാന് (94), ജോര്‍ദൻ (98) രാജ്യങ്ങളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. ഫലസ്തീന് 10മതും ബഹ്റൈന്‍ 10മതുമാണ്. ഇറാനാണ് ഏഷ്യയില്‍ ഒന്നാമത്.
ഇറാന്(23) ജപ്പാന് (31) ദക്ഷിണ കൊറിയ (37) ആസ്ട്രേലിയ (44). റാങ്കിങ്ങില്‍ 104ാം സ്ഥാനത്താണ് ഇന്ത്യ. ബെല്‍ജിയം ഒന്നാം സ്ഥാനത്ത് തുടരുന്നു. ഫ്രാന്‍സ്, ബ്രസീല്‍ രാജ്യങ്ങളാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഇംഗ്ലണ്ട് നാലാമതായി. പോര്‍ചുഗല്‍ അഞ്ചാമത്. ഉറുഗ്വായ്, സ്പെയിന്, ക്രൊയേഷ്യ, കൊളംബിയ, അര്‍ജന്റീന രാജ്യങ്ങളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.