November 22, 2021
November 22, 2021
ദോഹ : അന്താരാഷ്ട്ര തൊഴിലാളി സംഘടനയുടെ റിപ്പോർട്ടിനോടുള്ള പ്രതികരണവുമായി ഖത്തർ രംഗത്ത്. ഫുട്ബോൾ ലോകകപ്പിന് ആതിഥ്യമരുളാൻ ഖത്തർ തയ്യാറെടുക്കുന്നതിനിടെ തൊഴിലാളി സംഘടന പ്രസിദ്ധീകരിച്ച റിപ്പോർട്ട് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. 2020 വർഷത്തിൽ ഖത്തറിലെ തൊഴിലാളികൾക്ക് പറ്റിയ അപകടങ്ങളായിരുന്നു ഐഎൽഓയുടെ റിപ്പോർട്ടിന്റെ പഠനവിഷയം.
കഴിഞ്ഞ ഒരു വർഷത്തിനിടെ അൻപതോളം തൊഴിലാളികൾ അപകടങ്ങളെ തുടർന്ന് മരണമടഞ്ഞെന്നും, അഞ്ഞൂറിലധികം പേർക്ക് ഗുരുതരമായ പരിക്കുകൾ പറ്റിയെന്നുമായിരുന്നു സംഘടനയുടെ കണ്ടെത്തൽ. 37,600 പേർക്ക് ചെറിയ പരിക്കുകൾ ഉണ്ടായതായും റിപ്പോർട്ടിൽ പറയുന്നു. ഈ തൊഴിലാളികളെ ചികിൽസിച്ച ആശുപത്രികളിൽ നിന്നുമാണ് തങ്ങൾ ഡാറ്റ ശേഖരിച്ചത് എന്നാണ് സംഘടന അറിയിച്ചത്. റിപ്പോർട്ട് പ്രകാരം ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികൾക്കാണ് കൂടുതൽ അപകടങ്ങൾ സംഭവിച്ചത്.
റിപ്പോർട്ടിലെ വസ്തുതകൾ അംഗീകരിക്കുന്നതായും, തൊഴിൽ മേഖലയിലെ അപര്യാപ്തതകൾ പരിഹരിക്കാൻ ആത്മാർഥമായി പരിശ്രമിക്കുകയാണ് എന്നുമായിരുന്നു ഖത്തർ തൊഴിൽ മന്ത്രാലയത്തിന്റെ പ്രതികരണം. കുറഞ്ഞ കാലയളവ് കൊണ്ട് തന്നെ നിരവധി തൊഴിൽ മേഖലയിൽ നിരവധി മാറ്റങ്ങൾ കൊണ്ടുവരാൻ തങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടെന്നും, കൂടുതൽ മെച്ചപ്പെടാനുണ്ടെന്ന ബോധ്യവും, അതിന് കഴിയുമെന്ന ആത്മവിശ്വാസവും തങ്ങൾക്കുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. അപകടം സംഭവിക്കുന്ന തൊഴിലാളികളുടെ കുടുംബങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തണം എന്ന റിപ്പോർട്ടിലെ നിർദ്ദേശത്തവും ഖത്തർ അംഗീകരിച്ചു. തൊഴിൽ സംഘടനയുടെ ഉപദേശങ്ങൾ ഉൾക്കൊണ്ട്, തൊഴിൽ സാഹചര്യം മെച്ചപ്പെടുത്താനുള്ള യത്നത്തിലാണ് തങ്ങളെന്നും ഖത്തർ തൊഴിൽ മന്ത്രാലയം അറിയിച്ചു.